സ്റ്റാലിൻ
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ വച്ച് യുവതികൾക്ക് പീഢനശ്രമം. ചെറുതോണിയിലെ സ്വകാര്യ ലാബിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളെ വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനായി പോകുമ്പോഴാണ് ഡ്രൈവറുടെ ആക്രമണം ഉണ്ടായത്. ഡ്രൈവർ കുട്ടപ്പൻ എന്ന് വിളിക്കുന്ന ലിസനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 7.30 നാണ് സംഭവം. ചെറുതോണിയിലെ സ്വകാര്യ ലാബിൽ ലാബ് അസിസ്റ്റൻറ് ആയി ജോലി ചെയ്തിരുന്ന രണ്ട് പെൺകുട്ടികളെ സമയം അതിക്രമിച്ചതിനെ തുടർന്ന് ലാബ് ഉടമ ആംബുലൻസിൽ വീട്ടിലേക്ക് അയച്ചു. വഴി മദ്ധ്യേയാണ് ഡ്രൈവറുടെ അതിക്രമം ഉണ്ടായത്.
ചുരുളി കീരിത്തോട് എന്നിവിടങ്ങളിൽ എത്തേണ്ട പെൺകുട്ടികളുമായി ആംബുലൻസ് തടിയമ്പാട് പിന്നിട്ടു. വഴിമധ്യേ പിൻ സീറ്റിൽ ഇരുന്ന പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ കയ്യെത്തിച്ച് പിടിച്ചതായും, ഇതു കണ്ട് മറ്റേ പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ വാഹനം നിർത്തുകയും വാഹനത്തിൽ നിന്നും പെൺകുട്ടി ഡോർ തുറന്ന് പുറത്തിറങ്ങി ബഹളം വെക്കുകയും ചെയ്തു.
ഡ്രൈവർ അനുനയിച്ചു വീണ്ടും യാത്ര തുടരുകയും ചുരുളിയിൽ എത്തിയപ്പോൾ വാഹനം നിർത്തി പെൺകുട്ടിയെ ഇറക്കുകയും ചെയ്തു. വാഹനത്തിൽ നിന്നിറങ്ങിയ പെൺകുട്ടികൾ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയും, ബോധക്ഷയം ഉണ്ടാകുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് ചേലച്ചുവട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും ഇടുക്കി സി.ഐ. ബി.ജയൻ പറഞ്ഞു.
Also Read- പത്തൊമ്പതുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഉമ്മയുടെ പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ
പെൺകുട്ടികളുടെ മൊഴിയേ തുടർന്ന് ചെറുതോണി സ്വദേശി കുട്ടപ്പൻ എന്നു വിളിക്കുന്ന ലിസനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പെൺകുട്ടികളുടെ പരിക്ക് സാരമുള്ളതല്ലാത്തതിനാൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വീട്ടിലേക്ക് വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.