മരിയ ഷക്കീല്‍
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ കേന്ദ്രസർക്കാരിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്തലാഖിനെ കുറ്റകരമാക്കിയത് മുഖ്യമന്ത്രി എതിർക്കുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണ് എന്നു പറഞ്ഞ ഗവർണർ എൺപതുകളുടെ മധ്യത്തിൽ മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി നടത്തിയ ഷാബാനോ കേസിൽ കമ്യൂണിസ്റ്റ് നേതാവ് ഇ എം എസ് നമ്പൂതിരിപ്പാട് തനിക്ക് പരിപൂർണ പിന്തുണ നൽകിയ കാര്യവും അനുസ്മരിച്ചു. ഇന്ന് ഇടതു പാർട്ടികൾ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് എന്നു കുറ്റപ്പെടുത്തിയ അദ്ദേഹം അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലനമാണ് എന്നും സിഎൻഎൻ ന്യൂസ്18ന് നൽകിയ എക്സ്ക്ലൂസിവ് അഭിമുഖത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പരാമർശം അറിവില്ലായ്മയുടെ അങ്ങേയറ്റമാണെന്ന് ഗവർണർ പറഞ്ഞു. മറ്റ് മതങ്ങളിലെ വിവാഹമോചനം സിവിൽ കേസായി കാണുമ്പോൾ മുസ്ലീം സമുദായത്തിന് മാത്രം അത് ക്രിമിനൽ കുറ്റമാണ് എന്ന പരാമർശത്തിന് എതിരെ ഗവർണർ ആഞ്ഞടിച്ചു .
“മുഖ്യമന്ത്രിയുടെ പരാമർശത്തിന് അജ്ഞതയുടെ ദുർഗന്ധമാണ്. മുത്തലാഖിനെ കുറിച്ച് ഖുറാനിൽ പരാമർശമില്ല. മുത്തലാഖ് സ്ത്രീകൾക്കെതിരായ അനീതിയാണ്, അത് സിവിൽ തർക്കമല്ല. ഇത് ഇസ്ലാമിക നിയമപ്രകാരം ശിക്ഷാർഹമാണ്.” എന്ന് സിഎൻഎൻ-ന്യൂസ് 18-നോട് ഗവർണർ പറഞ്ഞു.
തിങ്കളാഴ്ച കാസർകോട് സിപിഎം പ്രതിരോധ ജാഥ ഉദ്‌ഘാടനം ചെയ്യവേ ആയിരുന്നു പിണറായി വിജയൻ വിവാദ പരാമർശം നടത്തിയത്.
“കേന്ദ്രം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി.എല്ലാ മതങ്ങളിലും വിവാഹമോചനം നടക്കുന്നുണ്ട്. മറ്റുള്ളവയെല്ലാം സിവിൽ കേസുകളായാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇത് മുസ്ലീങ്ങൾക്ക് മാത്രം ക്രിമിനൽ കുറ്റമാകുന്നത്? വിവാഹമോചനം നടത്തുന്ന ഒരാൾ മുസ്ലീമാണെങ്കിൽ, അയാളെ ജയിലിൽ അയയ്ക്കാം,’ മുഖ്യമന്ത്രി പറഞ്ഞു.
മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ “കൂടുതൽ മാനുഷികം ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം “ഞാൻ 1986-ൽ മുത്തലാഖിനെതിരെ നിലപാട് സ്വീകരിച്ചു.പ്രതിപക്ഷം മുത്തലാഖ് നിരോധനത്തിനെതിരെ നിന്നു. ഇപ്പോൾ മുസ്ലീങ്ങൾക്കിടയിലെ വിവാഹമോചന നിരക്ക് 90 ശതമാനം കുറഞ്ഞു. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളെ രക്ഷിച്ചു.എന്നാൽ ഇടതുപക്ഷ നിലപാട് അധികാരത്തോടുള്ള ആർത്തിയാണ് കാണിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.