ട്രംപ് ഭരണകൂടത്തിന്റെ നിയമപരമായ സമീപനം തന്നെയാണ് അവരുടെ കേസിന് തിരിച്ചടിയായതെന്ന് ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി ഹാജരായ മുൻ ആക്ടിംഗ് സോളിസിറ്റർ ജനറൽ കൂടിയായ കത്യാൽ പറഞ്ഞു.'ഞാൻ പ്രസിഡന്റാണ്, എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം' എന്ന പരിഹാസ്യമായ നിലപാടിന് പകരം ഭരണഘടനാപരമായ രീതിയിൽ പ്രവർത്തിക്കുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിൽ യുഎസ് പ്രസിഡന്റിനെതിരെ ഒരു കേസ് ജയിക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്നും എന്നാൽ പ്രസിഡന്റ് അങ്ങേയറ്റം തീവ്രമായ നിലപാടുകൾ സ്വീകരിച്ചതിനാലാണ് തങ്ങൾക്ക് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയ്ക്ക് മാത്രമാണ് തങ്ങൾ പ്രാധാന്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
പ്രസിഡന്റിന്റെ അധികാരത്തിന് മേലുള്ള ഭരണഘടനാപരമായ പരിധികളുടെ സ്ഥിരീകരണമാണ് ഈ വിധിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്കൻ ജനതയുടെ മേൽ നികുതി ചുമത്താൻ കോൺഗ്രസിന് (പാർലമെന്റ്) മാത്രമേ അധികാരമുള്ളൂ എന്ന ലളിതമായ സന്ദേശമാണ് സുപ്രീം കോടതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാമ്പത്തിക അധികാരങ്ങൾ ഉപയോഗിച്ച് നികുതി ചുമത്താമെന്ന ട്രംപിന്റെ വാദത്തെ ചെറുകിട ബിസിനസ് സ്ഥാപനങ്ങളും ലിബർട്ടി ജസ്റ്റിസ് സെന്ററും ചേർന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഈ കേസ് ഏതെങ്കിലും ഒരു വ്യക്തിക്കോ പ്രസിഡന്റിനോ എതിരല്ലെന്നും മറിച്ച് അധികാര വിഭജനത്തെക്കുറിച്ചും ഭരണഘടനാപരമായ തത്വങ്ങളെക്കുറിച്ചും ഉള്ളതാണെന്നും കത്യാൽ വിവരിച്ചു. ചിക്കാഗോയിൽ ഇന്ത്യൻ ദമ്പതികളുടെ മകനായി ജനിച്ച കത്യാൽ സുപ്രീം കോടതിയിൽ 50-ലധികം കേസുകളിൽ വാദിച്ചിട്ടുണ്ട്. ബരാക് ഒബാമയുടെ ഭരണകാലത്ത് ഗവൺമെന്റിന്റെ പ്രധാന അഭിഭാഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
