ഉന്നത ഉപദേശകരുമായി ഖമേനി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് യുഎസ്-ഇസ്രായേൽ നാവിക-വ്യോമ സേനകൾ നടപടി തുടങ്ങിയത്. ഖമേനി ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കാനും ആക്രമണത്തിലെ അപ്രതീക്ഷിതത്വം നിലനിർത്താനും അദ്ദേഹത്തെ തന്നെ ആദ്യം ലക്ഷ്യം വെക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നടക്കാനിരുന്ന കൂടിക്കാഴ്ച രാവിലെയാണെന്ന് ഇന്റലിജൻസ് കണ്ടെത്തിയതോടെ ആക്രമണം നേരത്തെയാക്കി. ടെഹ്‌റാനിലെ ഖമേനിയുടെ അതീവ സുരക്ഷാ സമുച്ചയം തകർക്കപ്പെട്ടതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
മുൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനി, ഐആർജിസി കമാൻഡർ മുഹമ്മദ് പക്പൂർ തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പം ഖമനയിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഖമേനി അതീവ സുരക്ഷിതമായ ഒരിടത്ത് വെച്ച് അലി ഷംഖാനി, അലി ലാറിജാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ഇറാനിയൻ വൃത്തങ്ങളും വ്യക്തമാക്കി. ഖമേനിയുടെ മൃതദേഹം കണ്ടെടുത്തതായി മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ അറിയിച്ചു.
advertisement
കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇറാൻ നേതാവിനെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തങ്ങളുടെ അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഖമേനിക്കോ മറ്റ് നേതാക്കൾക്കോ സാധിച്ചില്ലെന്നും ഇസ്രായേലുമായി ചേർന്ന് നടത്തിയ നീക്കമായിരുന്നു ഇതെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുനേരെയുള്ള ഈ സംയുക്ത ആക്രമണം മിഡിൽ ഈസ്റ്റിനെ പ്രവചനാതീതമായ ഒരു യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും സമീപത്തെ ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ ആക്രമണം ആരംഭിച്ചിട്ടുണ്ട്.
