• HOME
  • »
  • NEWS
  • »
  • crime
  • »
  • Say No To Bribe| പട്ടയത്തിനുള്ള റിപ്പോർട്ടിന് കൈക്കൂലിയായി 4000 രൂപ; മലപ്പുറത്ത് വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ

Say No To Bribe| പട്ടയത്തിനുള്ള റിപ്പോർട്ടിന് കൈക്കൂലിയായി 4000 രൂപ; മലപ്പുറത്ത് വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ

പട്ടയത്തിനുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിന് 4000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്

സുബ്രഹ്മണ്യം

സുബ്രഹ്മണ്യം

  • Share this:
    മലപ്പുറത്ത് (Malappuram) കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് (Village Assistant) വിജിലൻസ് പിടിയില്‍. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കെ സുബ്രഹ്‌മണ്യനാണ് വിജിലന്‍സിന്റെ (Vigilance) പിടിയിലായത്. പട്ടയത്തിനുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിന് 4000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

    കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവാസിയായ നിധിന്‍ റിപ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഞായറാഴ്ച നേരിട്ട് ഫോണില്‍ വിളിക്കാന്‍ പറഞ്ഞ് സുബ്രഹ്‌മണ്യന്‍ അപേക്ഷകനെ തിരിച്ചയച്ചു. ഞായറാഴ്ച ഫോണില്‍ വിളിച്ചപ്പോഴാണ് വില്ലേജ് ഓഫീസര്‍ക്ക് 2000 രൂപയും മറ്റുള്ളവര്‍ക്കായി 2000 രൂപയും കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ നിധിന്‍ ഫോണ്‍ റെക്കോഡ് സഹിതം വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

    വിജിലന്‍സ് നിര്‍ദേശപ്രകാരം ചൊവ്വാഴ്ച ഉച്ചയോടെ നിധിന്‍ വില്ലേജ് ഓഫീസിലെത്തി പണം കൈമാറി. ഇതിനുപിന്നാലെയാണ് വിജിലന്‍സ് സംഘം സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്.

    റെയിൽവേ സ്റ്റേഷനിൽ മറന്നുവെച്ച ലക്ഷങ്ങളുടെ സ്വർണം അടങ്ങിയ ബാ​ഗുമായി മുങ്ങി; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

    എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങിയയാളെ മണിക്കൂറുകൾക്കുള്ളിൽ റെയിൽവേ പൊലീസ് പിടികൂടി. സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ ദമ്പതികൾ മറന്നുവച്ച ബാ​ഗാണ് ഇയാൾ മോഷ്ടിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശി അബ്ദുൾ സലാം (56) ആണ് അറസ്റ്റിലായത്. പ്രതിയെ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു.

    റെയിൽവേ പൊലീസിന് ലഭിച്ച പരാതിയിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻ‍ഡ് ചെയ്തു.

    കൊച്ചിയിൽ ഇന്നലെ രാവിലെ ‌കൊച്ചുവേളി- ലോക്മാന്യ തിലക് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ ദമ്പതികൾ സിമന്റ് ബെഞ്ചിൽ ബാഗ് മറന്നുവച്ച് ട്രെയിനിൽ കയറി ഉഡുപ്പിയിലേക്ക് പോവുകയായിരുന്നു. മറ്റ് ബാഗുകൾ എടുത്തെങ്കിലും സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് എടുത്തില്ല. ട്രെയിൻ പുറപ്പെട്ട ശേഷമാണ് ബാഗ് എടുത്തില്ലെന്ന വിവരം അറിയുന്നത്.

    ഈ സമയം ഇതേ ട്രെയിനിൽ അബ്ദുൾ സലാം കൊച്ചിയിൽ വന്ന് ഇറങ്ങിയപ്പോൾ ബാഗ് ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നശേഷം ബാഗുമായി അടുത്ത ട്രെയിനിൽ കയറി അങ്കമാലിയിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെ ബാഗ് നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്നു റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അങ്കമാലിയിൽ വച്ച് പ്രതിയെ പിടികൂടിയത്.

    സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ഇയാളുടെ ചിത്രം ട്രെയിനുകളിലുള്ള പൊലീസുകാർക്കും ഷാഡോ പൊലീസിനും ഉൾപ്പടെ കൈമാറിയിരുന്നു. ഫോട്ടോയുമായി ചാലക്കുടി, ആലുവ, അങ്കമാലി സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി അങ്കമാലി സ്റ്റേഷനിൽ വെച്ചു പിടിയിലായത്.

    ബാഗിലുണ്ടായിരുന്ന സ്വർണം പ്രതിയുടെ പോക്കറ്റിൽ നിന്നു കണ്ടെടുത്തു. ബാഗ് ഉപേക്ഷിക്കാതിരുന്നത് പൊലീസിന് പ്രതിയെ തിരിച്ചറിയാൻ സൗകര്യമായി. മോഷണക്കുറ്റം ചുമത്തിയ ഇയാളെ ദേഹ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കി. ഇയാൾ പതിവ് മോഷ്ടാവാണോ എന്നറിയാൻ മറ്റു സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറിയതായി പൊലീസ് അറിയിച്ചു.
    Published by:Rajesh V
    First published: