ശങ്കറിനെ ചങ്ങലയ്ക്കിട്ടു; ഡല്‍ഹി മൃഗശാലയുടെ അംഗത്വം വാസ റദ്ദാക്കി
- Published by:Sarika N
- news18-malayalam
Last Updated:
കത്ത് പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് അയക്കുമെന്നും ഡല്‍ഹി മൃഗശാല ഡയറക്ടര്‍ സഞ്ജീത് കുമാര്‍ പറഞ്ഞു
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ ആനയായ ശങ്കറിന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ അംഗത്വം വേള്‍ഡ് അസോസിയേഷന്‍ ഓഫ് സൂസ് ആന്‍ഡ് അക്വേറിയം(WAZA) സസ്പെൻഡ് ചെയ്തു. ഇക്കാര്യം വ്യക്തമാക്കി വാസ മൃഗശാല അധികൃതർക്ക് കത്തയച്ചു. ശങ്കറിനെ ചങ്ങലയ്ക്ക് ഇട്ടതാണ് അംഗത്വം സസ്പെൻഡ് ചെയ്യാൻ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കത്ത് പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് അയക്കുമെന്നും ഡല്‍ഹി മൃഗശാല ഡയറക്ടര്‍ സഞ്ജീത് കുമാര്‍ പറഞ്ഞു. നിലവില്‍ ചങ്ങലയില്ലാതെ ശങ്കര്‍ അതിന്റെ ചുറ്റുപാടില്‍ സ്വതന്ത്രമായ സഞ്ചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമാറിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ സൂ അതോറിറ്റിക്കും അയച്ച കത്തില്‍ ആനയുടെ ക്ഷേമത്തെക്കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നതായും മേയ് 24 ജൂലൈ 24 എന്നീ ദിവസങ്ങളില്‍ മറുപടികള്‍ ലഭിച്ചിരുന്നതായും വാസ അറിയിച്ചു.
1996ല്‍ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയ്ക്ക് സിംബാബ്‌വെ സമ്മാനമായി നല്‍കിയതാണ് ഈ ആന. ഇതിനെ ഇന്ത്യയിലെത്തിച്ച് ഡല്‍ഹി മൃഗശാലയില്‍ സംരക്ഷണം നല്‍കി വരികയായിരുന്നു.ഡല്‍ഹി മൃഗശാലയില്‍ ബാംബൈ എന്ന പേരില്‍ മറ്റൊരു ആഫ്രിക്കന്‍ പിടിയാന കൂടിയുണ്ടായിരുന്നു. 2005 ഇത് ചരിഞ്ഞതിന് ശേഷം ശങ്കര്‍ തനിച്ചായി.''വിഷയത്തില്‍ നടത്തിയ സമഗ്രമായ അവലോകനത്തിന് ശേഷം ന്യൂഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ വാസ അംഗസ്വം ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ വാസ കൗണ്‍സില്‍ വോട്ട് ചെയ്തു,''വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് ലഭിച്ച വാസയുടെ കത്തില്‍ പറഞ്ഞു. ''ശങ്കറിന് കൂട്ടായി ഒരു ആഫ്രിക്കന്‍ പിടിയാനയെ നല്‍കാന്‍ ബോട്‌സ്വാന സമ്മതിച്ചിട്ടുണ്ട്'', ഡല്‍ഹി മൃഗശാല സെക്രട്ടറി സഞ്ജയ് ശുക്ല പറഞ്ഞു. ''ആഗോള നിലവാരമനുസരിച്ചുള്ള സൗകര്യങ്ങളില്‍ ശങ്കറിനെയും അതിന്റെ പങ്കാളിയെയും (പുതിയ) സംരക്ഷിക്കും,'' അദ്ദേഹം പറഞ്ഞു.
advertisement
മൃഗങ്ങളുടെ ക്ഷേമത്തിനുള്ള മൂല്യനിര്‍ണയ പദ്ധതിക്കായി സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് ഒരു ചട്ടക്കൂട് ഉണ്ടെന്നും ഇത് വാസ അംഗീകരിച്ച മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് ഒന്നുകില്‍ ആറ് മാസത്തിനകം ശങ്കറിനെ ഒരു പുതിയ സൗകര്യത്തിലേക്ക് മാറ്റുന്നതിന് മൃഗശാല അധികൃതര്‍ ഒരു പദ്ധതി തയ്യാറാക്കുകയോ അല്ലെങ്കില്‍ ആനയുടെ പരിചരണം സംബന്ധിച്ച് സമഗ്രമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്നും വാസ പ്രസിഡന്റ് കാരെന്‍ ഫിഫീല്‍ഡ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതി വാസ അംഗീകരിക്കുകയും ശങ്കറിന്റെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തുകയും വേണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
2025 ഏപ്രില്‍ 7നകം ശങ്കറിന്റെ സ്ഥലം മാറ്റുന്നതിനോ ആശങ്കകള്‍ പരിഹരിക്കുന്നതിനോ വാസ അംഗീകരിച്ച പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ മൃഗശാലയുടെ അംഗത്വം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്ന കാലത്ത് ഡല്‍ഹി മൃഗശാലയ്ക്ക് വാസയുടെ അംഗത്വ അവകാശങ്ങള്‍ നഷ്ടപ്പെടുകയും കോണ്‍ഫറന്‍സുകളിലും കമ്മിറ്റികളിലും പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്യും. ഈ തീരുമാനത്തിനെതിരേ 60 ദിവസത്തിനകം വാസ പ്രസിഡന്റിന് കത്ത് നല്‍കി മൃഗശാലയ്ക്ക് അപ്പീല്‍ പോകാന്‍ അവസരമുണ്ട്. ഇക്കാലയളവിലും സസ്‌പെന്‍ഷന്‍ തുടരും.1935ലാണ് വാസ സ്ഥാപിതമായത്. ലോകമെമ്പാടമുള്ള മൃഗങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും ഉയര്‍ന്ന നിലവാരമുള്ള ക്ഷേമം ലക്ഷ്യമിട്ടാണ് ഇത് സ്ഥാപിതമായത്. ഏകദേശം 400ല്‍ പരം പ്രമുഖ സ്ഥാപനങ്ങളും സംഘടനകളും ഇതില്‍ അംഗങ്ങളാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 08, 2024 2:11 PM IST