സ്വവര്‍ഗാനുരാഗിയായ മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കിര്‍പാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള ളുപാര്‍ശ ആവര്‍ത്തിച്ച് സുപ്രീം കോടതി. അഭിഭാഷകന്റെ ലൈംഗിക ആഭിമുഖ്യവും പങ്കാളിയുടെ വിദേശ പൗരത്വവും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പലതവണ അദ്ദേഹത്തിന്റെ ശുപാർശ നിരസിച്ചത്.
ഇന്ത്യ 2018 സെപ്റ്റംബർ 6-ന് സ്വവർഗരതി കുറ്റകരമല്ലാതാക്കി. മുതിർന്ന അഭിഭാഷകനായ സൗരഭ് കൃപാൽ പരസ്യമായി താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ ലൈംഗിക ആഭിമുഖ്യമാണ് സർക്കാരിന്റെ എതിർപ്പിനു കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു.
ആരാണ് സൗരഭ് കൃപാൽ?
രണ്ട് പതിറ്റാണ്ടിലേറെയായി നിയമ രംഗത്തു പ്രവർത്തിക്കുന്ന മികച്ച അഭിഭാഷകരിൽ ഒരാളാണ് കൃപാൽ. 2021 മാർച്ചിൽ ഡൽഹി ഹൈക്കോടതിയിലെ 31 ജഡ്‌ജിമാരും ഏകകണ്‌ഠമായി അദ്ദേഹത്തെ അംഗീകരിച്ചതിനെ തുടർന്ന് കൃപാലിനെ മുതിർന്ന അഭിഭാഷകനായി നിയമിച്ചിരുന്നു. സ്വവര്‍ഗ രതി കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയുടെ നിയമ പോരാട്ടത്തിൽ ഹർജിക്കാരായ സുനിൽ മെഹ്‌റയ്ക്കും നവ്‌തേജ് സിംഗ് ജോഹറിനും വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു അദ്ദേഹം.
‘Sex and the Supreme Court: How the Law is Upholding the Dignity of the Indian Citizen’ എന്ന പുസ്‌തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ഓക്‌സ്‌ഫഡ് സര്‍വകലാശാലയില്‍ നിന്നുമാണ് കൃപാല്‍ നിയമപഠനത്തില്‍ ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. 2002 മെയ് മുതൽ നവംബർ വരെ ഇന്ത്യയുടെ 31-ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ഭൂപീന്ദർ നാഥ് കിർപാലിന്റെ മകൻ കൂടിയാണ് 50 കാരനായ സൗരഭ് കൃപാൽ.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീതാ മിത്താൽ ഡൽഹി ഹൈക്കോടതി കൊളീജിയം നയിച്ചിരുന്ന കാലത്ത് 2017-ലാണ് സൗരഭ് കൃപാലിനെ ജഡ്‌ജിയാക്കണമെന്ന് ആദ്യമായി ശുപാർശ ചെയ്തത്. സുപ്രീം കോടതി ഇത് ശരിവച്ചു. എന്നാൽ പിന്നീട് മൂന്ന് തവണ – 2019 ജനുവരിയിലും ഏപ്രിലിലും കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഈ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. 2021 നവംബറിൽ, കൃപാലിനെ ഡൽഹി കോടതി ജഡ്ജിയായി നിയമിക്കുന്നതിന് പരിഗണിക്കണമെന്ന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാർ എതിർപ്പ് അറിയിച്ചു.
അഭിഭാഷകന്റെ ലൈംഗിക ആഭിമുഖ്യം കണക്കിലെടുത്താണ് ഈ നിയമനത്തിന് കാലതാമസം നേരിടുന്നതെന്നാണ് വിലയിരുത്തുന്നത്. കൂടാതെ കൃപാലിന്റെ പങ്കാളി യൂറോപ്യൻ പൗരനാണെന്നും സ്വിസ് എംബസിയിൽ പ്രവർത്തിക്കുന്നതും ചൂണ്ടികാട്ടി കൂടിയാണ് കേന്ദ്രസർക്കാർ ശുപാർശ തിരിച്ചയച്ചത്.
സൗരഭ് കൃപാലിനെ ഡൽഹി ജഡ്ജിയായി നിയമയിക്കണമെന്നവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും ശുപാര്‍ശ നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്‌റ്റിസ് എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്‍റേതാണ് ശുപാര്‍ശ. നിയമനം അഞ്ച് വർഷമായി തീർപ്പുകൽപ്പിക്കുന്നില്ലെന്നും വേഗം നടപടി വേണം എന്നുമാണ് നിർദ്ദേശം. സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താൽ കൃപാലിന് ജഡ്‌ജി സ്ഥാനം നിഷേധിക്കുന്നത് ശരിയല്ലെന്നും ലൈംഗികാഭിമുഖ്യം അദ്ദേഹം മറച്ചുവച്ചിട്ടില്ലെന്നും കൊളീജിയം ചൂണ്ടികാട്ടി.
ഭരണഘടനാസ്ഥാപനങ്ങളില്‍ ഇരിക്കുന്ന നിരവധി ആളുകളുടെ പങ്കാളികൾ വിദേശികളാണെന്നും ഈ കാരണം ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന്‍റെ ജഡ്ജി നിയമനം തടയാനാവില്ല എന്നും ബെഞ്ച് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.