മാരകമയക്കുമരുന്നായ എംഡിഎംഎയുമായി വളാഞ്ചേരിയില്‍ മൂന്ന് പേര് പിടിയിലായി. ജില്ലയുടെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്താനായെത്തിച്ച എംഡിഎംയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.
ഞായറാഴ്ച വൈകീട്ടോടെയാണ് വളാഞ്ചേരി കാര്‍ത്തിക തിയേറ്ററിന് സമീപം എംഡിഎംയുമായി വാഹനപരിശോധനക്കിടെ മൂന്ന് പേര് പോലീസ് പിടിയിലായത്. വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ഷാഫി, വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സരിന് കെവി, കൊളത്തൂര്‍ പടിഞ്ഞാറേകുളമ്പ് സ്വദേശി ശ്രീശാന്ത് എന്നിവരാണ് പിടിയിലായത്. 163 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
ലഹരിമരുന്നുകളില്‍ അതിമാരകവും വിലകൂടിയതുമാണ് എംഡിഎംഎ. കഞ്ചാവും ഹാഷിഷും കടന്നാണ് ഇപ്പോള്‍ എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാകുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുമാണ് മയക്കുമരുന്നെത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പരിശോധനകള്‍ മറികടക്കാന്‍ ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കി തിരക്കുള്ള റോഡുകള്‍ പോലും എംഡിഎംഎ വില്‍പ്പനക്കായി ആശ്രയിക്കുകയാണ്. ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന ലഹരിമരുന്നാണ് മെത്തലീന്‍ഡയോക്സി മെത്താംഫീറ്റമിന്‍. ഇത്തരം ലഹരി ഉല്‍പ്പന്നങ്ങള്‍ കഴിച്ചാല്‍ ഉന്മാദത്തിന്റെ മറ്റൊരു അവസ്ഥയില്‍ അക്രമാസക്തരാകുന്നതിന് കാരണമാകാനും സാധ്യതയുണ്ട്.
ലഹരിമാഫിയയെപ്പറ്റി പ്രതികളില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
Cannabis Smuggling | കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം; കൊല്ലത്ത് തപാല്‍ വഴി പാഴ്സലായി എത്തിയത് 220 ഗ്രാം കഞ്ചാവ്കൊല്ലം: കൊല്ലത്ത് തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി. കൊല്ലം പട്ടത്താനത്തെ പോസ്റ്റ് ഓഫീസിലാണ് പാഴ്സലായി കഞ്ചാവ് എത്തിയത്. പാഴ്സലുകള്‍ തരംതിരിക്കുമ്പോഴാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. പൊട്ടിയ നിലയിലായിരുന്നു കവര്‍. കവറില്‍ തേയില തരി പോലെ കണ്ടപ്പോള്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്.
പൊതിയില്‍ കഞ്ചാണെന്ന് മനസിലായ ഉടന്‍തന്നെ പോസ്റ്റ്മാസ്റ്റര്‍ എക്സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. 220 ഗ്രാം തൂക്കമുള്ള കഞ്ചാവ് ഇന്‍ഡോറില്‍ നിന്നുമാണ് എത്തിയത്. പോസ്റ്റ് ഓഫീസ് വഴി ആദ്യമായിട്ടാണ് ഇങ്ങനെ കഞ്ചാവ് എത്തുന്നതെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.
പോസ്റ്റില്‍ വിലാസം തെറ്റിച്ചാണ് കൊടുത്തിരുന്നത്. എന്നാല്‍ കവറിന് പുറത്തുണ്ടായിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ റിജി ജേക്കബ് എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. റിജിയെ ചോദ്യംചെയ്തതില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള സുഹൃത്ത് അയച്ചതാണെന്നും പിടിക്കപ്പെടാതിരിക്കാന്‍ മേല്‍വിലാസം തെറ്റായി രേഖപ്പെടുത്തി ഫോണ്‍ നമ്പര്‍ നകിയതാണെന്നും കണ്ടെത്തി.
കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പാഴ്സല്‍ പൊട്ടിച്ച് പരിശോധിച്ച് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
നേരത്തേയും തപാല്‍ വഴി കഞ്ചാവ് പാഴ്സലായി റിജി ജേക്കബിന് ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.