നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു; സംസ്കാരം ഞായറാഴ്ച
Last Updated:
കോഴിക്കോട്: സിനിമ-നാടക നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ്. വാര്‍ധക്യ സഹജമായ അസുഖം കാരണം ചികിത്സയിലായിരുന്നു. അവസാനകാലത്ത് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് മാത്തോട്ടം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.
1936-ല്‍ ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി പാളയം കിഴക്കേക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്.
ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് ആയിരുന്നു ആദ്യചിത്രം. 35-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. കോഴിക്കോട്ടെ നാടക പ്രവര്‍ത്തന രംഗത് സജീവ സാന്നിധ്യമായിരുന്നു കെ.ടി.സി അബ്ദുള്ള.
advertisement

1959ല്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് കെ. അബ്ദുല്ല, കെടിസി അബ്ദുല്ലയായത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന പേരില്‍ കെടിസി ഗ്രൂപ്പ് സിനിമാ രംഗത്തേക്കു കടന്നതോടെയാണ് അബ്ദുള്ളയും സിനിമയിലെത്തിയത്.
നടൻ കെ ടി സി അബ്‌ദുള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം നാടക-സിനിമാ മേഖലക്ക് നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2018 10:12 PM IST