തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരെ (KSRTC) ബസ് തടഞ്ഞുനിർത്തി നാലംഗ സംഘം ആക്രമിച്ചു. തിരുവനന്തപുരം വെള്ളനാടിന് സമീപമാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ വെളളനാടിന് അടുത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലായി നാലംഗ സംഘം ഈ ബസിന് പിന്നാലെ ഹോൺ മുഴക്കി എത്തിയത്. ബസിന് മുന്നിൽ ബൈക്ക് കുറുകെ നിർത്തിയശേഷം യുവാക്കൾ ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. എന്നാൽ യുവാക്കൾ ബസ് ജീവക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
'താൻ പോയി കേസ് കൊടുത്തോ'; ആളറിയാതെ ജോയിന്‍റ് ആർടിഒയോട് കെഎസ്ആർടിസി ഡ്രൈവറുടെ ആക്രോശം
കൊച്ചി: വഴി നൽകാത്തതിന്‍റെ ദേഷ്യത്തിൽ കാറിലിടിച്ച ശേഷം നിർത്താതെ പോയ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ കേസെടുത്തു. ആലുവയിലാണ് സംഭവം. ആലുവ ജോയിന്‍റ് ആർടിഒ സലിം വിജയകുമാറിന്‍റെ കാറിലാണ് കെ എസ് ആർ ടി സി ബസ് ഇടിച്ചത്. വർക്കൻ പറവൂർ-ആലുവ റൂട്ടിൽ ഓടുന്ന ബസാണ് അപകടമുണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ സജീവനെതിരെ പൊലീസ് കേസെടുത്തു. ആലുവ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആളറിയാതെ ബസ് ഡ്രൈവർ ജോയിന്‍റ് ആർടിഒയോട് ആക്രോശിച്ചതായും പരാതിയുണ്ട്. കാറിലിടിച്ച് നിർത്താതെ പോയ ബസിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയപ്പോൾ, താൻ പോയി കേസ് കൊടുത്തോ എന്നായിരുന്നു കെ എസ് ആർ ടി സി ഡ്രൈവർ ആളറിയാതെ ജോയിന്‍റ് ആർടിഒയോട് പറഞ്ഞത്.
Also Read- Kerala Police | 'ഇനി അറിഞ്ഞില്ലെന്ന് പറയരുത്'; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്
വെള്ളിയാഴ്ച രാവിലെ ആലുവ പട്ടണത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. പറവൂരിലെ ഫിറ്റ്നസ് ടെസ്റ്റ് മൈതാനത്ത് നിന്ന് ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് കാറിൽ വരുകയായിരുന്നു ജോയിന്‍റ് ആർ ടി ഒ. ഈ സമയം പിന്നാലെ വന്ന ബസ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു. എന്നാൽ കാറിന് മുന്നിൽ പോയ ബൈക്ക് യാത്രികൻ യു ടേൺ എടുക്കുന്നതിനായി കാർ നിർത്തി കൊടുക്കേണ്ടിവന്നു. ഈ സമയവും ബസ് ഡ്രൈവർ നിരന്തരം ഹോൺ മുഴക്കിക്കൊണ്ടിരുന്നു. പിന്നീട് ഗതാഗത കുരുക്കിൽ അകപ്പെട്ടപ്പോഴും പിന്നാലെ നിർത്താതെ ഹോൺ അടിച്ചുകൊണ്ടിരുന്നു. ഇതോടെ ജോയിന്‍റ് ആർടിഒ കാറിൽനിന്ന് ഇറങ്ങി കെ എസ് ആർ ടി സി ഡ്രൈവറോട് സംസാരിച്ചു. വാഹനം ഗതാഗതകുരുക്കിൽ കിടക്കുമ്പോൾ ഹോൺ അടിച്ചിട്ട് കാര്യമില്ലെന്ന് പറയുകയും ചെയ്തു.
അതിന് ശേഷം ആലുവ പാലസിന് മുന്നിൽവെച്ച് വലത്തേക്ക് തിരിയാനായി കാർ ഇൻഡിക്കേറ്റർ ഇട്ട് വേഗം കുറച്ചപ്പോഴാണ് ബസ് ഡ്രൈവർ അപകടമുണ്ടാക്കിയത്. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതിനിടെ ബസിന്‍റെ പിൻഭാഗം കാറിന്‍റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. അതിന് ശേഷം ബസ് നിർത്താതെ പോകുകയും ചെയ്തു. ഇതോടെ ജോയിന്‍റ് ആർടിഒ കാറുമായി ബസിന് പിന്നാലെ പോകുകയും ഓവർടേക്ക് ചെയ്ത ശേഷം തടഞ്ഞുനിർത്തുകയും ചെയ്തു.
നടുറോഡിൽ ബസ് ഡ്രൈവറും ജോയിന്‍റ് ആർടിഒയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. വഴി നൽകാത്തതിന്‍റെ ദേഷ്യത്തിൽ ബസ് ഡ്രൈവർ മനപൂർവ്വം കാറിൽ ഇടിക്കുകയായിരുന്നുവെന്ന് സലിം വിജയകുമാർ പറഞ്ഞു. എന്നാൽ ഈ സമയം ജോയിന്‍റ് ആർടിഒ ആണെന്ന് മനസിലാക്കാതെ ബസ് ഡ്രൈവർ കയർത്ത് സംസാരിക്കുകയായിരുന്നു. വേണമെങ്കിൽ താൻ പോയി കേസ് കൊടുത്തോ എന്നായിരുന്നു ബസ് ഡ്രൈവറുടെ ആക്രോശം.
ഇതോടെ മോട്ടോർവാഹനവകുപ്പിന്‍റെ പരിശോധന സംഘത്തെ ജോയിന്‍റ് ആർടിഒ വിളിച്ചുവരുത്തി. ഈ സമയത്താണ് കാറിലുണ്ടായിരുന്നത് ജോയിന്‍റ് ആർടിഒ ആണെന്ന് ബസ് ഡ്രൈവർക്ക് മനസിലായത്. ജോയിന്‍റ് ആർടിഒയുടെ പരാതിയെ തുടർന്ന് ആലുവ പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുക്കുകയും, ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Ksrtc, Thiruvananthapuram news