സൗമ്യയുടെ കൊലപാതകം; മനസ്സാക്ഷിയുള്ളവർ നടുങ്ങിയ ക്രൂരത; നടന്നത് എന്തൊക്കെ?
- Published by:Sarika N
- news18-malayalam
Last Updated:
കേരളത്തെ പിടിച്ചുകുലുക്കിയ സൗമ്യ വധക്കേസിലെ നാൾവഴികൾ
കഴിഞ്ഞ 14 വർഷത്തിൽ മലയാളികൾ ഏറെ ചർച്ച ചെയ്ത കേസാണ് സൗമ്യയുടെ കൊലപാതകം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയിരുന്ന സൗമ്യയെ തമിഴ്നാട് സ്വദേശിയായ യാചകൻ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കേരളത്തെ പിടിച്ചുകുലുക്കിയ സൗമ്യ വധക്കേസിലെ നാൾവഴികൾ നോക്കാം.
2011 ഫെബ്രുവരി 1: കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷൊർണൂർ മഞ്ഞക്കാവ് സ്വദേശിനിയായ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് റെയിൽവേ ട്രാക്കിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. വൈകുന്നേരം വീട്ടിലേക്കുള്ള യാത്രാമധ്യേ കൊച്ചി-ഷൊർണൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കമ്പാർട്ടുമെന്റിൽ വച്ചായിരുന്നു ആക്രമണം.
2011 ഫെബ്രുവരി 2: കേസിലെ ഏക പ്രതിയായ ഒറ്റക്കയ്യനായ സേലം സ്വദേശിയായ ഗോവിന്ദച്ചാമിയെ പോലീസ് അറസ്റ്റ് ചെയ്തു.
advertisement
2011 ഫെബ്രുവരി 6: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചു ദിവസത്തോളം ജീവനുവേണ്ടി പോരാടിയ സൗമ്യ മരിച്ചു.
2011 നവംബർ 11: കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമിക്ക് തൃശൂർ അതിവേഗ കോടതി വധശിക്ഷയും ഇരട്ട ജീവപര്യന്തവും വിധിക്കുന്നു. ബലാത്സംഗത്തിന് ജീവപര്യന്തവും കൊലപാതകത്തിന് വധശിക്ഷയും നൽകി. ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് 7 വർഷം കഠിനതടവും മറ്റ് കുറ്റങ്ങൾക്ക് 1 വർഷം തടവും വിധിച്ചു.
2013 ഡിസംബർ 17: ഗോവിന്ദച്ചാമി സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളുകയും തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ച വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. അടുത്തിടെ മരിച്ച ബി എ ആളൂർ എന്ന വ്യക്തിയായായിരുന്നു ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ.
advertisement
2014 ജൂൺ 30: കീഴ്‌ക്കോടതി വധശിക്ഷ ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ ഗോവിന്ദച്ചാമി സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി കേരള സർക്കാരിന് നോട്ടീസ് അയച്ചു.
2014 ജൂലൈ 30: ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്യുന്നു.
2016 സെപ്റ്റംബർ 8: വധശിക്ഷയ്ക്കെതിരായ അപ്പീലിൽ ഊഹാപോഹങ്ങൾക്ക് സ്ഥാനമില്ലെന്ന് അറിയിച്ച സുപ്രീം കോടതി പ്രതി ഗോവിന്ദച്ചാമി കൊലപാതകക്കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാത്തതിന് കേരള സർക്കാരിനെ വിമർശിക്കുകയും ചെയ്തു.
2016 സെപ്റ്റംബർ 15: സൗമ്യ വധക്കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി തള്ളി. ബലാത്സംഗത്തിന് ഐപിസി 376 വകുപ്പ് പ്രകാരമുള്ള ശിക്ഷ ശരിവച്ചുകൊണ്ട് സുപ്രീം കോടതി ഗോവിന്ദച്ചാമിയെ കൊലപാതകക്കുറ്റത്തിൽ നിന്ന് കുറ്റവിമുക്തനാക്കി. ശിക്ഷ ഏഴ് വർഷം തടവും ജീവപര്യന്തം തടവുമായി കുറച്ചു.
advertisement
2016 നവംബർ 11: സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകുന്നു. സൗമ്യയുടെ അമ്മയും റിവ്യൂ ഹർജി നൽകി.
2017 ഏപ്രിൽ 28: കേരള സർക്കാരിന്റെ പുനഃപരിശോധനാ ഹർജി 6 അംഗ സുപ്രീം കോടതി തള്ളി.
2025 ജൂലൈ 25 : ഗോവിന്ദച്ചാമി പുലർച്ചെ 1.15 ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു ജയില്‍ചാടിയതായി സൂചന. ഇത് പുലർച്ചെ 4.15 നും 6 നും ഇടയിലെന്ന് അധികൃതർ. രാവിലെ 7.15 ഓടെ പോലീസിൽ വിവരം ലഭിക്കുന്നു. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ജയിലിൽ നിന്ന് 4 കിലോമീറ്റർ അകലെ തളാപ്പ് ഭാഗത്തെ ഡിസിസി ഓഫീസിന് അടുത്ത ആൾ താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ നിന്നും 9.40 ഓടെ ഗോവിന്ദച്ചാമിയെ പോലീസ് കണ്ടെത്തി.
Location :
Thrissur,Kerala
First Published :
July 25, 2025 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സൗമ്യയുടെ കൊലപാതകം; മനസ്സാക്ഷിയുള്ളവർ നടുങ്ങിയ ക്രൂരത; നടന്നത് എന്തൊക്കെ?