ലകൻവാൾ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുകയും ആക്രമണം നടന്ന സമയത്ത് നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയുമായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട ചെയ്തു. ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ ഇയാളുടെ കുടിയേറ്റത്തെക്കുറിച്ചും ഇയാൾ യുഎസിലെത്തിയ സാഹചര്യത്തെക്കുറിച്ചും ചർച്ചകൾ ആരംഭിച്ചു.
2021ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിന്മാറിയതിനെ തുടർന്ന് ബൈഡൻ ഭരണകൂടം കൊണ്ടുവന്ന ഫെഡറൽ പദ്ധതിയുടെ ഭാഗമായി ലകൻവാൾ വാഷിംഗ്ടണിലെ ബെല്ലിംഗ്ഹാമിൽ പുനരധിവസിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലകൻവാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു.
താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്ന് അഫ്ഗാൻ സഖ്യകക്ഷികളെയും അവിടെ നിന്ന് കുടിയിറക്കപ്പെട്ടവരെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഓപ്പറേഷൻ അലൈസ് വെൽക്കം' എന്ന പേരിൽ ഫെഡറൽ പുനരധിവാസ പദ്ധതി ആരംഭിച്ചത്. യുഎസിൽ എത്തിയ ശേഷം ലകൻവാൾ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് നിയമവിരുദ്ധമായി തങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
ബുധനാഴ്ച പ്രാദേശിക സമയം 2.15നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തുന്നതിന് മുമ്പ് ലകൻവാൾ ഫരാഗട്ട് വെസ്റ്റ് മെട്രോ സ്‌റ്റേഷന് സമീപം കാത്തിരുന്നതായി പോലീസ് പറഞ്ഞു. ഇയാൾ സൈനികർക്ക് നേരെ വളരെ അടുത്തുനിന്നാണ് വെടിയുതിർത്തത്. ആദ്യം ഒരു വനിതാ നാഷണൽ ഗാർഡ് അംഗത്തിന്റെ നെഞ്ചിൽ വെടിവെച്ചു. ഇതിന് ശേഷം തലയിൽ വെടിവെച്ചു. ഇതിന് പിന്നാലെ രണ്ടാമത്തെ ഗാർഡിന് നേരെ വെടിയുതിർത്തു. സമീപത്തുണ്ടായിരുന്ന മൂന്നാമത്തെ ഗാർഡ് ഇടപെട്ട് കീഴടക്കുന്നതുവരെ ഇയാൾ നിരവധി റൗണ്ട് വെടിവെച്ചു.
കൊല്ലപ്പെട്ട രണ്ട് ഗാർഡുകളും ഇവിടെ പതിവായി പട്രോളിങ് നടത്തിയിരുന്നവരാണെന്ന് അധികൃതർ പറഞ്ഞു. ഇരുവരെയും ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസിൽ എത്തിയ ലകൻവാൾ വാഷിംഗ്ടണിലാണ് താമസിച്ചിരുന്നത്. സംഭവം തീവ്രവാദ ആക്രമണമാണോ എന്നത് സംബന്ധിച്ച് എഫ്ബിഐ(ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) പരിശോധിച്ചു വരികയാണെന്ന് എൻബിസി റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റ സൈനികർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ഗാർഡുമായി നടത്തിയ ഏറ്റുമുട്ടലിൽ ലകൻവാളിന് നാല് തവണ വെടിയേറ്റു. തുടർന്ന് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ആക്രമണത്തിലേക്ക് നയിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ പശ്ചാത്തലം വിശകലനം ചെയ്യുന്നുണ്ട്. ആക്രമണം സ്വയം നടത്തിയതാണോ അതോ ആസൂത്രിതമാണോ എന്ന് മനസ്സിലാക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ നീക്കങ്ങൾ, ബന്ധങ്ങൾ, വ്യക്തിപരമായ ചരിത്രം എന്നിവ പരിശോധിച്ച് വരികയാണ്.
വെടിവെപ്പിനെക്കുറിച്ച്
ബുധനാഴ്ച ഉച്ചകഴിഞ്ഞ് വൈറ്റ് ഹൗസിന് സമീപമാണ് വെടിവെപ്പ് നടന്നത്. പതിവ് സുരക്ഷാ നടപടികളുടെ ഭാഗമായി സായുധരായ നാഷണൽ ഗാർഡുകൾ ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു. തുടർന്ന് മുന്നറിയിപ്പില്ലാതെ ലകൻവാൾ വെടിയുതിർക്കുകയും രണ്ട് ഗാർഡ് അംഗങ്ങൾ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സമീപത്തുണ്ടായിരുന്ന മൂന്നാമത്തെ ഗാർഡ് പെട്ടെന്ന് ഇടപ്പെട്ട് അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
