2020 ജനുവരി 27-ന് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഒന്നര വർഷങ്ങൾക്ക് ശേഷം സിക എന്ന പുതിയൊരു വൈറസ് ബാധയെ സംബന്ധിച്ച ഭീതിയും നമ്മുടെ നാട്ടിൽ ഉയരുകയാണ്. കഴിഞ്ഞയാഴ്ച തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 24 വയസുകാരിയായ ഗർഭിണിയായ യുവതിയിലുൾപ്പെടെ 19 പേരിലാണ് സിക വൈറസ്ബാധ സ്ഥിരീകരിച്ചത്.
എന്താണ് സിക വൈറസ്?
ഈഡീസ് എന്ന വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് സിക വൈറസ് പ്രധാനമായും പരത്തുന്നത്. ചിക്കുൻ ഗുനിയ, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്ന രോഗവാഹകരാണ് ഈ കൊതുകുകൾ. ഈഡിസ് കൊതുകുകൾ പൊതുവെ പകൽ സമയത്താണ് കടിക്കാറുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതിരാവിലെയും സന്ധ്യാസമയത്തുമാണ് കൂടുതലായി ഈ കൊതുകുകൾ സജീവമാകാറുള്ളത്.
ഗർഭിണികൾക്ക് സിക വൈറസ്ബാധ ഉണ്ടായാൽ അത് ഗർഭസ്ഥശിശുക്കളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. അവരിൽ വിവിധ തരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടാകാൻ ഈ വൈറസ് ബാധ കാരണമായേക്കാം. നവജാത ശിശുക്കളിൽ തലച്ചോറിനുണ്ടാകുന്ന മൈക്രോസെഫലി എന്നറിയപ്പെടുന്ന വൈകല്യത്തിനും സിക വൈറസ് മൂലമുള്ള അണുബാധ കാരണമായേക്കാം. ഗർഭിണികളിൽ മാസം തികയാതെയുള്ള പ്രസവം, ഗർഭം അലസൽ തുടങ്ങിയ സങ്കീർണതകൾക്കും സിക്ക രോഗം കാരണമാകാൻ സാധ്യതയുണ്ട്. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന വിവരങ്ങൾ പ്രകാരം രോഗബാധിതരിൽ നിന്ന് ലൈംഗികപങ്കാളികളിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുണ്ട്. ലൈംഗികബന്ധം കൂടാതെ രക്തം കൈമാറ്റം ചെയ്യുന്നതിലൂടെയും അവയവ കൈമാറ്റത്തിലൂടെയുമൊക്കെ രോഗബാധിതരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകർന്നേക്കാം.
സിക വൈറസിനെ ആദ്യമായി കണ്ടെത്തുന്നത് എവിടെയാണ്?
1947-ൽ ഉഗാണ്ടയിൽ കുരങ്ങുകൾക്കിടയിലാണ് സിക വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് 1952-ൽ ഉഗാണ്ട, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ എന്നീ രാജ്യങ്ങളിൽ മനുഷ്യരിലും സിക്കയെ കണ്ടെത്തി. അതിനുശേഷം ആഫ്രിക്ക, അമേരിക്ക, ഏഷ്യ, പസഫിക് മേഖലകളിൽ സിക്ക വൈറസ്ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2007-ൽ യാപ് ദ്വീപിലാണ് സിക്ക വ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2013-ൽ ഫ്രഞ്ച് പോളിനേഷ്യയിൽ സിക വൈറസിന്റെ വൻതോതിലുള്ള വ്യാപനം ഉണ്ടായി.
2015-ൽ ബ്രസീലിൽ ഉണ്ടായ സിക വ്യാപനം വലിയ തോതിൽ ഭീതി സൃഷ്ടിക്കുകയും ലോകത്തെമ്പാടും വാർത്തകളിൽ ഇടം നേടുകയും ചെയ്തു. അധികം വൈകാതെ യു എസ്, ആഫ്രിക്ക എന്നിവിടങ്ങളിലും ലോകത്തിലെ മറ്റു പ്രദേശങ്ങളിലും സിക്ക ബാധ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ലോകാരോഗ്യ സംഘടന നൽകുന്ന ഔദ്യോഗിക വിവരങ്ങൾ പ്രകാരം ലോകത്ത് ആകെ 86 രാജ്യങ്ങളിൽ സിക വൈറസ് മൂലമുള്ള രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സിക വൈറസ്ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെ?
