ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025; ഇന്ത്യയുടെ സുരക്ഷയ്ക്കും വിസ സംവിധാനത്തിലും നേട്ടമാകുന്നതെങ്ങനെ?

Last Updated:

പുതിയ നിയമം നിലവില്‍ വരുന്നതോടെ കുടിയേറ്റവുമായി ബന്ധപ്പെട്ട നിലവിലെ നാല് നിയമങ്ങള്‍ റദ്ദാക്കപ്പെടും

News18
News18
ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലവിലെ കുടിയേറ്റ നിയമത്തിലുള്ള സമഗ്രമായ അഴിച്ചുപണിയാണ് മാര്‍ച്ച് 27ന് ലോക്‌സഭ പാസാക്കിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 നിര്‍ദേശിക്കുന്നത്. വിസ, കുടിയേറ്റ പ്രക്രിയകള്‍ കാര്യക്ഷമമാക്കുക, ദേശീയ സുരക്ഷ ശക്തിപ്പെടുത്തുക, കാലഹരണപ്പെട്ട നാല് നിയമങ്ങള്‍ക്ക് പകരം ആധുനികവും സംയോജിതവുമായ ഒരു സംവിധാനം സ്ഥാപിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്തിന് പകരമാണ് ബിൽ?
പുതിയ നിയമം നിലവില്‍ വരുന്നതോടെ നാല് നിയമങ്ങള്‍ റദ്ദാക്കപ്പെടും.
1. ദ പാസ്‌പോര്‍ട്ട്(ഇന്ത്യയിലേക്കുള്ള പ്രവേശനം) ആക്ട്, 1920
2. ദ രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട്, 1939
3. ദ ഫോറിനേഴ്‌സ് ആക്ട്, 1946
4. ദ ഇമിഗ്രേഷന്‍ ആക്ട്, 2000
കൊളോണിയല്‍ കാലഘട്ടത്തിലെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലഘട്ടത്തിലെയും ഈ നിയമങ്ങള്‍ ആളുകളെ തമ്മില്‍ വിഭജിക്കുന്നതും കാലഹരണപ്പെട്ടതും ആധുനിക കുടിയേറ്റ, അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അപര്യാപ്തവുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമനിര്‍മാണം.
advertisement
ബില്ലിലെ പ്രധാന സവിശേഷതകള്‍
ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 ഇന്ത്യയുടെ കുടിയേറ്റ നിയമങ്ങളെ സമഗ്രമായ ചട്ടക്കൂടിന് കീഴില്‍ ഏകീകരിക്കുന്നു. ഇന്ത്യയിലേക്ക് എത്തിച്ചേരുന്നതോ പുറത്തുപോകുകയോ ചെയ്യുന്ന എല്ലാ വ്യക്തികളും പാസ്‌പോര്‍ട്ടും വിദേശ പൗരന്മാരാണെങ്കില്‍ വിസയും ഉള്‍പ്പെടെയുള്ള സാധുവായ എല്ലാ രേഖകളും കൈവശം വയ്ക്കണമെന്ന് ബില്‍ അനുശാസിക്കുന്നു.
ഇന്ത്യയില്‍ എത്തുന്ന വിദേശികളുടെ രജിസ്‌ട്രേഷനായി വ്യക്തവും നടപ്പിലാക്കാന്‍ കഴിയുന്നതുമായ ഒരു നിയമപരമായ ആവശ്യകത ആദ്യമായി ഈ ബില്ലില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ പുതുതായി നിര്‍ദേശിക്കപ്പെട്ട ഇമിഗ്രേഷന്‍ ബ്യൂറോ ആയിരിക്കും കൈകാര്യം ചെയ്യുക.
advertisement
വിസ നല്‍കുന്നതും നിയന്ത്രിക്കുന്നതും, വിദേശ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന്റെയും താമസത്തിന്റെയും നിയന്ത്രണം, ഒടുവിലെ പുറത്ത് പോകല്‍(Exit) എന്നിവയുള്‍പ്പെടെ എല്ലാ കുടിയേറ്റ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നോഡല്‍ ഏജന്‍സിയായി ഇത് പ്രവര്‍ത്തിക്കും.
