സംഭവം നടക്കുന്ന സമയത്ത് ഇൽഹാൻ ഫെഡറൽ അധികാരികളെ നിശിതമായി വിമർശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. പരിപാടിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരാൾ പ്രസംഗിച്ചുനിൽക്കുന്ന ഇൽഹാൻ ഒമറിനു നേരെ ഒടിയടിക്കുന്നതും നാറുന്ന ദ്രാവകം സ്പ്രേ ചെയ്യുന്നതും വീഡിയോയിൽ കാണാം.
അയാളെ മറ്റുള്ളവർ പിടികൂടുന്നതും ചെറിയ ഇടവേളയ്ക്കുശേഷം ഇൽഹാൻ വീണ്ടും പ്രസംഗം തുടരുന്നതും വീഡിയോയിലുണ്ട്. പ്രതി ഒരു സിറിഞ്ച് ഉപയോഗിച്ചാണ് ഇൽഹാനു നേരെ ദ്രാവകം സ്േ്രപ ചെയ്തതെന്നും ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തതായും മിനിയാപൊളിസ് പോലീസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇൽഹാനു നേരെയുള്ള ആക്രമണത്തെ രാഷ്ട്രീയ നേതാക്കൾ അപലപിച്ചു.
advertisement
ആക്രമണത്തിൽ ഇൽഹാന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സംഭവസ്ഥലം പരിശോധിക്കാൻ ഫോറൻസിക് സംഘത്തെ വിളിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രൂക്ഷഗന്ധം വമിക്കുന്ന ദ്രാവകമാണ് ഇൽഹാന്റെ ദേഹത്ത് തളിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രതി സിറിഞ്ച് ഉപയോഗിച്ചപ്പോൾ വിനാഗിരിയുടേത് പോലുള്ള രൂക്ഷ ഗന്ധം അനുഭവപ്പെട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരും പറയുന്നു.
സംഭവം ഭീതിയുണ്ടാക്കിയെങ്കിലും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും മെഡിക്കൽ സംഘം പരിശോധിക്കുമെന്നും പരിപാടിക്കു ശേഷം ഇൽഹാൻ അറിയിച്ചു.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നിർത്തലാക്കാനും ആഭ്യന്തര സുരക്ഷ സെക്രട്ടറി ക്രിസ്റ്റി നോയിം രാജിവെക്കാനും ഇൽഹാൻ ഒമർ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. 'നിങ്ങൾ രാജിവെക്കണമെന്ന്' ആക്രമണകാരി ആക്രോശിച്ചതായും റിപ്പോർട്ടുണ്ട്.
സംഭവത്തിനുശേഷം 'താൻ ഭയപ്പെടില്ലെന്ന്' ഇൽഹാൻ എക്‌സിൽ കുറിച്ചു. തനിക്ക് കുഴപ്പമില്ലെന്നും താനൊരു അതിജീവിതയാണെന്നും അതിനാൽ ഈ ചെറിയ ആക്രമണകാരി തന്റെ ജോലിയെ തടസപ്പെടുത്തുന്നതിന് ഒരു ഭീഷണിയല്ലെന്നും അവർ എഴുതി. ഇത്തരം ആക്രമണങ്ങളെ ജയിക്കാൻ അനുവദിക്കില്ലെന്നും തനിക്ക് പിന്നിൽ അണിനിരന്ന വോട്ടർമാരോട് നന്ദിയുണ്ടെന്നും അവരുടെ മണ്ഡലമായ മിനസോട്ട ശക്തമാണെന്നും ഇൽഹാൻ എക്‌സിൽ വ്യക്തമാക്കി.
സംഭവത്തെ രാഷ്ട്രീയ നേതാക്കളും പ്രാദേശിക ഉദ്യോഗസ്ഥരും അപലപിച്ചു. ഇൽഹാൻ ഒമറിനു നേരെയുള്ള ആക്രമണത്തിൽ അസ്വസ്ഥയാണെന്ന് സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി നാൻസി മേസ് പ്രതികരിച്ചു. അവരുടെ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും ഇത്തരത്തിലുള്ള ശാരീരിക ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേയും ആക്രമണത്തെ വിമർശിച്ചു. ഇത്തരം പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും ആക്രമണത്തിനും ഭീഷണിക്കും മിനിയാപൊളിസിൽ സ്ഥാനമില്ലെന്നും അദ്ദേഹം എക്‌സിൽ എഴുതി. അതേസമയം അദ്ദേഹം പോലീസിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന് നന്ദി പ്രകടിപ്പിക്കുകയും ഒമറിന് മറ്റൊന്നും സംഭവിക്കാത്തതിലുള്ള ആശ്വാസം അറിയിക്കുകയും ചെയ്തു.
ഇൽഹാൻ ഒമറിനെ ലക്ഷ്യംവെച്ചുള്ള അധിക്ഷേപങ്ങൾ പലപ്പോഴും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അവരെ 'ചവറ്' എന്നും ട്രംപ് ഒരിക്കൽ വിശേഷിപ്പിച്ചിരുന്നു. വംശീയമായും വ്യക്തിപരമായുമുള്ള അധിക്ഷേപങ്ങളും ട്രംപ് പലതവണ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അയോവയിൽ നടത്തിയ പ്രസംഗത്തിനിടെ ഇൽഹാൻ അമേരിക്കയെ സ്‌നേഹിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയെ സ്‌നേഹിക്കുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും ഇൽഹാൻ ഒമറിനെ പോലെയല്ലാത്തതിൽ അവർ അഭിമാനിക്കണമെന്നും ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
