സെനറ്റിലെ വാദപ്രതിവാദങ്ങളിൽ, യുദ്ധം പ്രഖ്യാപിക്കാനുള്ള കോൺഗ്രസിന്റെ അധികാരത്തെ ട്രംപ് അവഗണിക്കുകയാണെന്ന് ഡെമോക്രാറ്റിക് സെനറ്റർ ടിം കെയിൻ ആരോപിച്ചു. ഇറാനിലേക്ക് കരസേനയെ അയക്കില്ലെന്ന് ഉറപ്പുനൽകാൻ ഭരണകൂടം തയ്യാറാകാത്തതിനെ സെനറ്റർ ക്രിസ് മർഫി വിമർശിച്ചു. സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ ട്രംപ് ഭരണഘടനാപരമായ അധികാരമാണ് വിനിയോഗിച്ചതെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ വാദിച്ചു. 'നമുക്ക് 535 കമാൻഡർ ഇൻ ചീഫ്മാരുടെ ആവശ്യമില്ല' എന്ന് സെനറ്റർ മാർക്ക്‌വെയ്ൻ മള്ളിൻ പരിഹസിക്കുകയും ചെയ്തു. വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് സെനറ്റർ റാൻഡ് പോൾ മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്. അതേസമയം, ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് ജോൺ ഫെറ്റർമാൻ കൂറുമാറി ട്രംപിന് അനുകൂലമായി വോട്ട് ചെയ്തത് ശ്രദ്ധേയമായി.
advertisement
ഫൊക്സ് ന്യൂസ് പുറത്തുവിട്ട സർവ്വേ പ്രകാരം ഇറാൻ വിഷയത്തിൽ അമേരിക്കൻ ജനത രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. 50 ശതമാനം പേർ സൈനിക നടപടിയെ അനുകൂലിക്കുമ്പോൾ തുല്യമായ ശതമാനം പേർ ഇതിനെ എതിർക്കുന്നു. എങ്കിലും 61 ശതമാനം വോട്ടർമാരും ഇറാനെ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കാണുന്നുണ്ട്. സൈനിക സേവനം അനുഷ്ഠിച്ചവരിൽ 59 ശതമാനം പേരും ഇറാനിലെ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നു. ഫെബ്രുവരി 28-ന് ആയത്തുള്ള ഖമേനിയുടെ വധത്തോടെ തുടങ്ങിയ യുദ്ധം ഇപ്പോൾ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഇസ്രായേൽ കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.
