Surrogacy | നവജാതശിശുവിനെ ജയിലില്‍ നിന്ന് വിട്ടു തരണമെന്ന് മാതാപിതാക്കള്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
വാടക ഗർഭധാരണം സംബന്ധിക്കുന്ന നിയമമനുസരിച്ച്, ശിശുവിന് ജന്മം നൽകിയ അമ്മക്കൊപ്പം നിശ്ചിത ദിവസം നവജാത ശിശു കഴിയേണ്ടതുണ്ട്.
വാടക അമ്മയോടൊപ്പം (Surrogate Mother) ജയിലിൽ പോകാതിരിക്കാൻ നവജാത ശിശുവിനെ വിട്ടു തരണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് ബയോളജിക്കൽ മാതാപിതാക്കൾ (Biological Parents). രാജസ്ഥാനിലെ അജ്മീർ സ്വദേശികളായ ദമ്പതികൾ ഒരു വർഷം മുൻപാണ് വാടക ഗർഭ ധാരണം തിരഞ്ഞെടുത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് വാടക അമ്മക്കെതിരെ പോലീസ് കേസെടുത്തു. കേസിൽ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്യുകയും കസ്റ്റഡിയിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.
രണ്ട് ദിവസം മുൻപാണ് അസർവ സിവിൽ ഹോസ്പിറ്റലിൽ ഈ സ്ത്രീ വാടക ഗർഭധാരണത്തിലൂടെ പെൺകുട്ടിക്ക് ജന്മം നൽകിയത്. കുഞ്ഞിനെ അവളുടെ ബയോളജിക്കൽ മാതാപിതാക്കൾക്ക് ഇപ്പോഴേ വിട്ടു കൊടുക്കാൻ വാടക അമ്മ തയ്യാറുമാണ്. എന്നാൽ, വാടക ഗർഭധാരണം സംബന്ധിക്കുന്ന നിയമമനുസരിച്ച്, ശിശുവിന് ജന്മം നൽകിയ അമ്മക്കൊപ്പം നിശ്ചിത ദിവസം നവജാത ശിശു കഴിയേണ്ടതുണ്ട്, അതായത്, ഈ സ്ത്രീ ജയിലിൽ കഴിയുമ്പോൾ കുഞ്ഞും അവർക്കൊപ്പം കഴിയേണ്ടിവരും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
advertisement
ബയോളജിക്കൽ മാതാപിതാക്കളുടെ ഹർജി പരിഗണിച്ച് ഉടൻ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. ജനിച്ചയുടൻ കുട്ടിയുടെ സംരക്ഷണം പിതാവിന് കൈമാറണമെന്നായിരുന്നു ഉടമ്പടിയിൽ പറഞ്ഞിരുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വാടക അമ്മ ജയിലിൽ പോകുമ്പോൾ തങ്ങളുടെ കുഞ്ഞ് എന്തിന് അവളോടൊപ്പം ജയിലിൽ പോകണം, എന്നും ഹർജിക്കാരൻ ചോദിച്ചു.
കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗോമതിപൂർ പോലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. അഹമ്മദാബാദ് സെൻട്രൽ ജയിൽ അഡ്മിനിസ്ട്രേഷനും അടിയന്തര നോട്ടീസ് അയച്ചിട്ടുണ്ട്. കുഞ്ഞിന്റെ സംരക്ഷണം കൈമാറാൻ തയ്യാറാണെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ വാടക അമ്മക്കും ഹൈക്കോടതി നിർദേശം നൽകി.
advertisement
വാടകഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു. കുഞ്ഞിനെ സ്വീകരിക്കുന്ന ദമ്പതികള്‍ ഗര്‍ഭധാരണം നടത്തുന്ന സ്ത്രീയുടെ പേരില്‍ 36 മാസത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് വാടക ഗർഭധാരണ നിയമത്തിൽ നടത്തിയ ഭേദഗതിയിലൂടെ കേന്ദ്രം അറിയിച്ചത്. ഗര്‍ഭം ധരിക്കുമ്പോഴും അത് കഴിഞ്ഞും ഉണ്ടാകാവുന്ന എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും ചികിത്സ തേടാന്‍ കഴിയുന്ന അത്രയും തുകയ്ക്ക് ആയിരിക്കണം ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ വാടകഗര്‍ഭധാരണത്തിന് ശ്രമിക്കാന്‍ പാടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
advertisement
1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ആക്ട് അനുസരിച്ച്, വാടകഗര്‍ഭധാരണം നടത്തിയ സ്ത്രീയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താനും അവകാശമുണ്ട്. വാടകഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ക്ലിനിക്കുകളിലെ ജീവനക്കാര്‍ പാലിക്കേണ്ട കാര്യങ്ങളും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും നിര്‍ദ്ദേശമുണ്ട്. വാടകഗര്‍ഭധാരണം നടത്തുന്ന സ്ത്രീ നല്‍കേണ്ട സമ്മതപത്രത്തിന്റെ മാതൃകയും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2022 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Surrogacy | നവജാതശിശുവിനെ ജയിലില്‍ നിന്ന് വിട്ടു തരണമെന്ന് മാതാപിതാക്കള്‍