'ഞാൻ ഇത് മുൻപ് നിറച്ചതാണ്, ഇനിയും നിറയ്ക്കും. എന്നാൽ ഇപ്പോൾ നമുക്ക് വില കുറയ്ക്കാനായി ശേഖരം അല്പം കുറയ്ക്കേണ്ടതുണ്ട്,' എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച മുതൽ എണ്ണ വിപണിയിലെത്തി തുടങ്ങുമെന്നും 120 ദിവസത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാകുമെന്നും ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് വ്യക്തമാക്കി. അടുത്ത ഒരു വർഷത്തിനുള്ളിൽ 20 കോടി ബാരൽ എണ്ണ തിരികെ നിറച്ച് ശേഖരം പൂർവ്വസ്ഥിതിയിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള ദീർഘകാല സംഘർഷങ്ങളെക്കുറിച്ചും ട്രംപ് തുറന്നടിച്ചു. ;ഈ തിന്മയെ നാം ഇല്ലാതാക്കേണ്ടതുണ്ട്. ആരോ അത് ചെയ്യണമായിരുന്നു. 47 വർഷത്തെ ഭീകരതയാണിത്,' ട്രംപ് പറഞ്ഞു. അമേരിക്കയെയും സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തി ഇറാന്റെ പ്രോക്സി ഗ്രൂപ്പുകൾ നടത്തുന്ന ഊർജ്ജ യുദ്ധം അവസാനിക്കാറായെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
advertisement
ബുധനാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 92 ഡോളറിന് മുകളിലാണ്. ഒരു ദിവസം കൊണ്ട് 7.2 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. ടെക്സാസിലെയും ലൂസിയാനയിലെയും ഭൂഗർഭ അറകളിലായി സൂക്ഷിച്ചിരിക്കുന്ന അമേരിക്കൻ കരുതൽ ശേഖരത്തിൽ നിലവിൽ 41.5 കോടി ബാരൽ എണ്ണയുണ്ട്. ആഗോളതലത്തിൽ ഐഇഎ അംഗരാജ്യങ്ങളുടെ പക്കൽ 120 കോടി ബാരൽ കരുതൽ ശേഖരമുണ്ടെന്നാണ് കണക്ക്.
1970-കളിൽ അറബ് രാജ്യങ്ങൾ എണ്ണ വിതരണം തടഞ്ഞതിനെത്തുടർന്നാണ് ഇത്തരമൊരു കരുതൽ ശേഖര സംവിധാനം നിലവിൽ വന്നത്. 2022ൽ റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്തും സമാനമായ രീതിയിൽ അമേരിക്ക എണ്ണശേഖരം വിപണിയിലിറക്കിയിരുന്നു.
