ന്യൂഡൽഹി: ഇത്തവണത്തെ ജി20 ഉച്ചകോടി സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിലാണ് ആരംഭിക്കുന്നത്. പ്രധാന ഉച്ചകോടിയ്ക്ക് മുമ്പ് 70 ലധികം മീറ്റിംഗുകൾക്ക് ഇന്ത്യ വേദിയാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അടുത്ത മാസം ജമ്മു കശ്മീരിലെ ശ്രീനഗറിൽ ജി20 രാജ്യങ്ങളുടെ മീറ്റിംഗ് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കെവാഡിയ, ഹംപി, ഋഷികേശ്, മഹാബലിപുരം എന്നിവിടങ്ങളിലും യോഗങ്ങൾ ചേരും.
ജമ്മു കശ്മീരിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മീറ്റിംഗാണ് സംഘടിപ്പിക്കുക. മെയ് 22 മുതൽ 24 വരെയാണ് ഇവിടെ യോഗം നടക്കുക. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതിന് ശേഷം ജമ്മുവിലെ സ്ഥിതി സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ പരിപാടിയിലൂടെ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ശ്രീനഗർ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. 2022ൽ 1.84 കോടി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തിയത്. ജി20 പ്രതിനിധികളെ ശ്രീനഗർ മുഴുവൻ ചുറ്റിക്കാണിക്കുമെന്നും പരിപാടിയ്ക്ക് മുമ്പ് തന്നെ നഗരം മനോഹരമാക്കുമെന്നും അധികൃതർ പറഞ്ഞു.
ജൂൺ 19 മുതൽ 21 വരെ ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന വ്യാപാര നിക്ഷേപ മീറ്റിംഗാണ് മറ്റ് പ്രധാനപ്പെട്ട മീറ്റിംഗുകളിലൊന്ന്. ജൂലൈ 10 മുതൽ 12 തീയതികളിൽ കർണ്ണാടകയിലെ ഹംപിയിലാണ് മൂന്നാമത്തെ ഷെർപ മീറ്റിംഗ് നടക്കുന്നത്. സ്മാരകങ്ങളാൽ സമൃദ്ധമാണ് ഹംപി. യുനെസ്‌കോ ഹെറിറ്റേജ് പട്ടികയിലുൾപ്പെട്ട പ്രദേശങ്ങളും ഇവിടെയുണ്ട്. മുമ്പ് നടന്ന രണ്ട് ഷെർപ മീറ്റിംഗുകൾ ഉദയ്പൂരിലും കുമരകത്തുമായിരുന്നു.
ജൂൺ 26 മുതൽ 28 വരെ ഋഷികേശ് നഗരത്തിൽ ജി20 ഇൻഫ്രാസ്‌ട്രെക്ചർ വർക്കിംഗ് ഗ്രൂപ്പിന്റെ മീറ്റിംഗ് നടക്കും. മഹാബലിപുരം ജൂൺ 19 മുതൽ 21 വരെ ജി20 സുസ്ഥിര ധനകാര്യ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്നതാണ്. വാരണാസി, ഗോവ, പൂനെ, ഇൻഡോർ, ചെന്നൈ, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് മറ്റ് മീറ്റിംഗുകൾ നടക്കുക. ജി20 ഉച്ചകോടി സെപ്റ്റംബർ 9, 10 തീയതികളിലാണ് ന്യൂഡൽഹിയിൽ നടക്കുക.
ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗം മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ കുമരകത്തു നടന്നിരുന്നു. ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കന്ത് അധ്യക്ഷനായിരുന്നു. ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികൾ പങ്കെടുത്ത നാലു ദിവസത്തെ സമ്മേളനത്തിൽ, ജി20 യുടെ സാമ്പത്തിക-വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: G20 Summit, India