23 വർഷത്തിനിടെ വെറും 7 സിനിമകൾ; പക്ഷേ 830 കോടി രൂപയുടെ ആസ്തി: ഈ സെലിബ്രിറ്റി ആരാണെന്നറിയുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
സിനിമകളുടെ എണ്ണത്തേക്കാൾ താൻ തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ ഗുണനിലവാരത്തിന് പ്രാധാന്യം നൽകുന്ന സംവിധായികരിൽ ഒരാളാണ് ഇവർ
ബോളിവുഡിൽ ശ്രദധിക്കപ്പെടുന്ന സംവിധായകരിൽ ഒരാളാണ് മേഘ്‌ന ഗുൽസാർ. കഴിഞ്ഞ 23 വർഷമായി സിനിമാലോകത്ത് സജീവമായ മേഘ്‌നയുടെ സിനിമകൾ എന്നും യാഥാർത്ഥ്യത്തോടും മനുഷ്യവികാരങ്ങളോടും ചേർന്നുനിൽക്കുന്നവയാണ്. വെറുമൊരു കഥ പറയുന്നതിലുപരി ഓരോ കഥാപാത്രത്തിനും രംഗത്തിനും ജീവൻ നൽകുന്ന ഒരു ശൈലിയാണ് അവരുടേത്. അതിശയിപ്പിക്കുന്ന കൃത്യതയോടെയും ആഴത്തിലുള്ള ഗവേഷണത്തിലൂടെയുമാണ് മേഘ്‌ന തന്റെ ഓരോ സിനിമയും ഒരുക്കുന്നത്. ഒരു കഥ എഴുതുന്നതിന് മുൻപ് മാസങ്ങളോളം നീളുന്ന പഠനവും കഥാപാത്രങ്ങളുടെ മനഃശാസ്ത്രപരമായ വിശകലനവും അവർ നടത്താറുണ്ട്. ഓരോ രംഗവും പ്രേക്ഷകരിലേക്ക് അത്രമേൽ തീവ്രമായി എത്തിക്കുന്നതും യാഥാർത്ഥ്യത്തോട് ചേർത്തു നിർത്തുന്നതും മേഘ്‌നയുടെ ഈ സൂക്ഷ്മമായ പ്രവർത്തന രീതിയാണ്.
advertisement
മേഘ്‌നയുടെ സിനിമകളെ ഇത്രമാത്രം വിശ്വസനീയവും സ്വാധീനശക്തിയുള്ളതുമാക്കുന്നത് അവരുടെ ഈ ആഴത്തിലുള്ള പഠനമാണ്. 2002-ൽ തബു, സുസ്മിത സെൻ, ആകാശ് ഖുറാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'ഫിൽഹാൽ' എന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന സംവിധാന രംഗത്തേക്ക് ചുവടുവെച്ചത്. എന്നാൽ ആ ചിത്രം ബോക്സ് ഓഫീസിൽ വെറും 1.91 കോടി രൂപ മാത്രം നേടിക്കൊണ്ട് പരാജയപ്പെടുകയാണുണ്ടായത്. കരിയറിന്റെ തുടക്കത്തിലുണ്ടായ ഈ കനത്ത തിരിച്ചടിയിൽ മേഘ്‌ന തളർന്നില്ല. ആ പരാജയത്തെ ഒരു പാഠമായി ഉൾക്കൊണ്ട്, അവർ പരസ്യമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ചൊരു തിരിച്ചുവരവിനായി സ്വന്തം കഴിവുകളെ പാകപ്പെടുത്തിയെടുക്കുന്നതിലായിരുന്നു പിന്നീട് അവരുടെ ശ്രദ്ധ.
advertisement
ആദ്യ സിനിമയുടെ പരാജയത്തിന് പിന്നാലെ 2007-ലാണ് മേഘ്‌നയുടെ അടുത്ത ചിത്രമായ 'ജസ്റ്റ് മാരീഡ്' പുറത്തിറങ്ങിയത്. ഇഷ ഡിയോൾ, ഫർദീൻ ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഈ ചിത്രം ഒരു അറേഞ്ച്ഡ് വിവാഹത്തിനുശേഷം ദമ്പതികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് സംസാരിച്ചത്. എന്നാൽ ബോക്സ് ഓഫീസിൽ ഈ സിനിമയും പരാജയപ്പെട്ടു; ഏകദേശം 4.17 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. തുടർച്ചയായ രണ്ട് പരാജയങ്ങൾ നേരിട്ടിട്ടും തന്റെ സിനിമകളുടെ സ്വഭാവം മാറ്റാൻ മേഘ്‌ന തയ്യാറായില്ല. കഥാപാത്രങ്ങളുടെ ആഴം വ്യക്തമാക്കുന്ന ഗൗരവമേറിയ പ്രമേയങ്ങളിൽ തന്നെ ഉറച്ചുനിൽക്കാനായിരുന്നു അവരുടെ തീരുമാനം.
advertisement
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 2015-ലാണ് മേഘ്‌ന 'തൽവാർ' എന്ന ചിത്രവുമായി തിരിച്ചെത്തിയത്. 2008-ൽ നോയിഡയെ നടുക്കിയ ആരുഷി തൽവാർ കൊലപാതകക്കേസിനെ ആസ്പദമാക്കി ഒരുക്കിയ ഈ ക്രൈം ത്രില്ലർ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇർഫാൻ ഖാൻ, കൊങ്കോണ സെൻ ശർമ്മ, നീരജ് കബി എന്നിവർ തകർത്തഭിനയിച്ച ഈ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. ഏകദേശം 30 കോടി രൂപയിലധികം കളക്ഷൻ നേടിയ 'തൽവാർ' മേഘ്‌ന എന്ന സംവിധായികയുടെ കരിയറിലെ മികച്ച തിരിച്ചുവരവായി അടയാളപ്പെടുത്തപ്പെട്ടു.
advertisement
'തൽവാർ' നൽകിയ ഉണർവിന് പിന്നാലെ 2018-ൽ പുറത്തിറങ്ങിയ 'റാസി' മേഘ്‌നയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി. ആലിയ ഭട്ടും വിക്കി കൗശലും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം വെറും 20 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചത്. എന്നാൽ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച സിനിമ ലോകമെമ്പാടുമായി 138 കോടി രൂപയിലധികം കളക്ഷൻ വാരിക്കൂട്ടി. 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഇന്ത്യൻ ചാരവനിതയുടെ കഥ പറഞ്ഞ ചിത്രം പാകിസ്ഥാനിൽ നിരോധിക്കപ്പെട്ടെങ്കിലും, ഇന്ത്യയിൽ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയ ഈ ചിത്രത്തോടെ മേഘ്‌ന ഗുൽസാർ എന്ന പേര് ഇന്ത്യൻ സിനിമയിൽ സുപരിചിതമായി.
advertisement
2020-ൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ പോരാട്ടത്തിന്റെ കഥ പറഞ്ഞ 'ഛപാക്' എന്ന ചിത്രവുമായാണ് മേഘ്‌ന എത്തിയത്. ദീപിക പദുക്കോൺ, വിക്രാന്ത് മാസ്സി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാൽ സിനിമ ഉയർത്തിയ സാമൂഹിക പ്രസക്തി ഏറെ ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് 2023-ൽ ഇന്ത്യയുടെ ഐതിഹാസിക സൈനിക നായകൻ ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ജീവിതം ആസ്പദമാക്കി 'സാം ബഹാദൂർ' എന്ന ചിത്രം അവർ ഒരുക്കി. വിക്കി കൗശൽ സാം മനേക്ഷയായി തകർത്തഭിനയിച്ച ഈ സിനിമയ്ക്ക് വേണ്ടി മാസങ്ങളോളം നീണ്ട ആഴത്തിലുള്ള ഗവേഷണമാണ് മേഘ്‌ന നടത്തിയത്. സാം മനേക്ഷയുടെ ജീവിതത്തിലെ ഓരോ നിമിഷവും അത്രമേൽ കൃത്യതയോടെയും ആത്മാർത്ഥതയോടെയും സ്ക്രീനിൽ എത്തിക്കാൻ അവർക്ക് സാധിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിലും നിരൂപകർക്കിടയിലും മികച്ച പ്രതികരണം നേടി.
advertisement
ഏകദേശം 55 കോടി രൂപ ബജറ്റിൽ നിർമ്മിച്ച 'സാം ബഹാദൂർ' ബോക്സ് ഓഫീസിൽ നിന്ന് 128 കോടി രൂപയോളം നേടി വൻ വിജയമായി മാറി. 1999-ൽ തിരക്കഥാകൃത്തായി സിനിമാലോകത്ത് എത്തിയ മേഘ്‌ന, കഴിഞ്ഞ 23 വർഷത്തിനിടെ വെറും 7 സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തത്. ഈ ചിത്രങ്ങളിൽ പലതും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും, ബോളിവുഡിലെ ഏറ്റവും സമ്പന്നരായ സംവിധായകരുടെ പട്ടികയിലാണ് മേഘ്‌നയുടെ സ്ഥാനം. ഏകദേശം 830 കോടി രൂപയുടെ ആസ്തി മേഘ്‌നയ്ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ച് തവണ ദേശീയ പുരസ്‌കാരം നേടിയ ഇതിഹാസ സംവിധായകനും ഗാനരചയിതാവുമായ ഗുൽസാറിന്റെയും പ്രശസ്ത നടി രാഖിയുടെയും മകളാണ് മേഘ്‌ന. സിനിമകളുടെ എണ്ണത്തേക്കാൾ താൻ തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ ഗുണനിലവാരത്തിന് പ്രാധാന്യം നൽകുന്ന മേഘ്‌ന ഗുൽസാർ, ഇന്ന് ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായികമാരിൽ ഒരാളായി തിളങ്ങുന്നു.









