യുഎഇയിലെ ഖലീഫ പോർട്ടിൽ നിന്നും പുറപ്പെട്ട കപ്പൽ ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അജ്ഞാത ദിശയിൽ നിന്നുള്ള മിസൈൽ പതിച്ചത്. ആക്രമണത്തിൽ കപ്പലിന്റെ മുകൾഭാഗത്തും ഉൾഭാഗത്തും വൻ തീപിടുത്തമുണ്ടായി. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നതിന്റെയും ജീവനക്കാർ ലൈഫ് റാഫ്റ്റുകൾ ഉപയോഗിച്ച് കടലിലേക്ക് ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ റോയൽ തായ് നേവി പുറത്തുവിട്ടു. 178 മീറ്റർ നീളമുള്ള ഈ ഭീമൻ ചരക്കുകപ്പൽ ബാങ്കോക്ക് ആസ്ഥാനമായ പ്രെഷ്യസ് ഷിപ്പിംഗ് കമ്പനിയുടേതാണ്.
ആക്രമണത്തിന് പിന്നാലെ ഒമാൻ നേവി അതിവേഗ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജീവൻ രക്ഷിക്കാനായി കടലിലേക്ക് ചാടിയ 20 ജീവനക്കാരെ ഒമാൻ സൈന്യം സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഇവരെ ഒമാനിലെ മുസന്ദം ഉപദ്വീപിലുള്ള ഖസബ് തുറമുഖത്താണ് എത്തിച്ചിരിക്കുന്നത്. കപ്പലിലുണ്ടായ തീ പിന്നീട് നിയന്ത്രണവിധേയമാക്കിയെങ്കിലും മൂന്ന് ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
advertisement
ആക്രമണത്തിന്റെ കൃത്യമായ ഉറവിടമോ കാരണങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റോയൽ തായ് നേവി അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ വടക്ക് വെച്ച് കപ്പലിന് നേരെ അജ്ഞാത മിസൈൽ ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും (UKMTO) സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാകുന്നത് ആഗോള വിപണിയെയും ആശങ്കയിലാക്കുന്നുണ്ട്. പല പ്രമുഖ ഷിപ്പിംഗ് കമ്പനികളും നിലവിൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കി വരികയാണ്.
