ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മോജ്താബ ഖമനയിയുടെയും സൈന്യത്തിൻ്റെയും ഇറാൻ ജനതയുടെയും തീരുമാനമാണിതെന്ന് റെസായെ അറിയിച്ചു. 'എല്ലാ നാശനഷ്ടങ്ങൾക്കും പരിഹാരം ലഭിക്കുന്നതുവരെയും ഉപരോധങ്ങൾ നീക്കുന്നതുവരെയും പോരാട്ടം തുടരും' അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്റെ നിലപാടിൽ മാറ്റം വരുത്തിയ ട്രംപ് ഇറാനുമായി വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ ആരംഭിച്ചതായി അവകാശപ്പെട്ടു. ചർച്ചകൾക്ക് അവസരം നൽകാനായി അഞ്ച് ദിവസത്തേക്ക് ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ മാറ്റിവെക്കാൻ പെന്റഗണിന് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
advertisement
ട്രംപിന്റെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് ആവർത്തിച്ചു. സാമ്പത്തിക-എണ്ണ വിപണികളിൽ കൃത്രിമം കാണിക്കാനും പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുമാണ് അമേരിക്ക ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. അക്രമികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും ഇതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
