'വിസ്മയയുടെ കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കും'; വീട്ടിലേക്ക് ഭീഷണിക്കത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
കേസില്‍ നിന്ന് പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാം. പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിൽ പറയുന്നത്
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽനിന്ന് പിൻമാറിയില്ലെങ്കിൽ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നാണ് ഭീഷണിക്കത്തിലെ ഉള്ളടക്കം. പത്തനംതിട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്ത് വിസ്മയയുടെ വീട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്.
കേസില്‍ നിന്ന് പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നാണ് കത്തില്‍ പറയുന്നത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിൽ പറയുന്നത്. കത്ത് തുടർ നടപടികൾക്കായി ചടയമംഗലം പൊലീസ് കോടതിയിൽ ഹാജരാക്കി. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കത്ത് ലഭിച്ചത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് വിസ്മയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 507 പേജുള്ള കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഭീഷണിക്കത്ത് ലഭിച്ചത് പൊലീസ് സംശയത്തോടെയാണ് കാണുന്നത്. കേസിന്‍റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണോ ഭീഷണിക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
advertisement
ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം. പ്രതി കിരണ്‍കുമാര്‍ അറസ്റ്റിലായി എൺപതാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാനാണ് ജൂഡീഷ്യൽ കസ്റ്റഡിൽ വിചാരണ നടത്താൻ അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിൽ 45 സാക്ഷികളും 20 തൊണ്ടിമുതലുകളുമടക്കം പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് കേസിന്റെ അന്വേഷണ ചുമതലയുള്ള എ ഡി ജി പി ഹർഷിതാ അട്ടല്ലൂരിയുമായി അന്വേഷണ ഉദ്യേഗസ്ഥർ സംസാരിക്കും. കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ ആവശ്യമെങ്കിൽ അത്തരം നടപടിയുമുണ്ടാകും.
advertisement
നേരത്തെ മൂന്നു തവണ കിരണിന്റെ ജാമ്യം കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ഒരു തവണയും ജില്ലാ സെഷൻസ് കോടതി രണ്ടു തവണയുമാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ആവശ്യപ്പെട്ട് കിരണിന്റെ അഭിഭാഷകൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. സ്ത്രീധന പീഡന നിരോധന നിയമം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാഹചര്യമായി നിലവിൽ കാണുന്നതിനാലാണ് വിചാരണ ജുഡിഷ്യൽ കസ്റ്റഡിയിൽ വേണമെന്ന നിലപാട് പൊലീസ് ഉയർത്തുന്നത്.
നേരത്തെ കിരണിന്റെ പിരിച്ചുവിടൽ സംബന്ധിച്ചും വിവാദമുയർന്നിരുന്നു. കഴിഞ്ഞ മാസം ആറിന് ഗതാഗത മന്ത്രി ആന്റണി രാജു സർവീസിൽ നിന്ന് കിരണിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിരിച്ചുവിട്ടുവെന്ന് പ്രഖ്യാപിച്ച ദിവസം തന്നെയായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ കിരണിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പതിനഞ്ച് ദിവസത്തെ ഈ നോട്ടീസ് കാലാവധി നിലനിൽക്കെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇത് വിവാദമാവുകയും ചെയ്തു. പിന്നീട് ഒരു മാസം പിന്നിടുന്നതിനിടെ കിരണിനെ മാറ്റി സർക്കാർ ഉത്തരവിറങ്ങി.
advertisement
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺകുമാർ ഭാര്യ വിസ്മയയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ച ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
Location :
First Published :
September 16, 2021 8:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'വിസ്മയയുടെ കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കും'; വീട്ടിലേക്ക് ഭീഷണിക്കത്ത്