Mary Roy | പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു
കോട്ടയം: ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയ വനിതാക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്.കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയാണ്. അരുന്ധതി റോയ് ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ സമർപ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്.
ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി.കൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേയാണ് ബംഗാളിയായ രാജീബ് റോയിയെ പരിചയപ്പെട്ടത്. കുടുംബജീവിതത്തിലെ പൊരുത്തക്കേടുകൾ മൂലം കുട്ടികളുമായി പിതാവിന്റെ ഊട്ടിയിലെ വീട്ടിൽ താമസമാക്കി. ആ വീടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് നിയമപോരാട്ടത്തിലേക്ക് നയിച്ചത്. ഒടുവിൽ സുപ്രീം കോടതി 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള വിധിപുറപ്പെടുവിച്ചു.
advertisement
കേസിലൂടെ നേടിയ വീട് മേരി റോയ് പിന്നീട് സഹോദരനുതന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും അവർ വ്യക്തമാക്കി.
കോട്ടയത്തെ ആദ്യ സ്കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ മകളുമായി 1933 ൽ കോട്ടയം അയ്മനത്താണ് ജനനം.പരമ്പരാഗത വിദ്യാഭ്യാസ സങ്കൽപങ്ങളെ പൊളിച്ചെഴുതി 1967 ൽ കോട്ടയത്തു സ്ഥാപിച്ച കോർപസ് ക്രിസ്റ്റി എന്ന സ്കൂളാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്.
advertisement
ഇന്ന് വൈകിട്ട് 3 മണി മുതൽ നാളെ രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വീട്ടുവളപ്പിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2022 11:40 AM IST