സഖാവ് പി.കൃഷ്ണപിള്ളയുടെ വീരകഥ; 'വസന്തത്തിന്റെ കനൽ വഴികളുടെ രണ്ടാം ഭാഗം 'വീരവണക്കം'
- Published by:meera_57
- news18-malayalam
Last Updated:
പി. കൃഷ്ണപിള്ളയോടൊപ്പം നിരവധി പോരാട്ടങ്ങളിൽ പങ്കെടുത്ത ചിരുതയെന്ന 97 വയസ്സുള്ള ഒരമ്മ പഴയകാല അനുഭവങ്ങൾ ആ ഗ്രാമവാസികളോടു പങ്കുവയ്ക്കുന്നു
പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തിൽ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിൻ്റെയും പരസ്പരസ്നേഹത്തിൻ്റെയും കഥ പറയുന്ന അസാധാരണമായ ഒരു തമിഴ് ചലച്ചിത്രമാണ് 'വീരവണക്കം'.
വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ തമിഴ് ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും പ്രദർശനത്തിന് സജ്ജമായിക്കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ചെന്നൈയിൽ വ്യത്യസ്ത രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര- സാഹിത്യ- സാംസ്കാരിക- മാധ്യമരംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തുകൊണ്ട് 'വീരവണക്ക'ത്തിൻ്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു.
ജാതിയുടെ പേരിൽ കടുത്ത വിവേചനങ്ങളും ആക്രമണങ്ങളും നേരിടുന്ന തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ രക്ഷകനായി എത്തുന്നത് മറ്റൊരു ഗ്രാമത്തിലുള്ള മേൽജാതിയിൽപെട്ട ദീനദയാലുവും കരുത്തനുമായ രാജമഹേന്ദ്രൻ എന്ന ധനികനാണ്. എം.എയ്ക്ക് ഒന്നാം റാങ്ക് നേടിയ ഒരു ദളിത് വിദ്യാർത്ഥിയെ പ്രണയത്തിൻ്റെ പേരു പറഞ്ഞ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ അവൻ്റെ അമ്മയുൾപ്പെടെ കൊലചെയ്യപ്പെടുകയും ഗ്രാമവാസികളാകെ ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജമഹേന്ദ്രൻ അവിടെയെത്തി അവരെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുന്നതിനായി അധ:സ്ഥിതരുടെ ഉജ്ജ്വലമായ പോരാട്ട ചരിത്രങ്ങളുറങ്ങുന്ന കേരളത്തിൻ്റെ മണ്ണിലേക്കു കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു.
advertisement
തൻ്റെ മുത്തച്ഛൻ്റെ ആത്മമിത്രമായിരുന്ന സഖാവ് പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടകഥകൾ മനസ്സിലാക്കുമ്പോൾ അവരിൽ വലിയ മാറ്റങ്ങളുണ്ടാകും എന്നു രാജമഹേന്ദ്രന് ഉറപ്പുണ്ടായിരുന്നു. 1940-കളുടെ തുടക്കത്തിൽ തമിഴ്നാട്ടിലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവും ഗാന്ധിയനുമായ വേലായുധം എന്ന രാജമഹേന്ദ്രൻ്റെ മുത്തച്ഛനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറിയും ധീരപോരാളിയുമായ പി. കൃഷ്ണപിള്ളയും കന്യാകുമാരി ജില്ലയിലെ എടലാകുടി ജയിലിൽ ഒരേസമയം തടവിൽ കഴിഞ്ഞിരുന്നു.
പി. കൃഷ്ണപിള്ളയോടൊപ്പം നിരവധി പോരാട്ടങ്ങളിൽ പങ്കെടുത്ത ചിരുതയെന്ന 97 വയസ്സുള്ള ഒരമ്മ പഴയകാല അനുഭവങ്ങൾ ആ ഗ്രാമവാസികളോടു പങ്കുവയ്ക്കുന്നു. ജാതിപരമായ ഉച്ചനീചത്വങ്ങളും ജന്മിത്തവും ബ്രിട്ടീഷ്- ദിവാൻ ഭരണവുമൊക്കെ നിലനിന്നിരുന്ന ഒരു സാമൂഹ്യാവസ്ഥയെ മാറ്റിമറിച്ച് പുതിയൊരു കേരളത്തെ സൃഷ്ടിച്ചതിൽ സഖാവ് പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന ജനകീയ വിപ്ലവത്തിൻ്റെ ആവേശജ്വാലകൾ അവരിലേക്കും പകരുന്നു.
advertisement
തമിഴ്നാട്ടിലെ എടലാക്കുടി ജയിലിൽ കഴിയവേ പി. കൃഷ്ണപിള്ളയ്ക്ക് ഒരു പെൺകുട്ടിയുമായി അവിചാരിതമായുണ്ടായ സൗഹൃദം പ്രണയമായി മാറുന്നതും അതേ തുടർന്ന് അവരുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളുമെല്ലാം ആ അമ്മ അവർക്ക് പറഞ്ഞു കൊടുക്കുന്നു. ഒളിവിലും തെളിവിലും ജയിലിലുമെല്ലാം സഖാവ് പി.കൃഷ്ണപിള്ള കാട്ടിയ ധീരതയുടെയും സഹനത്തിൻ്റെയും ഇച്ഛാശക്തിയുടെയും ചരിത്രം ഗ്രാമവാസികളിൽ ആശ്ചര്യവും ആവേശവും നിറയ്ക്കുന്നു.
അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത 'വസന്തത്തിൻ്റെ കനൽവഴികളിൽ' എന്ന മലയാള ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് 'വീരവണക്കം'.
ആദ്യസിനിമയിലെ ഏതാനും ഭാഗങ്ങൾ ഫ്ലാഷ് ബാക്കായി 'വീരവണക്ക'ത്തിൽ കാണിക്കുന്നുമുണ്ട്. അനിൽ വി.നാഗേന്ദ്രൻ്റെ ആദ്യ തമിഴ് ചലച്ചിത്രത്തിന് പ്രിവ്യൂ ഷോയിൽ ലഭിച്ച ഊഷ്മളമായ അഭിനന്ദനങ്ങൾ തിയേറ്ററുകളിൽ വൻ വരവേല്പായി മാറുമെന്നതിൻ്റെ സൂചനയാണ്.
advertisement
ദക്ഷിണേന്ത്യൻ ഭാഷകളിൽ നിറയെ ആരാധകരുള്ള സമുദ്രക്കനിയും ഭരത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വീരവണക്കം'. റൊമാൻ്റിക്-ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും അതിശക്തമായ ഒരു ക്യാരക്ടർ വേഷത്തിലേക്കുള്ള ഭരത്തിൻ്റെ മാറ്റം ഈ ചിത്രത്തിൻ്റെ ശ്രദ്ധേയ ഘടകങ്ങളിലൊന്നാണ്.
അതുപോലെ 'വീരവണക്ക'ത്തിലെ പല അഭിനേതാക്കളെയും തങ്ങളിതുവരെ ചെയ്ത ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാക്കി മാറ്റുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. 94-ാം വയസ്സിൽ പി.കെ. മേദിനി അവതരിപ്പിച്ച കഥാപാത്രം അവിസ്മരണീയമാണ്.
സഖാവ് പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും ചിരുതയായി പി.കെ.മേദിനിയും അവിസ്മരണീയ പ്രകടനമാണ് വീരവണക്കത്തിൽ കാഴ്ചവയ്ക്കുന്നത്. റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരുടെ പ്രകടനങ്ങൾ സിനിമയിൽ പ്രതീക്ഷിക്കാം.
advertisement
ഇതിഹാസ ഗായകൻ ടി.എം. സൗന്ദർ രാജൻ്റെ മകൻ ടി.എം.എസ്. സെൽവകുമാർ ടൈറ്റിൽ ഗാനം പാടിക്കൊണ്ട് ആദ്യമായി ചലച്ചിത്രപിന്നണി ഗാനലോകത്തേക്ക് വരുന്നുവെന്നതും വീരവണക്കത്തിൻ്റെ പ്രത്യേകതയാണ്.
ഛായാഗ്രഹണം - ടി. കവിയരശ്, സിനു സിദ്ധാർത്ഥ്; എഡിറ്റിംഗ് - ബി. അജിത് കുമാർ, അപ്പു ഭട്ടതിരി; സംഘട്ടനം- മാഫിയ ശശി, സംഗീതം - പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ജെയിംസ് വസന്തൻ, സി.ജെ. കുട്ടപ്പൻ, അഞ്ചൽ ഉദയകുമാർ; സഹസംവിധാനം - രാംകുമാർ, മുരളി നെട്ടാത്ത്; പശ്ചാത്തല സംഗീതം - വിനു ഉദയ്, വസ്ത്രാലങ്കാരം - ഇന്ദ്രൻസ് ജയൻ, പളനി; മേക്കപ്പ്-പട്ടണം റഷീദ്, നേമം അനിൽ; കലാ സംവിധാനം - കെ. കൃഷ്ണൻകുട്ടി, സൗണ്ട് ഡിസൈൻ - എൻ. ഹരികുമാർ, സൗണ്ട് എഫക്ട് - എൻ. ഷാബു,
advertisement
കളറിസ്റ്റ്- രമേഷ് അയ്യർ, ഡിജിറ്റൽ മാർക്കറ്റിംഗ്- അരുൺ വിജയ്, നിർമ്മാണം- വിശാരദ് ക്രിയേഷൻസ്.
അടുത്ത മാസം തമിഴ്നാട്ടിലെയും കേരളത്തിലെയും തിയേറ്ററുകളിൽ 'വീര വണക്കം' പ്രദർശനത്തിനെത്തും. പി.ആർ.ഒ.- ഗുണ, എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 23, 2025 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സഖാവ് പി.കൃഷ്ണപിള്ളയുടെ വീരകഥ; 'വസന്തത്തിന്റെ കനൽ വഴികളുടെ രണ്ടാം ഭാഗം 'വീരവണക്കം'