കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു. 19 വര്‍ഷമായി കാഠ്മണ്ഡുവിലെ ജയിലില്‍ കഴിയുന്ന ചാൾസ് ശോഭരാജിനെ പ്രായം പരിഗണിച്ചാണ് നേപ്പാള്‍ സുപ്രീംകോടതി മോചിപ്പിക്കുന്നത്.
ജയിൽ മോചിതനായി 15 ദിവസത്തിനുള്ളിൽ ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാനും കോടതി നിർദ്ദേശിച്ചു.2003 മുതൽ നേപ്പാളിലെ കാഠ്മണ്ഡു ജയിലിൽ കഴിയുകയാണ് ചാൾസ് ശോഭരാജ്.
വിനോദസഞ്ചാരികളായ അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വർഷവും, വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വർഷവും ചേർത്ത് മൊത്തം 21 വർഷത്തെ തടവാണ് കോടതി വിധിച്ചത്.
1970-കളിലാണ് ചാള്‍സ് ശോഭരാജിനെ ലോകം അറിഞ്ഞു തുടങ്ങുന്നത്. 1972നും 1976നും ഇടയിൽ രണ്ടു ഡസൻ മനുഷ്യരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആദ്യ കാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിന്റെ ആദ്യകാല അപരനാമം. മാധ്യമങ്ങൾ അയാളെ സർപ്പന്റ് എന്ന് വിളിച്ചു(വഞ്ചകൻ, സാത്താൻ ).1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. പക്ഷെ ജയിൽചാടി.
പിന്നീട് പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഈ സമയത്താണ് കുറ്റകൃത്യങ്ങൾ ദക്ഷിണേഷ്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു.
1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭാരാജ് വീണ്ടും സമർഥമായി രക്ഷപ്പെട്ടു. ഒരുമാസത്തിനു ശേഷം പിടിയിലായി. 1997-ൽ ജയിൽ മോചിതനായശേഷം ഫ്രാൻസിലേക്ക് പോയ ശോഭരാജിനെ പിന്നീട് കാണുന്നത് 2003-ലാണ്. കാഠ്മണ്ഡുവിലെ എയർപോർട്ടിൽ ബാഗും തൂക്കി സാവധാനം നടന്നു പോകുന്ന മനുഷ്യനെ തിരിച്ചറിഞ്ഞത് നേപ്പാളിലെ ഒരു മാധ്യമ പ്രവർത്തകനായിരുന്നു. അങ്ങനെ ശോഭരാജ് വീണ്ടും ജയിലിലായി. നേപ്പാളിൽ നടന്ന ഒരു കൊലപതാക കുറ്റം കൂടി ശോഭരാജിന് മേൽ ചുമത്തപ്പെട്ടു. ഈ പ്രായത്തിലും എണ്ണമറ്റ കേസ്സുകളുടെ വിചാരണയും നടന്നുകൊണ്ടിരിക്കയൊണ് ചാള്‍സ് ജയില്‍ മോചിതനാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.