കൊറോണ വൈറസിന്റെ എപ്സിലോൺ വകഭേദം കണ്ടെത്തിയതായി പാകിസ്ഥാൻ ആരോഗ്യ വിദഗ്ദ്ധർ. ദി ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. "കോവിഡ് -19ന്റെ 'എപ്സിലോൺ' എന്ന വൈറൽ വകഭേദമാണ് കണ്ടെത്തിയത്". കോവിഡ് -19 സൈന്റിഫിക് ടാസ്ക് ഫോഴ്സ് അംഗം ഡോ. ജാവേദ് അക്രം പറഞ്ഞു.
"ഈ വകഭേദം കാലിഫോർണിയയിൽ ആണ് ആദ്യം കണ്ടെത്തിയത്. അതുകൊണ്ടാണ് ഇതിനെ കാലിഫോർണിയ സ്ട്രെയിൻ ബി .1.429 എന്ന് വിളിക്കുന്നത്," ഡോ. അക്രം പറഞ്ഞു. പിന്നീട് യുകെയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഈ വകഭേദം എത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇപ്പോൾ പാകിസ്ഥാനിൽ എപ്സിലോൺ വകഭേദത്തിൽപ്പെട്ട കേസുകൾ വർദ്ധിക്കുന്നതായും " അദ്ദേഹം പറഞ്ഞു. ഇതുവരെ അഞ്ച് വേരിയന്റുകളും എപ്സിലോണിന്റെ ഏഴ് മ്യൂട്ടേഷനുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടുതൽ ആളുകളിലേക്ക് പകരാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എപ്സിലോണിനെതിരെ ഫലപ്രദമാണെന്നതാണ് ഒരു നേട്ടം. അതിനാൽ ആളുകൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡോക്ടർ പറഞ്ഞു.
കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ രാജ്യങ്ങളുടെ പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യയിൽ തിരിച്ചറിഞ്ഞ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചതോടെ ഈ രീതിക്കെതിരെ ഇന്ത്യ രംഗത്തെത്തി. ഇതിനെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങൾക്ക് പേരുനൽകാൻ ലോകാരോഗ്യ സംഘടന തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് ഗ്രീക്ക് പേരുകൾ നൽകി തുടങ്ങിയത്.
Also Read-വാക്സിൻ ലഭ്യതയിൽ ആഗോളതലത്തിലുള്ള വേർതിരിവ് എങ്ങനെ പരിഹരിക്കാം?
ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയാണ് വൈറസുകൾക്ക് നൽകിയ പേരുകൾ. യു.കെ. വകഭേദം എന്ന് അറിയപ്പെട്ടിരുന്ന കൊറോണ വൈറസിന് ആൽഫ എന്നും ദക്ഷിണാഫ്രിക്കൻ വകഭേദം എന്നറിയപ്പെട്ടിരുന്നതിന് ബീറ്റ എന്നും ബ്രസീലിയൻ വകഭേദത്തിന് ഗാമ എന്നും ഇന്ത്യൻ വകഭേദത്തിന് ഡെൽറ്റ എന്നും പേര് നൽകി. ഇത്തരം പേരുകൾക്കൊപ്പം ആവശ്യമെങ്കിൽ ശാസ്ത്രീയനാമങ്ങളും ഉപയോഗിക്കാം.
നിലവിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ 100 കോടി വാക്സിനേഷൻ എന്ന അതി നിർണ്ണായകമായ ചുവടുവെപ്പിലാണെത്തിയിരിക്കുന്നത്. എപ്സിലോൺ വകഭേദം (Epsilon Variant): ബി.1.427/ബി.1.429 എന്ന് അറിയപ്പെടുന്ന ഈ വകഭേദം 2020 മാർച്ചിൽ യു.എസ്.എയിലാണ് കണ്ടെത്തിയത്. 2021 മാർച്ച് അഞ്ചിനാണ് എപ്സിലോൺ എന്ന് പേര് നൽകിയത്.
കാലാസ്ഥാ വ്യതിയാനവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കോവിഡ് രോഗമുക്തി (Covid Recovery) നേടുന്നതിൽ തടസം സൃഷ്ടിക്കുന്നുണ്ടെന്ന് ലാൻസെറ്റിൻ്റെ പഠന റിപ്പോർട്ടിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 pandemic