തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഒരാഴ്ചകൊണ്ട് വൻ വർധന. ചൊവ്വാഴ്ച പുതിയതായി 2271 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. 622 പേർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. മരണ നിരക്കും കൂടി വരുന്നത് ആശങ്കയാവുന്നുണ്ട്. ഒരാഴ്ചകൊണ്ട് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായി. ഇതോടെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. അടുത്ത ഒരാഴ്ച ഏറെ നിർണായകമാണെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
അതിനിടെ രാജ്യത്തും കോവിഡ് കേസുകൾ ഉയരുകയാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകളില്‍ 81% വര്‍ദ്ധനവ് ഉണ്ടായി. ഫെബ്രുവരി 18 ന് സംസ്ഥാനത്ത് 2,086 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 1,881 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാള്‍ 81 ശതമാനം കൂടുതലാണിത്. മുംബൈയില്‍ മാത്രം 1,242 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയായി.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്. പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോവിഡ് വ്യാപനം പിടിച്ചു നിർത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി പരിശോധന കൂട്ടി ക്വാറന്റൈൻ ഉറപ്പാക്കാൻ നേരത്തെ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ പുതിയ കോവിഡ് വകഭേദങ്ങളില്ല, പടരുന്നത് ഒമിക്രോൺ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ (Covid 19 cases) ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ് (Omicron variant). പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.
Also Read- Covid 19 | കോവിഡ് വ്യാപനം വീണ്ടും; കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം
രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം നല്‍കിയത്.
സംസ്ഥാനത്തേയും ജില്ലകളുടേയും കോവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. വാക്‌സിനേഷന്റെ പുരോഗതിയും ചര്‍ച്ച ചെയ്തു. കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്‌സിനും പ്രിക്കോഷന്‍ ഡോസും എടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം. രണ്ട് ഡോസ് വാക്‌സിനും പ്രിക്കോഷന്‍ ഡോസും കൃത്യമായ ഇടവേളകളില്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 in Kerala