Visa Fraud | വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; ദമ്പതികൾ പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ബിനോയുടെ ഭാര്യയ്ക്ക് നഴ്സ് ജോലിയ്ക്കുള്ള വിസ നൽകാമെന്ന് പറഞ്ഞാണ് പലതവണയായി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തത്
പാലക്കാട്: വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത (Visa Fraud) കേസിൽ ദമ്പതികൾ പിടിയിലായി. ബെംഗലൂരു സ്വദേശിയായ ബിജു ജോണ്‍, ഭാര്യ ലിസമ്മ ജോണ്‍ എന്നിവരെയാണ് പാലക്കാട് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരു (Bengaluru) കേന്ദ്രീകരിച്ചാണ് ബിജു ജോണും ലിസമ്മയും വിസ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും വടക്കഞ്ചേരി വള്ളിയോട് സ്വദേശി ബിനോയിയുടെ കൈയ്യില്‍ നിന്ന് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ബിനോയുടെ ഭാര്യയ്ക്ക് ഓസ്‌ട്രേലിയയില്‍ നഴ്സ് ജോലിയ്ക്കുള്ള വിസ നൽകാമെന്ന് പറഞ്ഞാണ് പലതവണയായി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തത്.
മൂന്ന് വർഷം മുമ്പാണ് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തു ബിജു ജോൺ സമീപിച്ചതെന്ന് ബിനോയ് പറയുന്നു. പാസ്‌പോര്‍ട്ടും, വിദ്യാഭ്യാസ യോഗ്യതകളും ഉള്‍പ്പെടെ രേഖകള്‍ അന്ന് തന്നെ നൽകിയിരുന്നു. പിന്നീട് വിസയുടെ കാര്യം അന്വേഷിക്കുമ്പോൾ കോവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികൾ പറഞ്ഞു ബിജു ജോൺ ഒഴിഞ്ഞുമാറി. പലതവണയായി ബിജു ജോണും ലിസമ്മയും ബിനോയിയിൽ നിന്ന് പണം വാങ്ങുകയും ചെയ്തു. ഒടുവിൽ താൻ ചതിക്കപ്പെടുകയാണെന്ന് മനസിലായതോടെയാണ് ബിനോയ് വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടർന്ന് വടക്കഞ്ചേരി സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബംഗളുരുവിലെത്തി അന്വേഷണം നടത്തി.
advertisement
പല സ്ഥലങ്ങളിലായി മാറിമാറി താമസിക്കുന്ന ബിജു ജോണിനെയും ലിസമ്മയെയും കണ്ടെത്താൻ പൊലീസ് ബുദ്ധിമുട്ടി. എന്നാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളുരു കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ലക്ഷങ്ങള്‍ തട്ടിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദേശ റിക്രൂട്ട്മെന്‍റിനായി സ്ഥാപനം നടത്തിയാണ് ഇവർ നിരവധിപ്പേരെ കബളിപ്പിച്ചത്. കണ്ണുര്‍ സ്വദേശിനിയാണ് ലിസമ്മ ജോണ്‍. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
advertisement
ക്യാമറയുടെ കണ്ണ് വെട്ടിച്ച് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞു; സൂപ്പർ ബൈക്കിന് ഇൻസ്റ്റാഗ്രാമിൽ പിടിവീണു
കൊച്ചി: ക്യാമറ കണ്ണ് വെട്ടിക്കാൻ നമ്പർ പ്ലേറ്റ് ഊരിമാറ്റി പാഞ്ഞ സൂപ്പ ബൈക്കിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ആലുവയ്ക്ക് അടുത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ അമിതവേഗത്തിൽ പോയ ബൈക്ക് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിന്‍റെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ ചിത്രീകരിച്ചു. ബൈക്കിന് പിൻവശത്ത് പതിച്ചിരുന്ന ഇൻസ്റ്റാഗ്രാം ഐഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ പിടിയിലായത്. തിരിച്ചറിഞ്ഞതോടെ, യുവാവിനോട് ഹാജരാകാൻ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആവശ്യപ്പെടുകയായിരുന്നു.
advertisement
സൂപ്പര്‍ബൈക്കുകളിലെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ ഊരിമാറ്റി ചെറുപ്പക്കാർ പായുന്നതിനെ കുറിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇതേത്തുടർന്ന് ഇത്തരം നിയമലംഘകരെ പിടികൂടാൻ എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ പ്രത്യേക സ്ക്വാഡിന് രൂപംനല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞ സൂപ്പർ ബൈക്ക് പിടികൂടിയത്.
advertisement
നമ്ബര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട് കോടതിയിലേക്ക് കൈമാറുകയാണ് മോട്ടോർ വാഹനവകുപ്പും പൊലീസും ചെയ്യുന്നത്. കഴിഞ്ഞദിവസം പിടികൂടിയ ബൈക്കും കോടതിയിലേക്ക് കൈമാറി. ഇത്തരത്തിൽ കോടതിയിൽ എത്തുന്ന ബൈക്ക് വിട്ടുകിട്ടണമെങ്കിൽ കോടതി വിധിക്കുന്ന പിഴ ഒടുക്കുകയും ശിക്ഷയ്ക്ക് വിധേയനാകുകയും വേണം.
Location :
First Published :
January 26, 2022 12:12 PM IST