കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് പതിനൊന്നുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ (UP) ബിജെപി നേതാവിന്റെ മകന്റെ (bjp leader's son) കൈയിലിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. കള്ളനും പോലീസും കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ 11 വയസ്സുകാരനെ അബദ്ധത്തില്‍ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നാല് പേര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
ശനിയാഴ്ച വൈകുന്നേരം കുട്ടികൾ കള്ളനും പൊലീസും കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. കരാരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കളിക്കുന്നതിനിടെ ബിജെപി നേതാവിന്റെ മകന്‍ അദ്ദേഹത്തിന്റെ തോക്ക് (gun) എടുത്ത് 11 വയസ്സുകാരനെ അബദ്ധത്തില്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സമര്‍ ബഹാദൂര്‍ സിങ് പറഞ്ഞു.
കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിങ് പറഞ്ഞു. ബിജെപി ജില്ലാതല നേതാവ്, അദ്ദേഹത്തിന്റെ മകന്‍, സഹോദരി പുത്രന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തോക്ക് പിടിച്ച് സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചതും മുമ്പ് വലിയ വാര്‍ത്തയായിരുന്നു. 2020ലായിരുന്നു സംഭവം. യുപി ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സൗരഭ് എന്ന ഇരുപത്തിരണ്ടുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തുമൊത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
മരിച്ച സൗരഭും സുഹൃത്തായ നകുലും ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിന് പോകുന്നതിനായി മറ്റൊരു സുഹൃത്തിനെ ഒപ്പം കൂട്ടാനാണ് കാറില്‍ പുറപ്പെട്ടത്. പകുതി വഴിയ്ക്ക് വാഹനം നിര്‍ത്തിയ സൗരഭ് ഒരു തോക്ക് പുറത്തെടുത്ത് അതും കയ്യിലേന്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങി എന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ ഇത് നിറത്തോക്കാണെന്ന കാര്യം യുവാവിന് അറിയില്ലായിരിക്കാമെന്നും പൊലീസ് പറഞ്ഞു. തോക്കിന്റെ സേഫ്റ്റി വാല്‍വും ഓപ്പണ്‍ ആയിരുന്നതിനാല്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. നെഞ്ചിന് സമീപത്തായി വെടിയേറ്റ സൗരഭിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇയാളുടെ സുഹൃത്തായ നകുലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അപകടമരണമാണെന്നും അസ്വാഭാവികമായി ഒന്നും ഇല്ലെന്നുമാണ് പൊലീസ് അറിയിച്ചിരുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ഒരു പ്രോപ്പര്‍ട്ടി ഇടപാടുകാരനാണ് സൗരഭിന്റെ അച്ഛന്‍. അച്ഛന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതും വാര്‍ത്തയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. കൊല്ലം പത്തനാപുരത്തായിരുന്നു സംഭവം.
നിരവധി കേസുകളിലെ പ്രതിയായ പുനലൂര്‍ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനെ ഭാര്യവീടായ പുന്നലയില്‍ നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പോലീസുകാര്‍ക്കും പരിക്കേറ്റത്. മുകേഷ് പോലീസുകാരില്‍ ഒരാളായ വിഷ്ണുവിന്റെ കഴുത്തില്‍ കത്തി വച്ചതോടെയാണ് എസ്ഐ തോക്കെടുത്തത്. തോക്ക് കൈക്കലാക്കാന്‍ പ്രതി ശ്രമിക്കുന്നതിനിടെയായിരുന്നു അബദ്ധത്തില്‍ വെടിപൊട്ടിയത്.
മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. നാട്ടുകാരുടെയും സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പോലീസ് കീഴ്പ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.