കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ വ്യോമസേനയുടെ (ഐഎഎഫ്) പ്രത്യേക വിമാനം കാബൂളിലെത്തി. എംബസി ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനാണ് വ്യോമസേന വിമാനം കാബൂളിലെത്തിയത്. താലിബാൻ ഭീകരർ ഞായറാഴ്ച അഫ്ഗാൻ തലസ്ഥാന നഗരിയിൽ പ്രവേശിച്ചതോടെ കാബൂൾ ഭീതിയിലും പരിഭ്രാന്തിയിലുമാണ്. ഇന്ത്യൻ എംബസിയിലെ ജീവനക്കാരെയും കാബൂളിലെ ഇന്ത്യൻ പൗരന്മാരെയും തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
ഐഎഎഫിന്റെ സി -17 ഗ്ലോബ്‌മാസ്റ്റർ മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് ഒഴിപ്പിക്കൽ ദൗത്യങ്ങൾക്കായി എത്തിയത്. മറ്റൊരു വിമാനം ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേന സ്റ്റേഷനിൽ നിന്ന് ഉടൻ അഫ്ഗാനിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. നയതന്ത്രജ്ഞ ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറഞ്ഞത് 200 ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു എന്നാണ് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. "എംബസി കോമ്പൗണ്ടിൽ നിന്ന് എയർപോർട്ടിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതും ഒരു വെല്ലുവിളിയാണ്," ഉദ്യോഗസ്ഥർ പറയുന്നു.
കാബൂൾ എയർപോർട്ടിൽ വിമാന സർവീസുകൾക്കും അഫ്ഗാനിലേക്കുള്ള വ്യോമപാതയിലും വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് എയർ ഇന്ത്യ ഡൽഹി-കാബൂൾ-ഡൽഹി വിമാനം റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് വ്യോമസേന വിമാനം കാബൂളിലേക്ക് അയച്ചത്.
കൂടാതെ, തിങ്കളാഴ്ച അമേരിക്കയിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന രണ്ട് വിമാനങ്ങൾ ഇതേ കാരണത്താൽ യുഎഇയിലെ ഷാർജയിലേക്ക് തിരിച്ചുവിട്ടു. എയർലൈൻസിന്റെ സാൻ ഫ്രാൻസിസ്കോ-ഡൽഹി ഫ്ലൈറ്റും ചിക്കാഗോ-ഡൽഹി ഫ്ലൈറ്റുമാണ് തിങ്കളാഴ്ച ഷാർജയിലേക്ക് തിരിച്ചുവിട്ടു. അഫ്ഗാനിസ്ഥാൻ വ്യോമ അതിർത്തി ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.
Also Read-
ഇനി 'ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്'; പേരുമാറ്റി താലിബാൻഅഫ്ഗാൻ തലസ്ഥാനം താലിബാൻ പിടിച്ചെടുക്കുകയും യുദ്ധം അവസാനിച്ചുവെന്നും സമാധാനം നിലനിൽക്കുകയും ചെയ്തുവെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കാബൂൾ വിമാനത്താവളത്തിൽ നടന്ന തിക്കിലും തിരക്കിലും അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പിലാണ് അഞ്ചു പേർ കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കാബൂളിൽ സ്ഥിതി വഷളായതോടെ ഇന്ത്യയും അമേരിക്കയും മറ്റ് പല രാജ്യങ്ങളുടെയും എംബസികളും അഫ്ഗാൻ നഗരത്തിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിക്കാൻ തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കാബൂൾ, കാണ്ഡഹാർ, ഹെറാത്ത്, മസാർ-ഇ-ഷെരീഫ്, ജലാലാബാദ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 25-ന്റെ നിയന്ത്രണം പിടിച്ചെടുത്ത് താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കി.
നാടുവിടാന്‍ പരക്കം പാച്ചില്‍, കാബൂൾ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും അഞ്ച് മരണംതാലിബാൻ ഭരണം പിടിച്ചതോടെ കാബൂൾ വിമാനത്തിൽ കൂട്ടപലായനം. നാടുവിടാൻ വിമാനത്താവളത്തിൽ ജനം തിങ്ങിനിറഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേർക്ക് ജീവൻ നഷ്ടമായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റ് ഉറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.
അഷ്‌റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് ഇരച്ചെത്തുന്നതും സി -17എ സൈനിക വിമാനത്തില്‍ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്. 'അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവസ്ഥ നോക്കൂ' എന്ന് ഒരു സ്ത്രീ വിലപിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.