കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള ഉയര്‍ത്തണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നത്.
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള ഉയര്‍ത്തണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നത്. നിലവില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് രണ്ടു മുതല്‍ എട്ടു ആഴ്ചയ്ക്കിടയില്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം.
'കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ക്കിടയിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി വര്‍ദ്ധിപ്പിക്കാന്‍ കോവിഡ് 19 വര്‍ക്കിംഗ് ഗ്രൂപ്പ് സമ്മതിച്ചു. എന്നാല്‍ കോവാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നതിന്റെ ഇടവേളകളില്‍ മാറ്റമൊന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടില്ല' സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കാനഡ, യുകെ എന്നീ രാജ്യങ്ങളില്‍ 12 മുതല്‍ 16 ആഴ്ചവരെ ഇടവേളകളിലാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. ഇത് രോഗപ്രതിരോധ ശേഷി ഉയര്‍ത്തുന്നതിലേക്ക് നയിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
മാര്‍ച്ചില്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ ഡോസുകള്‍ നല്‍കിയാല്‍ കോവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തി 81.3 ശതമാനമായി ആകുമെന്ന് വ്യക്തമാക്കുന്നു. ആറു ആഴ്ചയില്‍ താഴെ രണ്ടു ഡോസ് വാക്സിന്‍ നല്‍കുമ്പോള്‍ കോവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തി 55.1 ശതമാനമായി കുറഞ്ഞെന്നും ഗവേഷകര്‍ കണ്ടെത്തി.
രാജ്യത്ത് വാക്സിന്‍ സ്വീകരിക്കുന്നതില്‍ ഇടവേള വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അത് വാക്സിനേഷന് പ്രയോജനകരമാകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള തിരക്ക് കുറയ്ക്കുകയും വാക്സിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.
advertisement
അതേസമയം കോവിഡ് മുക്താരായവര്‍ ആറു മാസത്തിന് ശേഷം മാത്രം വാക്സിന്‍ സ്വീകരിച്ചാല്‍ മതിയാകും. നിലവില്‍ കോവിഡ് ഭേദമായവര്‍ 12 ദിവസത്തിന് ശേഷം വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുമെന്നായിരുന്നു മാര്‍ഗ്ഗരേഖ. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന്‍ അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.
advertisement
അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതില്‍ കൂടി. 24 മണിക്കൂറിനിടെ 362727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23703665 ആയി. 3,52181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,9734823 പേര്‍ ഇതുവരെ രോഗമുക്തി നേടി.
3710525 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,64,594 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാംപിളുകള്‍ 30,94,48,585 ആയി ഉയര്‍ന്നു.
Location :
First Published :
May 13, 2021 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള ഉയര്‍ത്തണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു