99 ശതമാനം വോട്ടെണ്ണി കഴിഞ്ഞ ജോർജിയയിൽ ട്രംപിന് 3500ൽപ്പരം വോട്ടുകളുടെ ലീഡാണുള്ളത്. കഴിഞ്ഞ ദിവസം 30000ൽ അധികം വോട്ടുകൾക്കാണ് ഇവിടെ ട്രംപ് ലീഡ് ചെയ്തിരുന്നത്. അന്തിമ വോട്ടുകൾ ഇവിടെ ഏറെ നിർണായകമാണ്. ജോർജിയയിൽ 16 ഇലക്ട്രൽ വോട്ടുകളാണുള്ളത്. 20 ഇലക്ട്രൽ വോട്ടുകളുള്ള പെൻസിൽവാനിയയിലും ജോ ബിഡൻ അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തിയത്. ഇവിടെ ട്രംപിന്‍റെ ലീഡ് കഴിഞ്ഞ ദിവസത്തെ ഒന്നരലക്ഷത്തിൽനിന്ന് 65000 ആയി ചുരുക്കാൻ ബിഡന് സാധിച്ചു.
അതേസമയം തെരഞ്ഞെടുപ്പിൽ യഥാർഥ വിജയി താൻ ആണെന്ന് ട്രംപ് ഒരിക്കൽ കൂടി അവകാശപ്പെട്ടു. ഡെമോക്രാറ്റുകൾ നിയമവിരുദ്ധമായ വോട്ടുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് തെളിവുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. നിയമപരമായി പരിശോധിച്ചാൽ താൻ എളുപ്പത്തിൽ തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും എണ്ണാൻ അധികൃതർ തയ്യാറാകണമെന്ന് ജോ ബിഡൻ ആവശ്യപ്പെട്ടു. “ജനങ്ങൾ നിശ്ശബ്ദരാകുകയോ ഭയപ്പെടുകയോ കീഴടങ്ങുകയോ ചെയ്യില്ല. എല്ലാ വോട്ടുകളും എണ്ണണം, ” ബിഡൻ ട്വീറ്റ് ചെയ്തു.
advertisement
അതേസമയം വോട്ടെണ്ണൽ അന്തിമഘട്ടത്തിലെത്തിയപ്പോൾ നിയമപോരാട്ടവും മുറുകകയാണ്. നാലു സംസ്ഥാനങ്ങളിലെ മത്സരഫലത്തിനെതിരെ ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി കോടതിയെ സമീപിച്ചു. നെവാദയ്‌ക്കു പുറമെ ജോർജിയ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിലാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ. ഈ നാല് സംസ്ഥാനവും ലഭിച്ചാൽ മാത്രമേ ട്രംപിന് ജയിക്കാനാകൂ.
അമേരിക്കൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ വോട്ട് ചെയ്‌ത യുഎസ് കോൺഗ്രസിന്റെ പ്രതിനിധിസഭയിലും സെനറ്റിലും ആർക്കും ഇതുവരെ ഭൂരിപക്ഷം ആയിട്ടില്ല. 435 അംഗ പ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക് 208 സീറ്റും റിപ്പബ്ലിക്കൻ പാർട്ടിക്ക് 190 സീറ്റുമായി. 37 സീറ്റിൽ കൂടി ഫലം അറിയാനുണ്ട്. 100 അംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക് 48, ഡെമോക്രാറ്റുകൾക്ക് 46 എന്നാണ് ഒടുവിലെ നില. രണ്ട് സ്വതന്ത്രരും സഭയിലുണ്ട്. നാല് സീറ്റിലെ ഫലം വരാനുണ്ട്.