വിദേശ പൗരന്മാരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യാനുള്ള നിയമപരമായ അവകാശം വിമാനകമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്നതാണ് ബില്‍. ഉദാഹരണത്തിന് വിമാനകമ്പനികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ ഇമിഗ്രേഷന്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കണം. അതേസമയം, സര്‍വകലാശാലകള്‍ വിദേശവിദ്യാര്‍ഥികളുടെ പ്രവേശനം റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അതുപോലെ ഒരു വിദേശിക്ക് ചികിത്സ നല്‍കുന്നുണ്ടെങ്കിൽ ആശുപത്രികള്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. വ്യക്തികള്‍ കണ്ടെത്താന്‍ കഴിയാത്ത സംവിധാനത്തിലേക്ക് അപ്രത്യക്ഷമാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് വിവിധ തലങ്ങളായി തിരിച്ചുള്ള ഈ റിപ്പോര്‍ട്ടിംഗ് ഘടന തയ്യാറാക്കിയിരിക്കുന്നത്.
advertisement
ഇത് കൂടാതെ കുടിയേറ്റ വ്യവസ്ഥകള്‍ പാലിക്കാതെ വരുന്ന പക്ഷം പിഴകള്‍ ഏര്‍പ്പെടുത്താനും ബില്‍ നിദേശിക്കുന്നു. സാധുവായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ നിയമവിരുദ്ധമായി പ്രവേശനം നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവോ അഞ്ച് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാജമായ പാസ്‌പോര്‍ട്ടുകളോ മറ്റ് യാത്രാ രേഖകളോ വിസകളോ ഉപയോഗിക്കുന്നതോ നല്‍കുന്നതോ ആയ കേസില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്തതും ഏഴ് വര്‍ഷം വരെ നീളാവുന്നതുമായ തടവും കുറഞ്ഞത് ഒരു ലക്ഷം മുതല്‍ പരമാവധി 10 ലക്ഷം രൂപ വരെ പിഴയോ ലഭിക്കുമെന്നും ബില്ലില്‍ പറയുന്നു.
advertisement
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും.
ബില്‍ ഇന്ത്യയുടെ അതിര്‍ത്തികളെ ശക്തിപ്പെടുത്തുന്നത് എങ്ങനെ?
ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്ന് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുമെന്നതാണ്. ഒരു കേന്ദ്രീകൃത ഇമിഗ്രേഷന്‍ ബ്യൂറോ സൃഷ്ടിക്കുന്നത് അതിന്റെ ഭാഗമായാണ്. നിലവില്‍ ഒന്നിലധികം ഏജന്‍സികളാണ് ഇതിനുള്ള അധികാരം കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ ഈ വിവിധ അധികാര കേന്ദ്രങ്ങൾ ഏകീകരിക്കുന്നതിലൂടെ, ബ്യൂറോ നടപ്പാക്കല്‍ കാര്യക്ഷമമാകുകയും ശക്തിപ്പെടുകയും ചെയ്യും.
advertisement
കര, കടല്‍, ആകാശം എന്നിങ്ങനെ എല്ലാ പ്രവേശന മാര്‍ഗങ്ങളിലൂടെയുമുള്ള പ്രവേശനങ്ങളുടെയും പുറത്തുകടക്കലുകളുടെയും തത്സമയ നിരീക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്റഗ്രേറ്റഡ് ഇമിഗ്രേഷന്‍ മാനേജ്‌മെന്റ് സംവിധാനം(ഐഐഎംഎസ്) നടപ്പിലാക്കുന്നതിനും ഈ ബ്യൂറോ മേല്‍നോട്ടം വഹിക്കും.
