ഐതീഹ്യപ്പെരുമയിൽ ജഡയൻകാവ് ദേവീക്ഷേത്രം; കൊട്ടാരക്കരയിലെ നാഗചൈതന്യം ഉറങ്ങുന്ന കാവ്
Last Updated:
മീനമാസത്തിലെ ഭരണി നാളിലാണ് ദേവിയുടെ തിരുവുത്സവം ക്ഷേത്രത്തിൽ നടക്കുന്നത്.
advertisement
ആലുവ പറബൂർ മനയിലെ ഉണ്ണി നമ്പൂതിരി താൻ സർപ്പദംശനമേറ്റ് മരിക്കുമെന്ന പേടിയിൽ വിവിധ ക്ഷേത്രങ്ങളിൽ ഭജനമിരുന്നിരുന്നു. ശിവപ്രീതിയ്ക്കയി മഹാദേവ ക്ഷേത്രങ്ങൾ ദർശനം നടത്താനും ഉണ്ണി നമ്പൂതിരി തീരുമാനിക്കുകയുണ്ടായി. പടിഞ്ഞാറോട്ട് ദർശനമായി വാണരുളുന്ന ശിവ പെരുമാളിൻ്റെ ആലയം സർപ്പദംശനം അകറ്റാനായി ഭജനമിരിക്കാൻ പറ്റിയ ഇടമാണെന്ന് ഉണ്ണി നമ്പൂതിരി തിരിച്ചറിഞ്ഞു. അങ്ങനെയാണ് കൊട്ടാരക്കര മഹാദേവക്ഷേത്രം തിരഞ്ഞെടുക്കുകയും ഇവിടെയെത്തി 41 നാൾ ഭജനം പാർക്കുകയും ചെയ്തത്.
advertisement
ഒരുനാൾ ഉണ്ണി നമ്പൂതിരി സന്ധ്യാവന്ദനം നടത്തുവാനായി തീർത്ഥ സ്നാനത്തിനുവേണ്ടി പൂർവ്വ ഭാഗത്തെ തീർഥകുളത്തിലേക്ക് ഇറങ്ങി. കുളപ്പടവിലെത്തിയ ഉണ്ണി നമ്പൂതിരിയെ ദംശിക്കാൻ അവിടെ ജഡാരൂഢനായ സർപ്പം കാത്തു നിന്നു. തൻ്റെ അന്ത്യം വിധി പോലെ വന്നു ഭവിക്കുമെന്നും അതിനെ ത്രാണനം ചെയ്യുകയല്ലാതെ നിർവ്വാഹമില്ലെന്നും തിരിച്ചറിഞ്ഞ നമ്പൂതിരി കൈലാസനാഥനെ അഭയം പ്രാപിക്കുവാൻ തീരുമാനിച്ചു.
advertisement
ഓം നമശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരു വിട്ടുകൊണ്ട് ഉണ്ണി നമ്പൂതിരി ക്ഷേത്രത്തിൻ്റെ പശ്ചിമഭാഗത്തെ ആനക്കുട്ടിലിൽ ദണ്ഡനമസ്കാരം നടത്തി ശാന്തനായി കിടന്നു. ഉണ്ണി നമ്പൂതിരിയുടെ കണങ്കാലിൽ സർപ്പം കൊത്താനായി തുനിഞ്ഞതോടെ വൈകുണ്ടത്ത് നിന്ന് എത്തിയ ഗരുഡൻ ഉരഗത്തെ കൊത്തിയെടുത്ത് പറന്നതായാണ് ഐതിഹ്യം. ജീവൻ വെടിഞ്ഞ സർപ്പത്തിൻ്റെ ഉടൽ ശിവക്ഷേത്രത്തിന് പുറത്തുള്ള കാവിലും ശിരസ്സ് തൊട്ടടുത്തുള്ള പ്രദേശത്തും പതിച്ചു. പണ്ഡിതശ്രേഷ്ഠനായ മേക്കോട്ട് തിരുമേനിയുടെ അകകണ്ണിൽ ദേവി പ്രത്യക്ഷപ്പെടുകയും, ആയത് നാഗ കന്യക ചൈതന്യ പ്രഭാവമാണെന്ന് അറിയിക്കുകയും ചെയ്തു. സർപ്പത്തിൻ്റെ ശിരസ് പതിച്ച സ്ഥലത്തെ ജ്യോതിർവലയം നാഗകന്യക ചൈതന്യ പ്രഭാവമാണെന്ന വിശ്വാസത്താൽ കൃഷ്ണശിലയിലേക്ക് ആവാഹിച്ച് പ്രതിഷ്ഠ നടത്തി.
advertisement
ദേവഹിതമനുസരിച്ച് മേക്കാട്ട് തിരുമേനി നാഗകന്യകയെ ജ്യോതിർവലയം കണ്ടഭാഗത്ത് തന്നെ പ്രതിഷ്ടിച്ചു. ജഡാരൂഢനായ പന്നഗശ്രേഷ്ഠൻ്റെ ശിരസ് പതിച്ച കാവ് എന്നർത്ഥം വരുന്ന ജഡയൻകാവ് പിന്നീട് ആ പേരിൽ തന്നെ അറിയപ്പെട്ടു. പിന്നീട് ഭക്തജനങ്ങളുടെ പ്രാർത്ഥനയാൽ നാഗകന്യക ചൈതന്യം ദേവി ചൈതന്യമായും, ശൈവ - വൈഷ്ണവ സർപ്പ കുടുംബവും ഭക്തജനങ്ങൾക്ക് ഐശ്വര്യ പ്രദായകരായി നിലകൊള്ളുന്നു. മഹാഗണപതിയും നവഗ്രഹ പ്രതിഷ്ഠയും ഉള്ള ഈ ക്ഷേത്രം ദൂരദേശത്തുനിന്ന് പോലും ഭക്തജനങ്ങളെ അനുഗ്രഹ പ്രീതിക്കായി ക്ഷേത്രാങ്കണത്തിലേക്ക് എത്തിക്കുന്നു.
advertisement
മീനമാസത്തിലെ ഭരണി നാളിലാണ് ദേവിയുടെ തിരുവുത്സവം ക്ഷേത്രത്തിൽ നടക്കുന്നത്. കന്നി മാസത്തിൽ വിശേഷാൽ ആയില്യമായും കൊണ്ടാടുന്നു. സർപ്പ ദോഷനിവാരണത്തിനായി ആയില്യപൂജയും നൂറും പാലും എല്ലാം മലയാള മാസത്തിലെ ആയില്യം നാളിലും ആഘോഷപൂർവ്വം നടത്തപ്പെടുന്നുണ്ട്. ഇവയ്ക്ക് പുറമേ നവഗ്രഹ പൂജയും, നിരാഞ്ജനവും, ചന്ദ്രന് പാലഭിഷേകവും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. ദേവി പ്രീതിക്കായി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടന്നുവരുന്നു. ബൊമ്മ കൊലുവും, ദീപാരാധനയും കണ്ട് തൊഴാൻ ഭക്തർ ഇവിടേക്ക് എത്തുന്നു.
advertisement
പ്രദേശത്തെ ഭക്തജനങ്ങളിൽ വായനാശീലം വളർത്തുവാനും, വിദ്യാർത്ഥികളിൽ പഠന സഹായത്തിനും വേണ്ടി 4,000 ത്തിലധികം പുസ്തകങ്ങൾ അടങ്ങുന്ന ഗ്രന്ഥശാല ക്ഷേത്രവളപ്പിൽ പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്ര ഭരണസമിതിയുടെയും, മാതൃസമിതിയുടെയും, ഭക്തജന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ മതപാഠശാലയും നടന്നുവരുന്നു. കൂടാതെ ഹൈന്ദവ ഗ്രന്ഥ പഠന ക്ലാസുകളും നടന്നുവരുന്നുണ്ട്.