നേരിയ പനി, ശരീരത്തിൽ തിണർപ്പ്, ചെങ്കണ്ണ്, പേശിവേദന, സന്ധിവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ സിക ബാധിതരിൽ കണ്ടുവരുന്നുണ്ട്. സിക്ക വൈറസ് രോഗത്തിന്റെ ഇൻക്യൂബേഷൻ കാലാവധി 3 മുതൽ 14 ദിവസങ്ങൾ വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങൾ സാധാരണ ഗതിയിൽ രണ്ടു മുതൽ ഏഴു ദിവസങ്ങൾ വരെ കണ്ടുവരുന്നു. എന്നാൽ, സിക വർഗം ബാധിച്ച ഭൂരിഭാഗം ആളുകൾക്കും രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നു. രക്ത പരിശോധനയിലൂടെയോ മറ്റു ശരീര ദ്രവങ്ങളായ മൂത്രം, ശുക്ലം എന്നിവയുടെ പരിശോധനയിലൂടെയോ ആണ് സിക്ക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുക.
സിക രോഗത്തിന്റെ ചികിത്സ എന്താണ്?
സിക വൈറസ്ബാധയ്‌ക്കെതിരെ പ്രേത്യേക വാക്സിനുകളോ മരുന്നുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല, രോഗലക്ഷണങ്ങളെയാണ് ചികിത്സിച്ചു വരുന്നത്. രോഗബാധിതർ നന്നായി വിശ്രമിക്കണം. നിർജലീകരണം ഒഴിവാക്കാൻ നന്നായി വെള്ളം കുടിക്കണം. പനിയും തലവേദനയും കുറയ്ക്കാൻ മരുന്ന് കഴിക്കണം. കോവിഡിന്റെ കാര്യത്തിലേത് പോലെ സിക വൈറസ് ബാധ തടയാൻ ആളുകൾ പ്രത്യേക മാർഗനിർദേശങ്ങളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.
സിക വൈറസ്ബാധയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?
- നീളമുള്ള കൈകളുള്ള ഷർട്ടും നീളമുള്ള പാന്റും ധരിക്കുക.
- നന്നായി എയർ കണ്ടീഷനിങും ജനാലകളും ഉള്ള മുറികളിൽ കഴിയുക.
- 2 മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കൊതുകുവലകൾ ഉപയോഗിക്കുക.
- വീട്ടിനകത്ത് കൊതുക് കയറാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കുക. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
- ഗർഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകൾ സുരക്ഷിതമായ മൊസ്ക്വിറ്റോ റിപ്പല്ലന്റുകൾ ഉപയോഗിക്കുക. നവജാതശിശുക്കളിലും 2 മാസത്തിൽ താഴെ പ്രായമായ കുഞ്ഞുങ്ങളിലും മൊസ്ക്വിറ്റോ റിപ്പല്ലന്റുകൾ ഉപയോഗിക്കരുത്.
- സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക.
നിങ്ങൾക്ക് സിക ബാധ സ്ഥിരീകരിച്ചാൽ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?
നിങ്ങൾക്ക് സിക രോഗം സ്ഥിരീകരിച്ചാൽ നിങ്ങളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും രക്തം, ഉമിനീർ, ശുക്ലം തുടങ്ങിയ നിങ്ങളുടെ ശരീരദ്രവങ്ങളുമായി സമ്പർക്കത്തിൽ വരുന്നില്ലെന്ന് ഉറപ്പു വരുത്തുക. രോഗബാധിതർ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പാടെ ഒഴിവാക്കണം. നിങ്ങളെയും കുടുംബത്തെയും കൊതുകുകളിൽ നിന്ന് പൂർണമായും സംരക്ഷിച്ചു നിർത്തുക. അതിനായി, കിടക്കയിലും ജനലുകളിലും കൊതുകുവലകൾ സ്ഥാപിക്കുക. വീട്ടിൽ ഗർഭിണികൾ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേക പരിചരണം നൽകുക. അവരെ നിങ്ങളിൽ നിന്ന് പൂർണമായി അകറ്റിനിർത്തുകയും കൊതുകുകളിൽ നിന്ന് സംരക്ഷിച്ചു നിർത്തുകയും ചെയ്യുക.
സിക വൈറസ് കോവിഡിനെ പോലെ തന്നെ മരണത്തിന് കാരണമാകുമോ?
കോവിഡിനെ അപേക്ഷിച്ച് സിക്ക വൈറസ് ബാധ മൂലം രോഗികൾ മരിക്കാനുള്ള സാധ്യത വളരെ കുറവാണ്. പല രോഗികൾക്കും ആശുപത്രിയിൽ പ്രവേശിക്കേണ്ട നിലയിലുള്ള രോഗതീവ്രത പോലും ഉണ്ടാകാറില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Zika, Zika virus, Zika virus Kerala, Zika virus Symptoms