ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഗവേഷണ കേന്ദ്രങ്ങളിൽ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പ്രകീർത്തിച്ച് മുതിർന്ന കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ്മ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊറോണ യോദ്ധാക്കളുടെ ആദരവ് ഉയര്‍ത്തുന്നതാണെന്ന് ട്വിറ്ററിൽ ആനന്ദ് ശര്‍മ്മ പറഞ്ഞു.
അതേസമയം ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. ട്വീറ്റിലെ ഒരു വരി ആശയകുഴപ്പമുണ്ടാക്കുന്നതാണെന്നായിരുന്നു ശർമ്മ പറഞ്ഞത്. താൻ പറഞ്ഞത് മറ്റൊരു ഉദ്ദേശത്തോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച വാക്സിൻ ഗവേഷണ കേന്ദ്രങ്ങൾ അഭിമാനകരമായ നേട്ടത്തിലെത്തുമെന്നും ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ യൂണിറ്റുകളായി മാറുമെന്നും അദ്ദേഹം പുതിയ ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വാക്‌സിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സൈഡസ് കാഡില എന്നീ ഗവേഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. കര്‍ഷക സമരം ശക്തിയാർജ്ജിച്ച സമയത്ത് ഗവേഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചിരുന്നു. എന്നാൽ അതിനിടെയാണ് ആനന്ദ് ശര്‍മ്മയുടെ പ്രശംസ എന്നത് ശ്രദ്ധേയമാണ്.
Regretting the error in our earlier tweet where the lines got misplaced, resulting in some avoidable confusion. The original tweet reads as follows. pic.twitter.com/hrhD2me519
ഗവേഷണ കേന്ദ്രങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വാക്‌സിന്‍ ഗവേഷണ രംഗത്തുള്ള ശാസ്ത്രജ്ഞർക്കുള്ള അംഗീകാരമാണെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന യോദ്ധാക്കളുടെ അന്തസ്സ് ഉയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ നടപടി. ഇത് രാജ്യത്തിന് ഒരിക്കല്‍ കൂടി ഉറപ്പ് നല്‍കുന്നതാണെന്നും ആനന്ദ് ശര്‍മ്മ ട്വീറ്റ് ചെയ്തു.
കോൺഗ്രസ് പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് ആനന്ദ് ശർമ്മ. അതുകൊണ്ടുതന്നെ കപിൽ സിബൽ ഉൾപ്പടെയുള്ള വിമതനേതാക്കൾക്കൊപ്പമാണ് ആനന്ദ് ശർമ്മ. പ്രധാനമനന്ത്രിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ആനന്ദ് ശർമ്മയുടെ ട്വീറ്റ് പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.