ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച ഓസ്ട്രേലിയക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി മോദി ഫോണില്‍ സംസാരിച്ചു. അതേസമയം വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ഇന്ത്യയ്ക്ക് നല്‍കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചു.
വാക്സിന് വിതരണത്തില്‍ ഇന്ത്യയുടെ പങ്കിനെ ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് സ്കോട്ട് മോറിസണ്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്ക് അടിയന്തരമായി ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും എത്തിക്കുമെന്ന് കഴിഞ്ഞാഴ്ച ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,14,188. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,14,91,598 ആയി. 3,915 പേര് കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2,34,083 പേരാണ് ഇതുവരെ മരിച്ചത്.
Also Read-ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യുക; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി
36,45,164 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,76,12,351 പേര് രോഗമുക്തരായി. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 62,194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക- 49,058, കേരളം- 42,464, ഉത്തര്‍പ്രദേശ്- 26,622, തമിഴ്നാട്-24,898 എന്നിങ്ങനെയാണ് ഇന്നലത്തെ പ്രതിദിന കോവിഡ് കണക്കുകള്‍. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 49.55 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് 15.02 കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 853 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രേദശില്‍ 350 പേര് മരിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ 36,110 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതായത് മണിക്കൂറില്‍ ശരാശരി 150 മരണങ്ങള് ഉണ്ടാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.