കൊച്ചി : ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വീട്ടിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ പ്രതികളെ പിടികൂടുന്നതിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ണൂർ ശങ്കരനെല്ലൂർ നഹ്‌ലാ മൻസിലിൽ ഹാരീസ് (52), കണ്ണൂർ പച്ചപ്പൊയ്ക പള്ളിപ്പറമ്പത്ത് അബ്ദുൾ ഹമീദ് (42), കണ്ണൂർ ശങ്കരമംഗലം സജീറ മൻസിലിൽ അബൂട്ടി (42), ഗോവ മങ്കൂർ ഹിൽ ഗുരുദ്വാര റോഡിൽ ഡേവിഡ് ഡിയാസ് (36) എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497 987114 (ഇൻസ്പെക്ടർ ആലുവ), 9497 980506 (സബ് ഇൻസ്പെക്ടർ ), 0484 2624006 (പി.എസ്) എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
കേസിൽ നേരത്തെ ഗോവൻ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ പിടിയിലായിരുന്നു . മാങ്കോർ ഹിൽ ഗുരുദ്വാര റോഡിൽ മൗലാലി ഹബീബുൽ ഷെയ്ക്ക് (36) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഗോവയിലെ വാസ്ക്കോയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഉച്ചക്ക് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്നും പറഞ്ഞ് അഞ്ച് പേർ എത്തിയത്. ഇതിൽ മൂന്നു പേർ മലയാളികളും രണ്ട് പേർ ഗോവൻ സ്വദേശികളുമാണ്.
Also Read- ആലുവയില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം സ്വര്‍ണവുമായി മുങ്ങി
പരിശോധന നടത്തി വീട്ടിൽ നിന്ന് അമ്പതു പവനോളം സ്വർണ്ണവും , ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു. വീട്ടിലെ സി.സി.ടി.വി യുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. കൃത്യത്തിനു ശേഷം 2 പേർ ബസിലും മൂന്നു പേർ ഓട്ടോ റിക്ഷയിലുമായി ആലുവ റയിൽവേ സ്റ്റേഷൻ പരിസരത്ത് വന്നിറങ്ങി. തുടർന്ന് ഓട്ടോയിലും ബസിലുമായി അങ്കമാലിയിലെത്തി അവിടെ നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു.
Also Read- ഒൻപത് കടകളുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ കവർന്നത് അൻപതിനായിരം രൂപ; CCTV ദൃശ്യങ്ങൾ പുറത്ത്
തലേദിവസം സംഘം ആലുവയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നു. രണ്ട് ഓട്ടോറിക്ഷയിലാണ് ഉച്ചയ്ക്ക് സംഘം വീടിന് സമീപത്ത് എത്തിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ ഗോവയിൽ നിന്നും സാഹസികമായി പിടികൂടിയത്. പോലീസ് പിടികൂടുമെന്നായപ്പോൾ ഓടിരക്ഷപെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നാണ് പിടികൂടിയത്. അന്വേഷണത്തിന് ഉയർന്ന പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപികരിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രത്യേക ടീമായി തിരിഞ്ഞൊണ് അന്വേഷണം നടക്കുന്നത്.
ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ. അനിൽകുമാർ , എസ്.ഐ മാരായ വി.എൽ ആനന്ദ്, കെ.വി. നിസാർ, ഷാജു സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ ,എൻ.എ മുഹമ്മദ് അമീർ, ബെന്നി ഐസക്ക്, വി.എസ് രഞ്ജിത് , കെ.എം മനോജ്, കെ .എ ജാബിർ എന്നിവരും അന്വേഷണ ടീമിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.