ഇന്ത്യയുടെ താരതമ്യേന കര്‍ശനമല്ലാത്ത വിസ സംവിധാനത്തിന്റെ ദുരുപയോഗം തടയുക എന്നതും ബില്‍ ലക്ഷ്യമിടുന്നു. വിദേശ പൗരന്മാരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ഉത്തരവാദിത്വം സ്ഥാപനങ്ങളില്‍ ചുമത്തുന്നതിലൂടെയും നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴകള്‍ ചുമത്തുന്നതിലൂടെയും നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കുന്നവരെയും അതിന് സഹായിക്കുന്നവരെയും തടയാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
advertisement
ദീര്‍ഘകാല താമസത്തിനുള്ള പിന്‍വാതിലായി വിദേശികള്‍ മെഡിക്കല്‍, ടൂറിസ്റ്റ് വിസകള്‍ ദുരുപയോഗം ചെയ്യുന്നതോ ദീര്‍ഘകാല താമസത്തിനുള്ള ഒരു പിന്‍വാതിലായി അവ ഉപയോഗിക്കുന്നതോ ആയ സംഭവങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
നിയമപരമായി വരുന്ന വിദേശികളെയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അര്‍ത്ഥവത്തായ സംഭാവന നല്‍കുന്നവരെ ചെയ്യുന്നവരെയും ഇന്ത്യ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ രഹസ്യമായി പ്രവേശിക്കുന്നവരെയോ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയോ ഇന്ത്യയിലേക്ക് കടക്കുന്നത് അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുന്നതിനിടെ വ്യക്തമാക്കി. ഇന്ത്യ ഒരു ധര്‍മശാല(ലോഡ്ജ്) അല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബിസിനസ്, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയ്ക്കായി ഇന്ത്യയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവര്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. ''കുടിയേറ്റമെന്നത് ഒരു പ്രത്യേക വിഷയമല്ല. രാജ്യത്തിന്റെ പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ സുരക്ഷയുടെ ഭാഗമായി രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആരാണ് പ്രവേശിക്കുന്നതെന്ന് അറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്നവരെ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ല,'' അദ്ദേഹം പറഞ്ഞു.
അടുത്ത നടപടി എന്ത്?
മാര്‍ച്ച് 27ന് ലോക്‌സഭ പാസാക്കിയ ബില്‍ അടുത്തദിവസം തന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബില്‍ അതേ പടി പാസാക്കാനും ഭേദഗതികള്‍ നിര്‍ദേശിക്കാനും നിരസിക്കാനുമുള്ള സാധ്യതയുണ്ട്. രാജ്യസഭ ഈ ബില്‍ അതേപടി പാസാക്കുകയാണെങ്കില്‍ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. വൈകാതെ നിയമമായി മാറുകയും ചെയ്യും. രാജ്യസഭ ഭേദഗതികള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ബില്‍ പുനഃപരിശോധനയ്ക്കായി ലോക്‌സഭയിലേക്ക് തിരികെ അയയ്ക്കും. രാഷ്ട്രപതിക്ക് അയയ്ക്കുന്നതിന് മുമ്പായി ഇരുസഭകളും ബില്‍ പാസാക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ നിയമം പ്രാബല്യത്തില്‍ വരുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയും അത് നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്യും.
മുന്നിലുള്ള വഴി
ഇന്ത്യയുടെ കുടിയേറ്റഭരണ സംവിധാനം ആധുനികവത്കരിക്കുന്നതില്‍, പ്രത്യേകിച്ച് ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കയും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് കണക്കാക്കുന്നു. ഇത് നടപ്പിലാക്കിയാല്‍ നിയമാനുസൃത യാത്രക്കാര്‍ക്കും കുടിയേറ്റ ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമനിര്‍വഹണ ഏജന്‍സികള്‍ക്കും കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും ഉത്തരവാദിത്വമുള്ളതുമായ ഒരു സംവിധാനം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025; ഇന്ത്യയുടെ സുരക്ഷയ്ക്കും വിസ സംവിധാനത്തിലും നേട്ടമാകുന്നതെങ്ങനെ?
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement