പാശ്ചാത്യ രഹസ്വാന്വേഷണ ഏജൻസികൾ തങ്ങൾക്കുവേണ്ടി ചാരപ്പണി ചെയ്യാൻ ഉന്നതതല റഷ്യൻ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാൻ താത്പര്യം കാണിക്കുന്നുണ്ടെന്ന് ഹില്ലിന്റെ റിപ്പോർട്ടിൽ പറയുന്നു. സിഐഎ ഡയറക്ടർ വില്യം ബേൺസും എംഐ 6 മേധാവി റിച്ചാർഡ് മൂറും റഷ്യ-യുക്രൈൻ യുദ്ധത്തിൽ അസന്തുഷ്ടരായ റഷ്യൻ ഉദ്യോഗസ്ഥരെ സമീപിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുടിന്റെ കൂലിപ്പടയാളി എന്നറിയപ്പെട്ടിരുന്ന യെവ്ജെനി പ്രിഗോജിൻ അദ്ദേഹത്തിനു നേരെ തിരിഞ്ഞത് പുടിൻ സർക്കാരിന്റെ ബലഹീനതകളിലേക്കും പോരായ്മകളിലേക്കുമാണ് വിരൽ ചൂണ്ടുന്നത് എന്നും വില്യം ബേൺസ് പറഞ്ഞിരുന്നു.
advertisement
റഷ്യൻ ഉദ്യോഗസ്ഥരിൽ ചിലർ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ച്, ഡാർക്ക് വെബും മറ്റ് സംവിധാനങ്ങളും വഴി സിഐഎയെ എങ്ങനെ ബന്ധപ്പെടാമെന്ന് ചർച്ച ചെയ്യുന്ന വീഡിയോ അടുത്തിടെ ഏജൻസി തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. യുക്രെയ്‌നിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ സഹായിക്കുന്ന റഷ്യക്കാരെ റിക്രൂട്ട് ചെയ്യാൻ എംഐ 6 ശ്രമിക്കുന്നുണ്ടെന്നും അതിന് പുടിനെ അട്ടിമറിക്കേണ്ടതില്ലെന്നും റിച്ചാർഡ് മൂറും വ്യക്തമാക്കിയിട്ടുണ്ട്. “യുക്രേനിയൻ നഗരങ്ങളെ തങ്ങളുടെ സായുധ സേന ആക്രമിക്കുകയും നിരപരാധികളായ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ആയിരക്കണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന സംഭവങ്ങളിൽ അതൃപ്തരും പരിഭ്രാന്തരുമായ നിരവധി റഷ്യക്കാരുണ്ട്,” എന്നും റിച്ചാർഡ് മൂർ പറഞ്ഞതായി ഹിൽ റിപ്പോർട്ട് ചെയ്തു.
”കഴിഞ്ഞ 18 മാസമായി മറ്റു ചിലർ ചെയ്‌തതു പോലെ, ഞങ്ങളോടൊപ്പം കൈകോർക്കാൻ ഞാൻ അവരെ ക്ഷണിക്കുകയാണ്. ഞങ്ങളുടെ വാതിൽ എപ്പോഴും തുറന്നിരിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു. സൈനിക ഉദ്യോഗസ്ഥർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ശാസ്ത്ര ഗവേഷണ രംഗത്തെ ഉദ്യോഗസ്ഥർ, സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന റഷ്യക്കാരിലേക്ക് എത്താൻ സിഐഎ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങളിൽ ചിലർ ഹില്ലിനോട് പറഞ്ഞു.
”റഷ്യയെക്കുറിച്ചുള്ള യഥാർത്ഥ സത്യങ്ങൾ അറിയാൻ സിഐഎ ആഗ്രഹിക്കുന്നു. ഞങ്ങളെ അത് അറിയിക്കാൻ കഴിയുന്നതും സുരക്ഷിതമായി ആശയവിനിമയം നടത്താൻ കഴിയുന്നതുമായ വിശ്വസ്തരായ ആളുകളെ ഞങ്ങൾ തിരയുകയാണ്. അവർക്കറിയാവുന്ന കാര്യങ്ങൾ ഞങ്ങളോട് പങ്കുവെയ്ക്കാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവയെല്ലാം വലിയ വിവരങ്ങൾ തന്നെ ആയിരിക്കും”, എന്നും ഇവർ കൂട്ടിച്ചേർത്തു. റഷ്യയുടെ അഡ്വാൻസ് സയൻസ്, സൈനിക വിവരങ്ങൾ, സൈബർ സാങ്കേതികവിദ്യകൾ, സാമ്പത്തിക വിവരങ്ങൾ, വിലപ്പെട്ട ഡാറ്റകളുടെ ഉറവിടങ്ങൾ, വിദേശ നയ രഹസ്യങ്ങൾ എന്നിവയെല്ലാം അറിയാനും സിഐഎ ആഗ്രഹിക്കുന്നതായും ഉദ്യോഗസ്ഥരിൽ ചിലർ പറഞ്ഞു.