ജയ് മസൂംദാർ
രാജ്യസഭ കഴിഞ്ഞ മാസം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിനെച്ചൊല്ലി ചർച്ചകൾ സജീവമാകുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസമാണ് ലോക്‌സഭ ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിലെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളെ ചൊല്ലിയാണ് ഇപ്പോളത്തെ ഭൂരിഭാഗം ചർച്ചകളും. ബന്ദികളാക്കിയ ആനകളെ കൈമാറ്റം ചെയ്യാൻ അനുവദിക്കുന്ന ഇളവ്, ക്ഷുദ്രജീവികളെ പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് നൽകിയിട്ടുള്ള അധികാരം തുടങ്ങിയ കാര്യങ്ങളെ ചൊല്ലിയാണ് പ്രധാനമായും ചോദ്യങ്ങളുയരുന്നത്.
മുൻകാല നിയമങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
സ്വയരക്ഷയ്‌ക്കോ സ്വത്തുക്കളും വിളകളും സംരക്ഷിക്കുന്നതിനോ അല്ലാതെ, കാട്ടാനകളെ കൊല്ലുകയോ ബന്ദിയാക്കുകയോ ചെയ്യുന്നത് 1897-ൽ, ആന സംരക്ഷണ നിയമത്തിലൂടെ (Elephants’ Preservation Act) കേന്ദ്രം നിരോധിച്ചിരുന്നു. 1927-ൽ, ഇന്ത്യൻ ഫോറസ്റ്റ് ആക്റ്റ് ആനകളെ ‘കന്നുകാലി’കളുടെ ഗണത്തിൽ പെടുത്തി.
കാള, ഒട്ടകം, കഴുത, കുതിര, കോവർകഴുത എന്നിവയ്‌ക്കൊപ്പം ആനയെയും ഒരു വാഹനമായി കണക്കാക്കാമെന്ന് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ പറയുന്നു. ഇപ്പോഴും, അനന്തരാവകാശമായോ സമ്മാനമായോ നിയമപരമായി കൈവശം വെയ്ക്കാവുന്ന ഒരേയൊരു മൃഗം ആനയാണ്.
Also read-‘മുഹമ്മദ് റിയാസും യൂത്ത് ലീഗും താലിബാൻ വക്താക്കളോ?’ വി.മുരളീധരൻ
2003-ൽ, വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 3യിലൂടെ, വന്യജീവികളെ ബന്ധികളാക്കുന്നതും ബന്ധപ്പെട്ട ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ വാണിജ്യപരമല്ലാതെയുള്ള ആവശ്യങ്ങൾക്കായി അവയെ കൈമാറ്റം ചെയ്യുന്നതും കേന്ദ്രം നിരോധിച്ചു. എന്നാൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള ഒരു വ്യക്തിക്ക് ആനയെ കൈമാറ്റം ചെയ്യുന്നതിനോ കൊണ്ടുപോകുന്നതിനോ ഈ വകുപ്പ് ബാധകമെല്ലെന്നും സംസ്ഥാന സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ലഭിച്ചാൽ ഇത്തരത്തിലുള്ള കൈമാറ്റങ്ങൾ സാധ്യമാണെന്നും 2021 ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതിയിലൂടെ സർക്കാർ ഉത്തരവിറക്കി. എന്നാൽ വിവിധ മൃഗസംരക്ഷണ ഗ്രൂപ്പുകളും കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയും ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ഇത്തരം കൈമാറ്റങ്ങളും കൊണ്ടുപോകലുകളും മതപരമായ ആവശ്യങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും അവർ സർക്കാരിനോട് ശുപാർശ ചെയ്തു. തുടർന്നാണ് സർക്കാർ ഈ ഇളവ് പരിഷ്കരിച്ചത്. ”ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉള്ള ഒരാൾക്ക്, മതപരമായ ആവശ്യങ്ങൾക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ ആനയെ കൈമാറ്റം ചെയ്യാനോ കൊണ്ടുപോകാനോ സാധിക്കും” എന്നാണ് പുതിയ ഭേദഗതിയിൽ പറയുന്നത്.
പുതിയ ഭേദഗതി കച്ചവടക്കാർ മുതലെടുക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ഭേദഗതിയിലെ “മറ്റെന്തെങ്കിലും ഉദ്ദേശം” എന്ന ക്ലോസ് ആനക്കച്ചവടക്കാരെ ശാക്തീകരിക്കുകയും വാണിജ്യ ഇടപാടുകൾ കൂടുകയും വന്യജീവികളെ പിടികൂടി ബന്ദികളാക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ആനകളെ പരിപാലിക്കുന്നിതനുള്ള ചെലവ് താങ്ങാൻ കഴിയാത്ത ഉടമകളുണ്ടെന്നും അവർക്കായി നിയമം യാതൊന്നും ചെയ്യുന്നില്ലെന്നും വിമർശകർ പറയുന്നു. അത്തക്കാർക്ക്, തങ്ങളുടെ ആനകളെ പരിപാലിക്കാൻ കഴിയുന്ന ആളുകൾക്ക് അവയെ എളുപ്പത്തിൽ കൈമാറ്റം ചെയ്യാൻ സാധിക്കണമെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
ക്ഷുദ്രജീവികളെ സംബന്ധിക്കുന്ന നിയമം
വന്യജീവികളുടെ ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശം എത്രത്തോളമാണെന്ന് ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. നിരവധി സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള ലക്ഷക്കണക്കിന് കർഷകരുടെ ജീവനെയും ഉപജീവന മാർഗങ്ങളെയുമാണ് ഇത് ബാധിക്കുന്നത്. 1972 ൽ വന്യജീവിസംരക്ഷണ നിയമ ഭേദഗതിയിലൂടെ പഴം തീനി വവ്വാലുകൾ, കാക്കകൾ, എലികൾ തുടങ്ങിയ ജീവികളെ രോഗങ്ങൾ പടർത്തുകയോ വിളകൾ നശിപ്പിക്കുകയോ ചെയ്യുന്ന ജീവികളുടെ കൂട്ടത്തിൽ പെടുത്തിയിരുന്നു. ഈ ലിസ്റ്റിന് പുറത്തുള്ള ജീവികളെ രണ്ട് പ്രത്യേക സാഹചര്യങ്ങളിൽ കൊല്ലാനും നിയമത്തിൽ അനുവാദം നൽകിയിരുന്നു.
