ഓർമയുണ്ടോ മൂന്നാറിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊന്ന വിദ്യാലക്ഷ്മിയെ? കാമുകനുമൊത്ത് നടത്തിയ ക്രൂരതയ്ക്ക് തെളിവായത് SMS
- Published by:Nandu Krishnan
- news18-malayalam
Last Updated:
യുവതിയും കാമുകനും വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന് മൊബൈൽ ഫോണിലേക്ക് എത്തിയ എസ് എം എസ് തെളിവായി
മേഘാലയയിൽ മധുവിധുവിനിടെ ഭാര്യ നവവരനെ വാടകക്കൊലയാളികളെക്കൊണ്ടു കൊലപ്പെടുത്തിയതിന് സമാനമായ സംഭവം രണ്ട് പതിറ്റാണ്ട് മുമ്പ് കേരളത്തിലും ഉണ്ടായി. 2006ൽ മൂന്നാറിലായിരുന്നു അത്. കൊല്ലപ്പെട്ട യുവാവും പ്രതികളും കേരളീയരായിരുന്നില്ല. ചെന്നൈ സ്വദേശികളായിരുന്നു സംഭവത്തിൽ ഉൾപെട്ടിരുന്നവരെല്ലാം. വിദ്യാലക്ഷ്മി എന്ന 24 കാരി അനന്തരാമനെന്ന 30 കാരനെ 2006 ജൂൺ 18 ന് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
മേഘാലയയിൽ ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയെ ഭാര്യ സോനം കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞ് 11–ാം ദിവസമാണെങ്കിൽ അനന്തരാമനെ വിദ്യാലക്ഷ്മി കൊലപ്പെടുത്തിയതും വിവാഹം കഴിഞ്ഞ് 11–ാം ദിവസമായിരുന്നു എന്നതാണ് മറ്റൊരു സാമ്യം.
വിദ്യാലക്ഷ്മിയും മറ്റൊരു പ്രതിയായ ആനന്ദും ഒമ്പതാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പണക്കാരിയായ വിദ്യാലക്ഷ്മിയെ പണമില്ലാത്ത ആനന്ദുമായി വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല. വിദ്യാലക്ഷ്മിക്ക് വീട്ടുകാർ നടത്തിയ വിവാഹം കഴിക്കാതിരിക്കാനും പറ്റിയില്ല. അതിനാൽ വിവാഹത്തിനു ശേഷം ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ഒന്നിച്ചു ജീവിക്കാമെന്ന് ഇരുവരും തീരുമാനം എടുത്തു.
advertisement
വിവാഹശേഷം ചെന്നൈയിൽ നിന്ന് ഗുരുവായൂരിലെത്തിയ അനന്തരാമനും വിദ്യാലക്ഷ്മിയും
മധുവിധുവിന് മൂന്നാറിലെത്തി.2006 ജൂൺ 7 നായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ വിദ്യാലക്ഷ്മിയുടെ കാമുകൻ ആനന്ദും സുഹൃത്ത് അൻപുരാജും മൂന്നാറിലെത്തി.
ആനന്ദും സുഹൃത്ത് അൻപുരാജും വിദ്യാലക്ഷ്മിയുമായി ഗൂഢാലോചന നടത്തി കുണ്ടളയിലെ വിജനമായ സ്ഥലത്തുവച്ച് ജൂൺ 18 ന് അനന്തരാമനെ ക്യാമറയുടെ നൈലോൺ വള്ളി ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തി എന്നാണ് കേസ്.
രണ്ട് മലയാളി യുവാക്കൾ തങ്ങളെ ആക്രമിച്ച് അനന്തരാമനെ കൊലപ്പെടുത്തി എന്നാണ് വിദ്യാലക്ഷ്മി പോലീസിനോട് പറഞ്ഞത്. ഇത് തുടക്കത്തിൽ പോലീസ് വിശ്വസിക്കുകയും ചെയ്തു.
advertisement
തന്റെ മൊബൈലിനു മൂന്നാറിൽ റേഞ്ച് ഇല്ലാത്തതിനാൽ ആനന്ദ് മൂന്നാറിലെ ഓട്ടോ ഡ്രൈവർ അൻപഴകന്റെ മൊബൈൽ കടംവാങ്ങിയിരുന്നു. ഈ മൊബൈലിലേക്ക് ‘ഇൻ കുണ്ടള ലേക്’ എന്ന വിദ്യാലക്ഷ്മിയുടെ എസ്എംഎസ് എത്തി. ഇതാണ് നിർണായകമായ തെളിവ് ആയി മാറിയത്. കൊലപാതകത്തിനുള്ള ക്ഷണമായിരുന്നു എസ്എംഎസ് .
വിദ്യാലക്ഷ്മിക്കും ആനന്ദിനും ഇരട്ട ജീവപര്യന്തവും അൻപുരാജിനു ജീവപര്യന്തം തടവുമാണ് തൊടുപുഴ കോടതി ശിക്ഷ വിധിച്ചത്.
Location :
Thiruvananthapuram,Kerala
First Published :
June 11, 2025 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓർമയുണ്ടോ മൂന്നാറിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊന്ന വിദ്യാലക്ഷ്മിയെ? കാമുകനുമൊത്ത് നടത്തിയ ക്രൂരതയ്ക്ക് തെളിവായത് SMS