കോവിഡ് മഹാമാരിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള വിചിത്രമായ നിരവധി സംഭവങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്ന് കൂടിയ ചേർക്കുന്ന വാർത്തയാണ് ഓക്‌ലാൻഡിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. കെഎഫ്‌സിയിൽ നിന്ന് വറുത്ത ചിക്കനും പണവും മോഷ്ടിച്ച രണ്ടുപേരെ ഓക്ലാൻഡിൽ നിന്ന് പിടികൂടി.
ഓക്ക്‌ലാൻഡ് നിലവിൽ ഏറ്റവും കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് കീഴിലാണുള്ളത്. ലെവൽ 4 ലോക്ക്ഡൗണാണ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. അതായത് അവശ്യവസ്തുക്കൾ ഒഴികെയുള്ള എല്ലാ ബിസിനസ്സുകളും അടച്ചിരിക്കുകയാണ്.
അത്തരമൊരു സാഹചര്യത്തിൽ, 30 ഉം 23 ഉം വയസ്സുള്ള രണ്ട് യുവാക്കളാണ് ഹാമിൽട്ടണിൽ നിന്ന് 120ഓളം കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഓക്ക്‌ലാൻഡ് അതിർത്തിയിൽ എത്തിയത്. പോക്കറ്റ് റോഡുകളിലൂടെ സംശയാസ്പദമായി പോകുന്ന വാഹനം ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസ് ഇവരെ പിടികൂടിയത്.
ആദ്യം, കാർ യു-ടേൺ എടുത്ത് പോലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരിശോധനയിൽ യുവാക്കളുടെ കൈവശം 100,000 ന്യൂസിലാൻഡ് ഡോളറുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇത് ഏകദേശം 52 ലക്ഷം രൂപയ്ക്ക് തുല്യമാണ്.
കൂടാതെ, ഉദ്യോഗസ്ഥർ കാറിന്റെ ഡിക്കി പരിശോധിച്ചപ്പോൾ ഡിക്കിയിൽ നിറയെ കെഎഫ്‌സി ചിക്കനും കണ്ടെത്തി. നിരവധി ബക്കറ്റ് ചിക്കനുകളും, കപ്പുകളും, ബർഗറുകൾ, സോസുകൾ എന്നിവയും കാറിൽ നിന്ന് കണ്ടെത്തി. പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചതിന് ഇരുവരെയും കോടതിയിൽ ഹാജരാക്കി. മറ്റ് കുറ്റങ്ങളും പ്രതികൾക്ക് മേൽ ആരോപിച്ചിട്ടുണ്ടെന്ന് ”അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
ഇവർ കെഎഫ്‌സി ഓർഡറുകൾ വിൽക്കാൻ ഉദ്ദേശിച്ചിരുന്നോ അതോ കള്ളക്കടത്ത് മറയ്ക്കാൻ കെഎഫ്സി ഒരു മറയായി ഉപയോഗിച്ചതാണോ എന്നതും വ്യക്തമല്ല. ബിബിസി റിപ്പോർട്ട് അനുസരിച്ച്, കോവിഡ് -19 മാനദണ്ഡങ്ങൾ അല്ലെങ്കിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതിനുള്ള ന്യൂസിലാൻഡിലെ നിലവിലെ പിഴ 4,000 ന്യൂസിലാൻഡ് ഡോളറാണ് അല്ലെങ്കിൽ 21,000 രൂപ വരെയാകാം.
ആപ്പിൾ വാച്ച് ഉപയോഗിച്ച് 3.71 കോടിയിലേറെ രൂപ (അഞ്ച് ലക്ഷം ഡോളർ) തട്ടിയെടുത്ത സംഭവം അമേരിക്കയിലെ കണക്റ്റിക്കട്ടിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വൻകിട മയക്കുമരുന്ന് വ്യാപാരിയിൽ നിന്നാണ് കൊള്ളക്കാർ ആപ്പിൾ വാച്ചിന്‍റെ സഹായത്തോടെ പണം കവർന്നത്. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോഴാണ് വിശദാംശങ്ങൾ പുറത്തുവന്നത്. സ്മാർട്ട് വാച്ച് ഉപയോഗിച്ച് തട്ടിപ്പ് നടത്താനാകുമെന്ന പുതിയ അറിവാണ് ഇതോടെ പുറത്ത് വന്നത്. കവർച്ച നടത്താൻ ഒരു ആപ്പിൾ വാച്ച് ഉപയോഗിച്ച ആദ്യത്തെ സംഭവങ്ങളിലൊന്നായിരിക്കാം ഇത്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിൽ 2020 ജനുവരിയിൽ ഏഴംഗ സംഘമാണ് കവർച്ച നടത്തിയത്. മയക്കു മരുന്ന് വ്യാപാരിയെ പിന്തുടരാനാണ് അവർ ആപ്പിൾ വാച്ച് ഉപയോഗിച്ചത്. ഇരയുടെ കാറിലെ ബോണറ്റിന് അടിയിൽ ആപ്പിൾ വാച്ച് സ്ഥാപിക്കുകയായിരുന്നു. അതിനു ശേഷം ഐ ഫോൺ ഉപയോഗിച്ച് കാർ ട്രാക്ക് ചെയ്യുകയും, ഹോട്ടൽ മുറിയിൽ പിന്തുടർന്നെത്തി പണം തട്ടിയെടുക്കുകയുമാണ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: COVID-19 Lockdown, KFC, New Zealand