സ്വകാര്യ വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 3 കോടി രൂപയും കാറും; ചാർട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി
- Published by:Rajesh V
- news18-malayalam
Last Updated:
രാജിന്റെ കയ്യിൽനിന്ന് ഒരു ആഡംബര കാറും ഇവർ ബലമായി എടുത്തുകൊണ്ടുപോയി
മുംബൈ: സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 3 കോടി തട്ടിയതിനെ തുടർന്ന് മുംബൈ സാന്താക്രൂസ് സ്വദേശി ചാർട്ടേഡ് അക്കൗണ്ടന്റ് രാജ് ലീല മോറെ(32) ജീവനൊടുക്കി. കബളിപ്പിച്ചവരുടെ പേരെഴുതിവച്ച് വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. അന്വേഷണത്തിനിടെ, രാജ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു.
രാഹുൽ പർവാനി, സബാ ഖുറേഷി എന്നീ രണ്ടുപേരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് രാജ് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി അക്കൗണ്ടുകളിൽനിന്ന് പണം മോഷ്ടിക്കാനും തന്റെ സമ്പാദ്യത്തിൽ നിന്നുള്ള വിഹിതം നൽകാനും ഇവർനിർബന്ധിച്ചുവെന്നും കുറിപ്പിൽ പറയുന്നു.
രാജിന്റെ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ചും ഉയർന്ന ശമ്പളമുള്ള ജോലിയെക്കുറിച്ചും പ്രതികൾക്ക് അറിയാമായിരുന്നു. ഇയാളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് അവരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ അവർ നിർബന്ധിച്ചു. രാജിന്റെ കയ്യിൽനിന്ന് ഒരു ആഡംബര കാറും ഇവർ ബലമായി എടുത്തുകൊണ്ടുപോയി.
advertisement
കഴിഞ്ഞ 18 മാസത്തിനിടെ ഈ രണ്ടുപേർ ചേർന്ന് ഇയാളിൽനിന്ന് മൂന്ന് കോടി രൂപയിലധികം തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. രാജ് മോറെ കുറച്ചു മാസങ്ങളായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പോലീസിനോട് പറഞ്ഞു.
വാക്കോല പൊലീസിന്റെ എഫ്‌ഐആർ അനുസരിച്ച് 2 പ്രതികൾക്കെതിരെയും പണം തട്ടിയെടുക്കൽ, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
Summary: A 32-year-old man from Mumbai ended his life by consuming poison after allegedly being extorted and blackmailed over circulation of private video.
Location :
Mumbai,Maharashtra
First Published :
July 08, 2025 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വകാര്യ വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 3 കോടി രൂപയും കാറും; ചാർട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി