''യുക്രൈന്‍ വംശജര്‍ ഒറ്റക്കെട്ടാണ്,'' എന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി പുറത്തിറക്കിയ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
'' ഞങ്ങളെല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. ഒരേ തീയതില്‍ ഒരു വലിയ കുടുംബമെന്ന നിലയിലും രാജ്യമെന്ന നിലയിലും ക്രിസ്മസ് ആഘോഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തുടനീളം പുരോഹിതന്‍മാര്‍ ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ക്കായി പള്ളിയിലെത്തുകയും മെഴുക് തിരികള്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ക്രിസ്മസ് ട്രീയും പള്ളിയ്ക്ക് സമീപങ്ങളിൽ ഒരുക്കിയിരുന്നു.
advertisement
'' റഷ്യയില്‍ നിന്ന് വ്യത്യസ്തമായി ലോകത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കപ്പെടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതൊരു പുതിയ സന്ദേശമാണ് നല്‍കുന്നത്,'' ഒരു വിശ്വാസി പറഞ്ഞു.
കിഴക്കന്‍ യൂറോപ്പിലെ മിക്ക ക്രിസ്ത്യന്‍ പള്ളികളും ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്. അത് പ്രകാരം ജനുവരി 7നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അതേസമയം പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രിഗോറിയന്‍ കലണ്ടറാണ് ഉപയോഗിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നാണ് ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുക.
ഇക്കഴിഞ്ഞ ജൂലൈയിലാണ് ക്രിസ്മസ് ആഘോഷം ജനുവരി 7ല്‍ നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി ഒപ്പുവെച്ചത്. റഷ്യന്‍ സംസ്‌കാരങ്ങള്‍ പാടെ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ തീരുമാനം.
അതേസമയം യുക്രൈനിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വിഭാഗം റഷ്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് ഔദ്യോഗികമായി പിരിഞ്ഞിരുന്നു. 2014ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതും, യുക്രൈനിലെ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കിയതുമാണ് ഈ വേര്‍പിരിയലില്‍ കലാശിച്ചത്.
റഷ്യന്‍ പൈതൃകം പിന്തുടരുന്ന രാജ്യത്തെ എല്ലാ ചര്‍ച്ചുകളും യുക്രൈന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വിഭാഗം ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഈ മുന്നേറ്റം.
അതേസമയം ക്രിസ്മസ് തീയതി മാറ്റത്തില്‍ യുക്രൈന്‍ ജനത ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.
''യുക്രൈനിലെ നിലവിലെ മാറ്റങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. മാറ്റങ്ങള്‍ എപ്പോഴും ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. ഇത്തരം മാറ്റങ്ങളെ ആളുകള്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്,'' ഒഡേസയിലെ പള്ളിയിലെ ചടങ്ങില്‍ സന്നിഹിതനായ ഒരു യുവാവ് പറഞ്ഞു.
''ലോകരാജ്യങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. അതില്‍ സന്തോഷമുണ്ട്,'' യുക്രൈനിലെ പരമ്പരാഗത സംഗീത സംഘത്തിലെ ഗായികയായ ടെറ്റിയാന പറഞ്ഞു.
യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയും ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. അതേസമയം റഷ്യന്‍ ബന്ധമുള്ള യുക്രൈനിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ജനുവരി 7നാണ് ക്രിസ്മസ് ആഘോഷിക്കുക.