ഉയർന്ന നിലവാരമുള്ള ഇറാനിയൻ കപ്പലുകൾ പിടിച്ചെടുത്ത് ഉപയോഗിക്കുന്നതിന് പകരം എന്തുകൊണ്ടാണ് അവ മുക്കിക്കളയുന്നത് എന്ന് താൻ സൈനികരോട് ചോദിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. "അവ മുക്കുന്നതാണ് കൂടുതൽ രസം എന്നും അതാണ് കൂടുതൽ സുരക്ഷിതമെന്നുമാണ് സൈന്യം നൽകിയ മറുപടി. അത് ശരിയാണെന്ന് എനിക്കും തോന്നുന്നു," ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക പശ്ചാത്തല സൗകര്യങ്ങൾക്ക് മേൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ശക്തമായ പ്രഹരമാണ് ഏൽപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 4-ന് ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ 'ഐആർഐഎസ് ദേന' എന്ന യുദ്ധക്കപ്പൽ അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർത്തതിനെച്ചൊല്ലി വലിയ തർക്കം നിലനിൽക്കുന്നുണ്ട്. കപ്പലിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇന്ത്യയുടെ നാവികസേനയുടെ അതിഥിയായി അഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കപ്പലെന്നുമാണ് ഇറാൻ പറയുന്നത്. എന്നാൽ കപ്പലിൽ ആയുധമില്ലെന്ന വാദം തെറ്റാണെന്ന് അമേരിക്കൻ ഇൻഡോ-പസഫിക് കമാൻഡ് വ്യക്തമാക്കി.
advertisement
സംഭവത്തിന് പിന്നാലെ 32 നാവികരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. 87 മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. സമാധാനപരമായ ദൗത്യത്തിലായിരുന്ന കപ്പലിനെ ആക്രമിച്ചത് ക്രൂരതയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. ഇറാന്റെ മറ്റ് രണ്ട് കപ്പലുകളായ ഐആർഐഎസ് ബുഷെഹ്‌റും ഐആർഐഎസ് ലാവനും നിലവിൽ ശ്രീലങ്കയിലെയും ഇന്ത്യയിലെയും തുറമുഖങ്ങളിൽ സഹായം തേടി അടുപ്പിച്ചിരിക്കുകയാണ്.
