ദക്ഷിണ റഷ്യന്‍ മേഖല റസ്‌തോവിലെ സൈനികകേന്ദ്രം വാഗ്നര്‍ സേന പിടിച്ചെടുത്തു. റഷ്യന്‍ പ്രതിരോധ മന്ത്രിയെ പുറത്താക്കുമെന്ന് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രഖ്യാപിച്ചതോടെ റഷ്യയിലെ ഭരണസംവിധാനങ്ങളും ആശങ്കയിലാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‌പുടിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ആളാണ് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ എന്നതും ശ്രദ്ധേയമാണ്.
പ്രിഗോസിന്‍ സായുധകലാപത്തിന് ശ്രമിക്കുന്നുവെന്ന് റഷ്യന്‍ ഭരണകൂടം ആരോപിച്ചിരുന്നു. യുക്രെയ്നിൽ റഷ്യക്കായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സംഘം സൈനിക നേതൃത്വത്തിനെതിരെ തിരിഞ്ഞത് പുടിന് തിരിച്ചടിയായി. റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ തിരിച്ചടിക്കുമെന്ന് തന്‍റെ ടെലിഗ്രാം ചാനൽ സന്ദേശത്തിലാണ് പ്രിഗോസിൻ അറിയിച്ചത്. തങ്ങളുടെ വഴിയില്‍ തടസ്സംനില്‍ക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലേക്കുള്ള അതിര്‍ത്തി കടന്നെന്നും റോസ്തോവ് നഗരത്തില്‍ പ്രവേശിച്ചെന്നും പ്രിഗോസിന്‍ അറിയിച്ചു.
advertisement
ഏതാനും ദിവസങ്ങളായി റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോസിന്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെ സൈന്യം മാരകമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് പ്രിഗോസിന്‍റെ ആരോപണം. എന്നാല്‍, ആരോപണം റഷ്യ നിഷേധിച്ചു. നിയമവിരുദ്ധ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട റഷ്യ, പ്രിഗോസിന്‍റെ അറസ്റ്റിന് ഉത്തരവിടുകയും ചെയ്തു.
രാജ്യത്തെ പ്രധാന നഗരങ്ങൾ ലക്ഷ്യമാക്കി വാഗ്നർ സായുധ സംഘം നീങ്ങുന്നതായാണ് വിവരം. തലസ്ഥാനമായ മോസ്കോ ഉൾപ്പെടെയുള്ള പല നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെക്കൻ റഷ്യയിലെ റോസ്തോവ്, ലിപെറ്റ്സ്ക് എന്നീ നഗരങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. റോസ്തോവിൽ എല്ലാ താമസക്കാരോടും വീടുകൾ വിട്ടുപോകരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
പ്രിഗോഷിന്റെ കൂലിപ്പട്ടാളം
യുദ്ധക്കളത്തിലെ മര്യാദകള്‍ പോലും അന്യമായ കൂലിപ്പട്ടാളത്തെ യുക്രെയ്‌നിലേക്ക് അയക്കുമ്പോള്‍ വ്‌ളാഡിമിര്‍ പുടിന്‍ ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചുണ്ടാകില്ല. പതിറ്റാണ്ടുകളായി പുടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് യെവ്ഗനി പ്രിഗോഷിന്‍. പുടിന്റെ ഷെഫ് അഥവാ കുശിനിക്കാരന്‍ എന്നറിയപ്പെടുന്ന പ്രിഗോഷിന്റെ കൂലിപ്പട്ടാളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സജീവമാണ്. ഈ പ്രിഗോഷിന്‍ തന്നെ റഷ്യന്‍ സേനയ്‌ക്കെതിരെ പടനീക്കം നടത്തുന്നതാണ് ലോകത്തെ ഞെട്ടിക്കുന്നത്.
സോവിയറ്റ് റഷ്യയില്‍ പുടിന്റെ ജന്മദേശമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് തന്നെയാണ് പ്രിഗോഷിന്റെയും ജന്മനാട്. സോവിയറ്റ് യൂണിയന്റെ പുകള്‍പ്പെറ്റ കെജിബിയുടെ മിടുക്കനായ ഉദ്യോഗസ്ഥനായി പുടിന്‍ പേരെടുക്കുമ്പോള്‍ പ്രിഗോഷിന്‍ ജയിലിലാണ്. യൗവനകാലത്ത് പ്രിഗോഷിന്റെ മിടുക്ക് മോഷണത്തിലായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ജയില്‍മോചിതനായ പ്രിഗോഷിന്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹോട്ട് ഡോഗ് കച്ചവടക്കാരനായി. ചെറിയ കച്ചവടം പച്ചപിടിച്ചപ്പോള്‍ പിന്നെ ഹോട്ടല്‍ ശൃംഖലയിലേക്ക് കടന്നു.
തൊണ്ണൂറുകളുടെ അവസാനം പുടിന്‍ റഷ്യന്‍ ഭരണത്തലപ്പത്തേയ്ക്ക് ചുവടുകള്‍ വയ്ക്കുമ്പോള്‍ കച്ചവടത്തില്‍ പ്രിഗോഷിനും വച്ചടി കയറ്റം. ആക്‌സ്മികമായി പ്രിഗോഷിന്റെ ആഢംബര ഹോട്ടലിലെത്തിയപ്പോള്‍ പരിചപ്പെട്ട ഇരുവരും പിന്നെ ഉറ്റസുഹൃത്തുക്കളായി. അന്താരാഷ്ട്ര നേതാക്കള്‍ വിരുന്നിനെത്തുമ്പോള്‍ പുടിന്റെ അടുക്കള ചുമതല പ്രിഗോഷിനാണ്. 2014 ലാണ് പുടിന്റെ ആശീര്‍വാദത്തോടെ സ്വകാര്യസേനയ്ക്ക് പ്രിഗോഷിന്‍ രൂപം നല്‍കിയത്. സിറിയയിലും ലിബിയയിലുമെല്ലാം റഷ്യന്‍ സേനയോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തനം.
എന്നാല്‍ വാഗ്നറിന്റെ തനിസ്വരൂപം ആഫ്രിക്കയിലാണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെയും സുഡാനിലെയും സ്വര്‍ണഖനികളുടെ കാവല്‍ക്കാരാണ് വാഗ്നര്‍ കൂലിപ്പട്ടാളം. അമേരിക്കന്‍ കമ്പനികള്‍ക്ക് വരെ കാവല്‍ പ്രിഗോഷിന്റെ പടയാണ്. ഇതിനേക്കാളേറെ കൗതുകം വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയില്‍ പ്രിഗോഷിന്‍ നേടിയ ഒരു കരാറാണ്. റഷ്യന്‍ സൈനികര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍.