ടെക്സസിലെ ബ്രൗൺസ്‌വില്ലെ തുറമുഖത്ത് സ്ഥാപിക്കുന്ന ഈ പുതിയ സംരംഭം 'അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്' എന്ന പേരിലാകും അറിയപ്പെടുക. അമേരിക്കൻ വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കാനും ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ മേഖലയിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു.
'അമേരിക്ക ഫസ്റ്റ്' അജണ്ടയുടെ വിജയമാണിതെന്ന് അവകാശപ്പെട്ട ട്രംപ്, ഈ നിക്ഷേപത്തിന് റിലയൻസിനും ഇന്ത്യയിലെ പങ്കാളികൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള റിഫൈനറിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഔദ്യോഗിക പ്രതികരണം ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള വിപണിയിലെ എണ്ണ പ്രതിസന്ധിക്ക് പരിഹാരമായി ഈ നീക്കം മാറുമെന്നും ഇന്ധനവില ഉടൻ കുറയുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
advertisement
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലകളിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ആഗോള ഊർജ്ജ വിതരണ ശൃംഖലയെത്തന്നെ തകിടം മറിക്കുന്ന ഇത്തരമൊരു സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ പുതിയ പ്രഖ്യാപനം വരുന്നത് എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.
