യുദ്ധം ഒരു മാസം വരെ നീണ്ടുനിൽക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ പരമോന്നത നേതാവിനെ വധിച്ചുകൊണ്ട് ശനിയാഴ്ചയാണ് അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കം ആരംഭിച്ചത്. ഇതിന് മറുപടിയായി മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
കടുത്ത ആക്രമണങ്ങൾക്കിടയിലും ഇറാൻ പ്രതിരോധ നിലപാടാണ് പരസ്യമായി സ്വീകരിക്കുന്നത്. എന്നാൽ ഇറാന്റെ നിലവിലെ നേതൃത്വം ചർച്ചയ്ക്ക് താല്പര്യപ്പെടുന്നുണ്ടെന്ന് ട്രംപ് ദ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു, എങ്കിലും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പെന്റഗൺ സ്ഥിരീകരിച്ചു. മറ്റ് ചിലർക്ക് നിസ്സാര പരിക്കുകളും ഏറ്റിട്ടുണ്ട്. സൈനിക നടപടികളും തിരിച്ചടികളും തുടരുകയാണെന്നും പെന്റഗൺ അറിയിച്ചു.
advertisement
നാശനഷ്ടങ്ങൾ പ്രതീക്ഷിച്ചതാണെന്നും എന്നാൽ അവസാനം ഇത് ലോകത്തിന് വലിയൊരു നേട്ടമായി മാറുമെന്നുമാണ് അമേരിക്കൻ സൈനികരുടെ മരണം റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷം ട്രംപ് എൻബിസി ന്യൂസിനോട് പ്രതികരിച്ചത്. ഞായറാഴ്ച ടെഹ്‌റാനിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗൾഫ് മേഖലയിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടുകൊണ്ട് വലിയ തോതിലുള്ള തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് പറഞ്ഞത്.
മധ്യ ഇസ്രായേൽ നഗരമായ ബീറ്റ് ഷെമേഷിലുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ഇതിന് മുമ്പ് അനുഭവിച്ചിട്ടില്ലാത്ത തരം ശക്തിയോടെ തങ്ങൾ തിരിച്ചടിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാറിജാനി പ്രഖ്യാപിച്ചു. ആയത്തൊള്ള അലി ഖമനയിയുടെ വധം മുസ്ലീങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വിശേഷിപ്പിച്ചു. ഈ ചരിത്രപരമായ കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരോട് പകരം വീട്ടുക എന്നത് ഇറാന്റെ നിയമപരമായ കടമയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ ഖമനയിയുടെ മരണം ആദ്യപടി മാത്രമാണെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. ഖമനയി ഉൾപ്പെടെ 40 മുതിർന്ന കമാൻഡർമാരെ ഒരു മിനിറ്റിനുള്ളിൽ വധിച്ചതായി ഇസ്രായേൽ സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ നടവ് ഷോഷാനി പറഞ്ഞു. ഇറാനിലെ ഇസ്രായേൽ ആക്രമണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കൂട്ടിച്ചേർത്തു.
