മൺസൂൺ (Monsoon) ആരംഭിച്ചതോടെ, ബിഹാറിൽ ഇടിമിന്നലേറ്റ് കഴിഞ്ഞയാഴ്ച 17 പേരാണ് മരിച്ചത്. ഭഗൽപൂർ ജില്ലയിൽ ആറ് മരണങ്ങളും വൈശാലി, ബങ്ക എന്നിവിടങ്ങളിൽ മൂന്ന് മരണങ്ങളും ഖഗാരിയയിൽ രണ്ട് മരണങ്ങളും മുൻഗർ, കതിഹാർ, മധേപുര, സഹർസ എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
മഴക്കാലത്ത് സാധാരണ സംഭവിക്കുന്ന ഒരു പ്രതിഭാസം ആയാണ് ഇടിമിന്നലിനെ പലരും കാണുന്നത്. ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായിട്ടാണ് പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതും. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തേക്കാളും ചുഴലിക്കാറ്റുകളേക്കാളും കൂടുതൽ അപകടങ്ങളും നിരവധി മരണങ്ങളും ഇടിമിന്നൽ മൂലം ഉണ്ടാകാറുണ്ട്. സർക്കാർ രേഖകൾ പ്രകാരം ഇടിമിന്നലേറ്റ് മരിച്ചവരിൽ 96 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്. മരിക്കുന്നവരിൽ ഭൂരിഭാഗവും കൃഷിയിടങ്ങൾ പോലുള്ള തുറന്ന സ്ഥലങ്ങളിൽ നിൽക്കുന്നവരോ അവിടെ ജോലി ചെയ്യുന്നവരോ ആണ്.
മിന്നൽ മൂലമുള്ള അപകടങ്ങളും മരണങ്ങളും സംബന്ധിച്ച 2020-2021 ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച് , 2020-നും 2021-നും ഇടയിൽ ഇടിമിന്നൽ മൂലം രാജ്യത്ത് 1,697 മരണങ്ങൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം മരണങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ''ഉത്തരേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങൾ ഞങ്ങൾക്ക് ഒരു വെല്ലുവിളി തന്നെയാണ്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലായി 1,500-ലധികം ആളുകൾ മിന്നലേറ്റ് മരിക്കുന്നു. ഇത് ഔദ്യോഗിക ഡാറ്റയാണ്. ഈ കണക്ക് ഇതിലും കൂടാനാണ് സാധ്യത'', റിപ്പോർട്ട് തയ്യാറാക്കുന്നതിന് സഹകരിച്ച ഏജൻസികളിലൊന്നായ ക്ലൈമറ്റ് റെസിലന്റ് ഒബ്സർവിംഗ് സിസ്റ്റംസ് പ്രൊമോഷൻ കൗൺസിലിൽ (Climate Resilient Observing Systems Promotion Council (CROPC)) ജീവനക്കാരനായ സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു.
2020-2021 വർഷത്തിൽ ബിഹാറിൽ 401, ഉത്തർപ്രദേശിൽ 238, മധ്യപ്രദേശിൽ 228, ഒഡീഷയിൽ 156 എന്നിങ്ങനെയാണ് ഇടിമിന്നലേറ്റുള്ള മരണങ്ങളുടെ കണക്ക്. റിപ്പോർട്ട് അനുസരിച്ച്, ഇടിമിന്നൽ മൂലമുള്ള അപകടങ്ങളിൽ രാജ്യത്ത് 34 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
സർക്കാർ ഏജൻസികളായ ലൈറ്റ്നിംഗ് റെസിലന്റ് കാമ്പെയ്ൻ ഇന്ത്യയും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ കണക്ക് കൂടാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. "രാജ്യത്ത് ഓരോ വർഷവും 2,000 നും 3,000 നും ഇടയിൽ പേർ മിന്നലേറ്റ് മരിക്കുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ശരിയായ കണക്കുകൾ ലഭ്യമല്ല" ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ പ്രൊഫസറും ചെയർമാനുമായിരുന്ന പ്രൊഫ. ഡോ. ജി.ആർ. നാഗഭൂഷണ പറഞ്ഞു. സർക്കാർ ഏജൻസികൾ വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ''മിന്നലേറ്റ് ഒരാൾ മരിച്ചാൽ, ആ കാരണം പരിശോധിക്കുന്ന ഡോക്ടർ തന്നെ അറിയിക്കണം. ഈ വിവരം ഒരു സർക്കാർ ഏജൻസിക്ക് നൽകുകയും വേണം'', നാഗഭൂഷണ കൂട്ടിച്ചേർത്തു.
ഇടിമിന്നൽ മൂലമുള്ള അപകടങ്ങൾ വർധിക്കാനുള്ള ഒരു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും വിദഗ്ധർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.