തന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ ചില നികുതികൾ റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് പ്രതികരിക്കവെ, "വാങ്ങുന്നവർ സൂക്ഷിക്കുക" (BUYER BEWARE!!!) എന്നാണ് ട്രംപ് എഴുതിയത്. കോടതി വിധി നിലവിലുള്ള നികുതി ക്രമീകരണങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുന്നത് വരെ അമേരിക്കയുമായുള്ള വലിയ വ്യാപാര കരാർ അംഗീകരിക്കുന്നത് മരവിപ്പിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ അറിയിച്ചു. വ്യവസായ ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നതിനുള്ള കരാറിന് ചൊവ്വാഴ്ച അനുമതി നൽകേണ്ടതായിരുന്നുവെങ്കിലും, അമേരിക്കൻ നയങ്ങളിലെ അനിശ്ചിതത്വം കാരണം വോട്ടെടുപ്പ് മാറ്റിവെക്കാൻ ഭൂരിഭാഗം രാഷ്ട്രീയ ഗ്രൂപ്പുകളും തീരുമാനിക്കുകയായിരുന്നു.
advertisement
യൂറോപ്യൻ പാർലമെന്റിലെ ട്രേഡ് കമ്മിറ്റി ചെയർമാൻ ബേൺഡ് ലാഞ്ച് ചർച്ചകൾ താൽക്കാലികമായി നിർത്താൻ നിർദ്ദേശിച്ചു. ഇതിനെ സെന്റർ റൈറ്റ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി (EPP) ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളും പിന്തുണച്ചു. അമേരിക്കയിലേക്കുള്ള ആഗോള ഇറക്കുമതി നികുതി താൽക്കാലികമായി 15 ശതമാനമായി ഉയർത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കങ്ങൾ.
നിലവിലെ കരാർ പ്രകാരം യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ആഗോളതലത്തിലുള്ള പുതിയ വർദ്ധനവ് യൂറോപ്യൻ കയറ്റുമതിയെ ഇതിലും ദോഷകരമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. കോടതി വിധിയിലെ വ്യക്തതയില്ലാതെ കരാറിൽ വോട്ട് ചെയ്യാൻ കഴിയില്ലെന്നും അമേരിക്ക തങ്ങളുടെ വ്യാപാര നയങ്ങളിലെ അരാജകത്വം അവസാനിപ്പിക്കണമെന്നും ലിബറൽ റിന്യൂ ഗ്രൂപ്പിലെ അംഗമായ കാരിൻ കാൾസ്ബ്രോ വ്യക്തമാക്കി
