ഇ ആർ രാഗേഷ്
നവംബർ നാലിനു നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു അഞ്ചു ദിവസം മുൻപ് ഗുജറാത്തിൽ ഒരു വൻ ദുരന്തമുണ്ടായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 135 പേരുടെ മരണത്തിന് ഇടയാക്കിയ മോർബി തൂക്കുപാല ദുരന്തം. സ്വാഭാവികമായും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകേണ്ട വിഷയം. എന്നാൽ അത് സംസ്ഥാനതലത്തിൽ ചർച്ചയായില്ലെന്ന്
മാത്രമല്ല അപകടം നടന്ന മോർബി നിയമസഭാ മണ്ഡലത്തിൽ പോലും ബിജെപിയുടെ പ്രകടനത്തെ ബാധിച്ചില്ല. ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതീയ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
അമൃതീയയെ തുണച്ചത് രക്ഷാപ്രവർത്തനം
1995, 1998, 2002, 2007, 2012 നിയമസഭ തെരെഞ്ഞെടുപ്പുകളിൽ മോർബി നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് കാന്തിലാൽ അമൃതീയ ആയിരുന്നു. 2017 ലും വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ കാന്തിലാൽ അമൃതീയ പക്ഷേ കോൺഗ്രസ് സ്ഥാനാർഥി ബ്രിജേഷ് മെർജയോട് തോറ്റു. ബ്രിജേഷ് മെർജയാകട്ടെ 2019 ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു തൊഴിൽ, പഞ്ചായത്ത് മന്ത്രിയായി. ഇതോടെ കാന്തിലാൽ അമൃതീയയുടെ സാധ്യത അടഞ്ഞു. ബ്രിജേഷ് മെർജ വീണ്ടും മോർബി മണ്ഡലത്തിൽ സീറ്റ് ഉറപ്പിച്ചു നിൽക്കെയാണ് മോർബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലം തകർന്നു വീണു വൻ ദുരന്തം ഉണ്ടാകുന്നത്.
അപകടം നടന്നപ്പോൾ ലൈഫ് ട്യൂബുമായി കാന്തിലാൽ അമൃതീയ രക്ഷപ്രവർത്തനത്തിനായി നദിയിലേക്ക് ഇറങ്ങി..ലൈഫ് ട്യൂബിട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ അമൃതീയയുടെ വീഡിയോകളും ഫോട്ടോകളും നവമാധ്യമങ്ങളിൽ നിറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷയെയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും ടാഗ് ചെയ്ത് വീഡിയോ അമൃതീയ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. താൻ സ്ഥലത്തുണ്ടെന്നും അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അമൃതീയ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
സ്ഥാനാർഥി പട്ടിക വന്നപ്പോൾ സിറ്റിംഗ് എംഎൽഎ പുറത്ത്
അപകടത്തിന്റെ നടുക്കം മാറുംമുൻപേ നവംബർ പത്തിനു ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നു. 160 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയിൽ മോർബിയും ഉണ്ടായിരുന്നു. 38 സിറ്റിംഗ് എംഎൽഎമാരെ മാറ്റിയപ്പോൾ മോർബിയിൽ സീറ്റ് ഉറപ്പിച്ച മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ബ്രിജേഷ് മെർജയും പട്ടികയ്ക്ക് പുറത്തായി. അതുവരെ പരിഗണനയിൽ പോലും ഉണ്ടാകാതിരുന്ന കാന്തിലാൽ അമൃതീയ രക്ഷപ്രവർത്തനത്തിൽ പങ്കാളിയായി എന്ന ഒറ്റകാരണം കൊണ്ടു പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു.മോർബി ദുരന്തം തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടാക്കുമായിരുന്ന തിരിച്ചടി മുന്നിൽ കണ്ടായിരുന്നു ബിജെപി നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം.
મોરબીમાં ઝુલતા પુલની દુર્ઘટના ખુબ જ કમનસીબ છે. હું સ્થળ પર જ છું. સૌને નમ્ર અપીલ કે આ દુઃખની ઘડીમાં આપણે સૌ સાથે મળી શક્ય તેટલા લોકોને મદદરૂપ થઈએ.
નોંધ:જે જગ્યાએ બચાવ કાર્ય ચાલુ છે ત્યા ખોટી ભીડ ના કરીએ જેથી રાહતકાર્યમાં કોઈ અડચણ ના આવે.@narendramodi @AmitShah @Bhupendrapbjp pic.twitter.com/s5HG2ZY0zt
— Kantilal Amrutiya (@Kanti_amrutiya) October 30, 2022
മോർബിയിലെ രക്ഷപ്രവർത്തകന് ഒരു വോട്ട് എന്നതായിരുന്നു മണ്ഡലത്തിൽ ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം. അമൃതീയയുടെ സ്ഥാനാർഥിത്വം ബിജെപിയ്ക്ക് ഗുണം ചെയ്തു. കോൺഗ്രസ് സ്ഥാനാർഥി ജയന്തിലാൽ പട്ടേലിനെയും ആംആദ്മി പാർട്ടിയുടെ പങ്കജ് ജയന്തിലാലിനെയും ബഹുദൂരം പിന്നിലാക്കി അമൃതീയ വലിയ വിജയം നേടി.. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ മുഴുവൻ സ്വാധീനിക്കുമായിരുന്ന വിഷയമാണ് അമൃതീയയുടെ സ്ഥാനാർഥിത്വത്തിലൂടെ ബിജെപി മറികടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.