വന്യ ജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 62 ൽ ഉയർന്ന നിയമ പരിരക്ഷയുള്ള മൃഗങ്ങളായ കടുവ, ആന തുടങ്ങിയവയെ അതാതു പ്രദേശത്തിന്റെ സാഹചര്യമനുസരിച്ച് ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. സെക്ഷൻ 11 പ്രകാരം, മനുഷ്യ ജീവന് വെല്ലുവിളി ഉയർത്തുന്നു എന്നു മനസിലായാൽ ഒരു മൃഗത്തെ നിയമപരിരക്ഷ പരിഗണിക്കാതെ തന്നെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുവാദം നൽകാവുന്നതാണ്. 1991-ലെ ഈ നിയമത്തിൽ ഭേദഗതി വരുന്നതു വരെ സംസ്ഥാന സർക്കാരുകൾ സെക്ഷൻ 62 പ്രകാരം തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. സെക്ഷൻ 11 പ്രകാരം, സംസ്ഥാനങ്ങൾക്ക് ചില മൃഗങ്ങളെ കൊല്ലാൻ മാത്രമേ സംസ്ഥാനങ്ങൾക്ക് അധികാരമുള്ളൂ.
സമീപ വർഷങ്ങളിൽ, സെക്ഷൻ 62 പ്രകാരമുള്ള അധികാരം ഉപയോഗിച്ച്, മതിയായ ശാസ്ത്രീയ വിലയിരുത്തലുകളില്ലാതെ ചില ജീവികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിക്കുന്നുണ്ട്. ഉദാഹരണത്തിന്, 2015-ൽ ബീഹാറിലെ 20 ജില്ലകളിൽ നീൽഗായി (nilgai) മൃഗത്തെ ഒരു വർഷത്തേക്ക് ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിരുന്നു. വലിയ തോതിലുള്ള കാർഷിക നാശം ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 2019-ൽ ഷിംല മുനിസിപ്പാലിറ്റിയിൽ റീസസ് മക്കാക്ക് (Rhesus macaque) വിഭാഗത്തിൽ പെട്ട കുരങ്ങുകളെയും ക്ഷുദ്ര ജീവികളായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ ഒരു വർഷത്തേക്ക് ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ശുപാർശ, കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം വീണ്ടും വീണ്ടും തള്ളിക്കളയുകയാണ് ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടുപന്നികളുടെ ആക്രമണത്തെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചെങ്കിലും ഈ വിഷയത്തിൽ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
വനത്തിനുള്ളിൽ ആവശ്യത്തിന് ഭക്ഷണമില്ലാത്തത് കൊണ്ടോ നെല്ല്, കരിമ്പ്, ചോളം പോലെയുള്ള ഭക്ഷ്യവസ്തുക്കൾ ധാരാളമായി ഉള്ളതുകൊണ്ടോ ആണ് വന്യജീവികൾ ഇത്തരം കൃഷിസ്ഥലങ്ങളെ ലക്ഷ്യമിടുന്നത്. രണ്ട് വഴികളാണ് ഈ പ്രശ്നം പരിഹരിക്കാനായി മുന്നിനുള്ളത്. വൈദ്യുത വേലികൾ സ്ഥാപിച്ച് വന്യജീവികളെ തടയുന്നതാണ് ആദ്യത്തെ വഴി. വനത്തിനുള്ളിൽ മതിയായ ഭക്ഷണം ഇല്ലെങ്കിൽ അവ പട്ടിണിയാകുകയും കാലക്രമേണ വംശനാശം സംഭവിക്കുകയും ചെയ്യും. വനങ്ങൾ വേലി കെട്ടിയ മൃഗശാലകൾ മാത്രമായി മാറുകയും ചെയ്യും.
ബഫർ സോണുകൾ സൃഷ്ടിക്കുക എന്നതാണ് രണ്ടാമത്തെ വഴി. കാടിന്റെ തൊട്ടടുത്ത് കൃഷി ചെയ്യാതിരിക്കുക, ഭക്ഷ്യയോഗ്യമല്ലാത്ത വിളകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതുകൊണ്ടും പ്രശ്നം തീരില്ല. ബഫർ സോൺ മേഖലകളിൽ പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാം ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഈ വിഷയത്തിൽ കൃത്യമായ ഒരു നിയമത്തിന്റെ അഭാവം ഉള്ളിടത്തോളം കാലം വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ നിന്ന് കർഷകർ ഉടനെയൊന്നും പിന്തിരിയില്ല. ഈ പ്രവണത നീണ്ടു പോയാൽ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവികളുടെ നാശത്തിനും അത് കാരണമാകും. ശാസ്ത്രീയമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപനമാണ് അധികാരികൾ ഇവിടെ സ്വീകരിക്കേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.